27 അഭിപ്രായങ്ങള്‍

കൊക്കിരിക്കപ്പാടോം കുഞ്ഞാണ്ടീടെ തോപ്പും (പെന്‍ഷന്‍ പ്രായം ഉയര്‍ത്തിയ കഥ)

“ജയാമ്മേ... ഒന്നിറങ്ങി വരണേ മോക്ക് നല്ലൊരാലോചനയുമായാ ഞാന്‍ വന്നേ...”

“ന്റെ കാര്‍ത്യായനിയമ്മേ നിങ്ങക്ക് വേറെ എവിടെങ്കിലും പോയി ആലോചിക്കരുതോ... എന്തിനാ വെറുതേ സമയം കളയണേ...”

“മോക്ക് പ്രായം ഇരുപത് കഴിഞ്ഞു. സാറെന്തിയെ ഇതൊരു നല്ല ആലോചനയാ...”

“ഓ... സാറ് രാവിലെ തന്നെ കര്‍ഷക കൂട്ടായ്മയോ പെന്‍ഷണേഴ്സ് സമ്മേളനമോ എന്നൊക്കെപ്പറഞ്ഞ് എറങ്ങീട്ടുണ്ട്. പിന്നെ ഞാന്‍ നേരത്തെ തന്നെ പറഞ്ഞിട്ടില്ലേ മനൂന്റെ കല്യാണം കഴിയാതെ മീനൂന്റേത് നടക്കില്ലെന്ന്...”

“ഓ.. പിന്നേ മനൂന്റെ സ്ത്രീധനം വാങ്ങീട്ടു വേണ്ടേ നിങ്ങക്ക് മോടെ കല്യാണം നടത്താന്‍. അവനാണെങ്കില്‍ സര്‍ക്കാര്‍ ജോലി കിട്ടീട്ടേ കല്യാണം കഴിക്കൂവെന്ന നിര്‍ബന്ധത്തിലും. എത്ര നല്ല ആലോചനകള്‍ ഞാന്‍ ചെക്കനുവേണ്ടി കൊണ്ടുവന്നതാ...”

“കാര്‍ത്യായനിയമ്മയ്ക്ക് അറിയില്ലേ ഇവിടെ മീനൂന് സ്ത്രീധനം കൊടുക്കാന്‍ കൊക്കിരിക്കപ്പാടോം കുഞ്ഞാണ്ടീടെ തോപ്പും പോലുമില്ലെന്ന്... സാറ് ഗാന്ധിയനായതുകൊണ്ട് പെന്‍ഷന്‍ മാത്രം മിച്ചമുണ്ട്.”

“ഗാന്ധിയനായാല്‍ മാത്രം പോരാ ഗാന്ധിയെ വാങ്ങിക്കാനുള്ള മിടുക്കും വേണം. അതൊക്കെപ്പോട്ടെ എന്തിയേ നമ്മുടെ കഥാനായകന്‍ മനു. കൈയ്യുടെ പ്ലാസ്റ്ററൊക്കെയെടുത്തോ..”

“ഊം.. ഇന്നലെ എടുത്തു. ഇപ്പഴും കൈയ്യൊടിഞ്ഞ ക്ഷീണത്തിലാ എണ്ണീറ്റിട്ടില്ല. അപ്പം കാര്‍ത്യായനിയമ്മ ഇപ്പം പോ എനിക്ക് പിടിപ്പത് പണിയുണ്ട്. മീനുവാണെങ്കില്‍ കോളേജീന്ന് വൈകുന്നേരമേ വരികേമുള്ളു...”

കാര്‍ത്യായനിയമ്മ പുറത്തേക്കും ജയാമ്മ അകത്തേക്കും നടന്നു. കഥാനായകനായ ഞാന്‍ ഇതെല്ലാം കേട്ട് അകത്ത് കട്ടിലില്‍ അര്‍ദ്ധ ശയനത്തില്‍.

“കട്ടിലും കെട്ടിപ്പിടിച്ചു കിടന്നോ.. ഒരുപണിക്കും പോകണ്ടല്ലോ...”

ഓ.. ജയാമ്മ ഇങ്ങു വന്നു കഴിഞ്ഞു. ഞാനുണ്ടോ ഇതൊക്കെ കേട്ട് കുലുങ്ങുന്നു. ഇടതുവശത്തു നിന്ന്  വലതുവശത്തേക്ക് ചരിഞ്ഞു കിടന്ന് പ്രതികരിച്ചു. ജയാമ്മയുടെ കാലൊച്ച അടുക്കളയിലേക്ക് പോയി. ഇനി ഉച്ചവരെ ശല്യം ഉണ്ടാവില്ല.

“ഒരു രജിസ്ട്രേഡുണ്ടേ....”

ദൈവമേ പോസ്റ്റ് മാന്‍ രാവിലെ വരാന്‍ തുടങ്ങിയോ. സംശയം തീര്‍ക്കാന്‍ മൊബൈല്‍ എടുത്ത് സമയം നോക്കി. മണി പതിനൊന്നര.

“ആര്‍ക്കാ....” ജയാമ്മയുടെ ചോദ്യം അടുക്കളയില്‍ നിന്ന് ഉച്ചത്തില്‍ മുഴങ്ങി.

“മനുവിനാ...” പോസ്റ്റുമാന്റെ സൌമ്യ സ്വരം. കട്ടിലില്‍ നിന്ന് ചാടിയെണ്ണീറ്റതും ഉമ്മറത്തെത്തിയതും നൊടിയിടയില്‍.

“എന്തുവാ സാറേ...”

“അപ്പോയിന്റ്മെന്റ് ഓര്‍ഡറാന്നു തോന്നുന്നു..”

നിന്ന നില്‍പ്പില്‍ ഉയിരോടെ സ്വര്‍ഗാരോഹണം ചെയ്ത പ്രതീതി. വിറക്കുന്ന കൈകളോട് രജിസ്ട്രേഡ് ഒപ്പിട്ടു വാങ്ങി. ഇന്നേക്ക് പതിനഞ്ചു ദിവസത്തിനുള്ളില്‍ ജോലിയില്‍ പ്രവേശിക്കുക.

“അമ്മേ... ദേ എനിക്ക് അപ്പോയിന്റ്മെന്റ് ഓര്‍ഡര്‍... കണ്ടോ ഞാന്‍ നിയമന നിരോധനത്തിനെതിരെ സമരം ചെയ്യാന്‍ പോയി പോലീസിന്റെ അടികൊണ്ട് കൈയ്യൊടിഞ്ഞ്  വന്നപ്പോള്‍ നിങ്ങളൊക്കെ എന്താ പറഞ്ഞേ... ഇതുകൊണ്ടൊന്നും ഒരു പ്രയോജനവുമില്ല നിനക്ക് കിട്ടിയത് കിട്ടിയത് തന്നെ എന്ന് ഇല്ലേ... എന്തിയേ അച്ഛന്‍ ഒന്നു പറഞ്ഞേക്ക് എനിക്ക് ജോലി കിട്ടിയെന്ന് അച്ഛന്റെ കൂട്ടുകാരനോടും വിളിച്ചു പറയാന്‍ പറ എനിക്ക് ജോലികിട്ടിയെന്ന്.. അയാടെ കീഴിലല്ലേ ഞാന്‍ ഇത്രേം നാളും ജോലി ചെയ്തത്. എന്റെ കൈയ്യൊടിഞ്ഞപ്പോള്‍ അയാളെന്താ പറഞ്ഞത് പ്ലാസ്റ്ററെടുക്കുന്നവരെയൊന്നും ലീവ് തരാന്‍ പറ്റില്ല ഞാന്‍ വേറെ ആളെ എടുത്തെന്ന്..”

“എന്തുവാടാ കിടന്ന് ബഹളം വയ്ക്കുന്നത്....” അയ്യൊ അച്ഛന്‍. ഇതെത്രപെട്ടന്ന് എവിടുന്നു വന്നു.

“അച്ഛാ അപ്പോയിന്റ്മെന്റ് ഓര്‍ഡര്‍...”

“അതിനെന്താ ഇത്രകണ്ട് നെഗളിക്കാന്‍. കവലേവെച്ച് പോസ്റ്റ് മാന്‍ എന്നോട് പറഞ്ഞു. നാളെത്തന്നെപോയി ജോയിന്‍ ചെയ്തോ വേണമെങ്കില്‍ ഞാനും കൂടെവരാം......”

“അല്ലച്ഛാ പതിനഞ്ചു ദിവസത്തിനുള്ളില്‍ മതി. ഇന്ന് ഇരുപത്തിയെട്ടാം തീയതിയല്ലേ. കോണ്ടാക്ട് സര്‍ട്ടിഫിക്കേറ്റ് വാങ്ങിക്കണം മെഡിക്കല്‍ ഫിറ്റ്നെസ്സ് സര്‍ട്ടിഫിക്കേറ്റ് വാങ്ങിക്കണം അതിനൊക്കെ കുറച്ച് ദിവസം എടുക്കത്തില്ലേ....”

“മകനേ... അപ്പോയിന്റ്മെന്റ് ഓര്‍ഡറിന് മുന്‍പ് പിഎസ്സിയുടെ അഡ്വൈസ് മെമ്മോ എന്നുപറഞ്ഞൊരു സാധനം വരും. അതെന്റെ കൈയ്യീ പത്തിരുപത് ദിവസം മുന്നേ കിട്ടി. അതിനുശേഷം നീയീ പറഞ്ഞ സാധനങ്ങളൊക്കെ തയ്യാറാക്കി വെച്ചിട്ടുണ്ട് അതുംകൊണ്ടങ്ങ് പോയാ മതി..”

ഇതൊക്കെ ആരറിഞ്ഞു. ഇനിവേറൊരു നമ്പരിട്ടു നോക്കാം.

“ശരിയച്ഛാ എന്നാ ഒന്നാഒ തീയതി പോകാം...”

“വേണ്ടാ നാളെ ഇരുപത്തിയൊന്‍പത് ഈ മാസത്തെ അവസാന ദിവസം. നാളെ തന്നെ നീ ജോയിന്‍ ചെയ്യണം. കാരാണമെന്താണെന്നറിയാമോ.. അടുത്ത വര്‍ഷം ഈ മാസത്തെ ഒറ്റ ദിവസം കൊണ്ട് നിനക്ക് ഒരുമാസത്തെ ഇങ്ക്രിമന്റ് കിട്ടും...”

എന്തൊരു കഷ്ടമാണ് ദൈവമേ ഇതൊന്ന് ആഘോഷിക്കാന്‍ പോലും സമയം കിട്ടുകില്ലാന്ന് പറഞ്ഞാല്‍.

“ചോരവീണ മണ്ണില്‍ നിന്നുയര്‍ന്നുവന്ന ചെങ്കൊടി......”

മുറിയില്‍ നിന്ന് മൊബൈല്‍ റിങ്ങ് ഉച്ചത്തില്‍ മുഴങ്ങി. യുവജനവിഭാഗം ഏരിയാ സെക്രട്ടറിക്കിട്ടിരിക്കുന്ന അസൈന്‍ ടോണാണ്. ഓടിച്ചെന്ന് മൊബൈല്‍ എടുത്തു.

“ഹലോ...”

“ങ്ഹാ.. മനൂ നമ്മുടെ സമരത്തിന്റെ രണ്ടാം ഘട്ടമായി അടുത്തമാസം പന്ത്രണ്ടാം തീയതി ഒരു കളക്ട്രേറ്റ് മാര്‍ച്ചുണ്ട്. പെന്‍ഷന്‍ പ്രായം കൂട്ടരുതെന്ന് ആവശ്യപ്പെട്ട്. പോസ്റ്ററും നോട്ടീസും പുറകേയെത്തും. എല്ലാവരോടും റെഡിയായിരിക്കാന്‍ പറയണം....”

“സെക്രട്ടറീ ഒരു സന്തോഷ വാര്‍ത്തയുണ്ട്. എനിക്ക്  അപ്പോയിന്റ്മെന്റ് ഓര്‍ഡര്‍ വന്നു...”

“വെരി ഗുഡ്... എവിടെ ഏതു ഡിപ്പാര്‍ട്ട്മെന്റിലാ... ഓക്കേ... ഞാന്‍ അവിടുത്തെ നമ്മുടെ യൂണിയന്റെ ബ്രാഞ്ച് കമ്മറ്റിയുമായി ബന്ധപ്പെടാം... അപ്പോ എല്ലാം പറഞ്ഞപോലെ നാളെത്തന്നെ പോയി ജോയിന്‍ ചെയ്തോ.......”


ഇനി ഒരു രക്ഷയുമില്ല നാളെത്തന്നെ ജോയിന്‍ ചെയ്യുക എന്നതുമാത്രമാണ് ഇനി അഭികാമ്യം.


*********************


അങ്ങനെ ഡ്യൂട്ടിയില്‍ ജോയിന്‍ ചെയ്തു. യൂണിയന്‍ നേതാക്കള്‍ സന്നിഹിതരായിരുന്നതിനാല്‍ ഒന്നിനും ഒരു തടസ്സവും ഉണ്ടായില്ല. പെട്ടന്ന് തന്നെ യൂണിയന്‍ പ്രവര്‍ത്തനങ്ങളില്‍ സജീവവുമായി. 


ബജറ്റ് അവതരിപ്പിച്ച ദിവസമാണ്  വീണ്ടും യുവജനവിഭാഗം ഏരിയാ സെക്രട്ടറിയുടെ വിളി വരുന്നത്.


“മനൂ പെന്‍ഷന്‍ പ്രായം ഉയര്‍ത്തിയതിനെതിരെ നാളെ നമ്മുടെ സമരമാണ് പങ്കെടുക്കണം...”


“സെക്രട്ടറീ... അത് നാളെ ഞങ്ങള്‍ക്കൊരു പ്രോഗ്രാമുണ്ട്....”


“എന്താ അത് യൂണിയന്റെ സമരമൊന്നും നാളെയില്ലല്ലോ...”


“ഇത് സംയുക്തമാണ്....  പെന്‍ഷന്‍ പ്രായം ഒരമ്പത്തെട്ടെങ്കിലുമാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട്... കാരണം വിരമിക്കല്‍ എകീകരണം എടുത്തുകളഞ്ഞപ്പോള്‍ ഞങ്ങളെപ്പോലെയുള്ളവര്‍ക്ക് നഷ്ടമാണ് ഉണ്ടായത്. എകീകരണമാണ് ഉണ്ടായിരുന്നതെങ്കില്‍ 2031 മാര്‍ച്ച് 31 നേ ഞാന്‍ പെന്‍ഷനാവുകയുള്ളയിരുന്നു. ഇതിപ്പോ ഏകീകരണം മാറ്റി ഒരുവര്‍ഷം കൂട്ടിയപ്പോള്‍ ഞാന്‍ 2030 മേയ് 30ന് വിരമിക്കണ്ട അവസ്ഥയായി.. അതുകൊണ്ട് സെക്രട്ടറി എന്നോട് പൊറുക്കണം.”


“ഇറ്റ്സ് ഓകേ.. എന്നാ അടുത്തസമരത്തിന് കാണാം....”