Showing posts with label പലവക. Show all posts
Showing posts with label പലവക. Show all posts
9 അഭിപ്രായങ്ങള്‍

ചില സമത്വ സുന്ദരകാഴ്ചകള്‍


രംഗം ഒന്ന്

നഗരത്തിലെ നക്ഷത്ര ഹോട്ടലില്‍ സെമിനാര്‍ പൊടിപൊടിക്കുകയാണ്.

വിഷയം: ‘സ്ത്രീകള്‍ക്കുമേലുള്ള പുരുഷാധിപത്യം എങ്ങനെ ചെറുക്കാം’

വരണ്ട ചുണ്ടുകളില്‍ ചായം തേച്ച വൃദ്ധസുന്ദരികള്‍ മൈക്രോഫോണിനെപ്പോലും നാണിപ്പിച്ചുകൊണ്ട് ഘോരഘോരം പ്രസംഗിക്കുന്നു.

കേള്‍വിക്കാരായിരിക്കുന്ന ആധുനിക കാമ്പസ് ബുജി തരുണികള്‍ ഇടയ്ക്കിടെ പ്രോത്സാഹനം എന്നമട്ടില്‍ കൈയ്യടിക്കുന്നുണ്ട്.

രംഗം രണ്ട്

സെമിനാര്‍ അവസാനിച്ചു.

ഒറ്റയ്ക്കും കൂട്ടമായും സംഘാടകരും പങ്കെടുത്തവരും വിടപറയുന്നു.

പുരുഷാധിപത്യം തങ്ങളുടെ ജീവിതത്തിലുണ്ടവില്ലെന്ന് ഉറക്കെ പ്രഖ്യാപിച്ച രണ്ടുപേര്‍ സെമിനാര്‍ സംഘാടകര്‍ ഒരുക്കിക്കൊടുത്ത ഹോട്ടലിലെ സ്യൂട്ട് റൂമില്‍ കയറി വാതിലടച്ചു.

ഒരു വാര്‍ത്തയ്ക്ക് പഴുതുതേടിയെത്തിയ ഉപഗ്രഹ ചാനലുകാരന്‍ താക്കോല്‍ പഴുതുപോലുമില്ലാത്ത അടഞ്ഞ വാതില്‍ നോക്കി ക്യാമറയുമായി നിസ്സംഗനായി നിന്നു.

രംഗം മൂന്ന്

തിരക്കേറിയ നിരത്ത്.

ട്രാഫിക്ക് സിഗ്നല്‍ കാത്തുകിടക്കുന്ന സെമിനാറിലെ മുഖ്യപ്രാസംഗികയുടെ ആഢംബര കാറിനരുകിലേക്ക് തെരുവിന്റെ രണ്ടു സന്തതികള്‍ എത്തുന്നു, ഒരു അമ്മയും കുഞ്ഞും.

രണ്ടു പേരും ഒരുമിച്ചു കൈനീട്ടിയിട്ടും താഴാത്തകാറിന്റെ പവര്‍ വിന്‍ഡോയില്‍ അഴുക്കുപിടിച്ച കുഞ്ഞു വിരലുകള്‍ ഓടി നടന്നു.കറുത്ത ചില്ല് പെട്ടന്ന് താഴ്ന്നു. അകത്തിരുന്ന മുഖ്യപ്രാസംഗിക കത്തുന്ന കണ്ണുകളോടെ തെരുവിന് പരിചിതമല്ലാത്ത ഇംഗ്ലീഷ് തെറികള്‍ വര്‍ഷിച്ചു.ഒരു നാണയതുട്ട് പ്രതീക്ഷിച്ച് അകത്തേക്ക് നീണ്ട കുഞ്ഞുകൈകളില്‍ മുഖ്യപ്രാസംഗികയുടെ വാനിറ്റി ബാഗ് ആഞ്ഞുപതിച്ചു.

രംഗം നാല്

വൃദ്ധ മന്ദിരം.

സെമിനാറിന്റെ മുഖ്യസംഘാടക തന്റെ പ്രായമായ അമ്മായിഅമ്മയെ വൃദ്ധ മന്ദിരത്തിന്റെ പടിക്കെട്ടുകള്‍ കൈപിടിച്ചു കയറ്റുന്നു.

അമ്മായിഅമ്മ ദൈന്യതയോടെ, കാറില്‍ നിസ്സഹായനായി ഇരിക്കുന്ന തന്റെ മകനെ നോക്കുന്നു.

രംഗം അഞ്ച്

നക്ഷത്ര ഹോട്ടലിലെ പുതുവര്‍ഷപാര്‍ട്ടി.

സ്ത്രീയും പുരുഷനും സമത്വസുന്ദരമായി കുടിച്ചുകൂത്താടുന്നു.

സെമിനാറിലെ അദ്ധ്യക്ഷയുടെ ഭര്‍ത്താവ് ബോധം മറഞ്ഞ് നിലത്തു വീണു. ഹോട്ടല്‍ ജീവനക്കാര്‍ അയാളെ പൊക്കിയെടുത്ത് ഏതോ മുറിയിലാക്കി.

അദ്ധ്യക്ഷ അപ്പോഴും സമത്വസുന്ദരലോകത്താണ്.ചുറ്റും കുറെ ചെറുപ്പക്കാരും.