2 അഭിപ്രായങ്ങള്‍

കടലും വേശ്യയും


അലറിവിളിച്ചുകൊണ്ട് കടല്‍ കരയെടുക്കുകയാണ്.

മൃത്യുഭയത്താല്‍ ജനങ്ങള്‍ തിരമാലകളില്‍ നിന്നും ഓടിയകലുന്നു. കലിയിളകിയ കടല്‍ത്തിരകളില്‍പ്പെട്ടാല്‍ മൂന്നാം പക്കമേ തീരത്തടിയു.

തീരം കാര്‍ന്ന് കാര്‍ന്ന് മുന്നേറിയ കടലിനു മുന്നില്‍ വഴിതടഞ്ഞെന്നോണം അവള്‍ നിന്നു. ഭഗീരഥിയെ തടഞ്ഞുനിര്‍ത്തിയ കാര്‍ത്ത്യവീരാര്‍ജ്ജുനനെപ്പോലെ.

‘നീ എന്തിനെന്‍ വഴി മുടക്കുന്നു....?’

ക്ഷുഭിതനായി കടല്‍ ചോദിച്ചു.

കത്തുന്ന കണ്ണുകളോടെ അവള്‍ പറഞ്ഞു.

‘എന്റെ തൊഴിലിടമാണ് നിങ്ങള്‍ തകര്‍ത്തു കളയുന്നത്.....’

‘ഹും നീ ചെയ്യുന്നത് ഒരു തൊഴിലാണോ....’

‘പണം വാങ്ങി നല്‍കുന്ന സേവനം പിന്നെ തൊഴിലല്ലാതെ മറ്റെന്താണ്..’

‘എങ്കിലും നിയമം അതിന് അനുവദിക്കുന്നില്ലല്ലോ....’

‘നിയമം അനുവദിച്ചിരുന്നെങ്കില്‍ ഞങ്ങളെപ്പോലുള്ള സാധാരണക്കാര്‍ എന്നേ ഈ തൊഴിലില്‍നിന്ന് പുറംതള്ളപ്പെട്ടേനെ. അതുമാത്രമല്ല ഇപ്പോള്‍ പോലീസിനെ മാത്രം പേടിച്ചാല്‍ മതി. നിയമപരമായ തൊഴിലായി മാറുമ്പോള്‍ വിനോദ നികുതി, തോഴില്‍ നികുതി, വരുമാന നികുതി എന്നെല്ലാം പറഞ്ഞ് ഓരോരുത്തന്മാര്‍ പുറകെ കൂടും.....പിന്നെ പണവും ശരീരവും കൈക്കൂലിയായി നല്‍കേണ്ടിവരും.’

‘ശരി ശരി... നിന്നോട് തര്‍ക്കിക്കാന്‍ ഞാനില്ല. എനിക്കീ തീരം വെടിപ്പാക്കിയേ പറ്റൂ. ഒന്നുകില്‍ നീ ഇവിടം വിട്ടുപോകുക അല്ലെങ്കില്‍ എനിക്കു കീഴ്പ്പെടുക....’

‘ഇല്ല എന്റെ വിയര്‍പ്പലിഞ്ഞു ചേര്‍ന്നിരിക്കുന്ന ഈ തീരം വിട്ട് എനിക്കെങ്ങും പോകുവാനില്ല...’

‘എങ്കില്‍ എന്നില്‍ വിലയം പ്രാപിച്ചോളൂ.... എത്രയോ നദികള്‍ എന്നില്‍ വിലയം പ്രാപിക്കുന്നുണ്ടെന്ന് നിനക്കറിയാമോ ?’

‘എന്നിലേക്ക് എത്തിയവരോളം കാണില്ല. പുരുഷന്മാരുടെയത്ര നദികള്‍ കാണുമോ...മാത്രമല്ല എന്നേ വിഴുങ്ങിയാല്‍ അങ്ങും മലിനപ്പെടും.’

‘നദികള്‍ തള്ളുന്ന നഗരമാലിന്യങ്ങളാല്‍ ഞാന്‍ എന്നേ മലിനപ്പെട്ടു കഴിഞ്ഞു. അതിനാല്‍ നിന്നെ ഞാന്‍ സ്വീകരിക്കുന്നതുകൊണ്ട് പ്രത്യേകിച്ച് ഒന്നും സംഭവിക്കാനില്ല. പിതൃക്കള്‍ക്ക് തര്‍പ്പണം ചെയ്ത് ഇറങ്ങിക്കോളൂ...’

അവള്‍ കടല്‍ പറഞ്ഞതനുസരിച്ചു

തര്‍പ്പണം ചെയ്ത് കഴിഞ്ഞപ്പോഴേക്കും കടല്‍ തിരക്കൈകള്‍ നീട്ടി അവളെ മാറോടണച്ചു.

അപ്പോള്‍ കടലിന്റെ ഇരമ്പല്‍ വക്കുകള്‍ പോലെ തോന്നിച്ചു-

‘പാപോഹം..... പാപകര്‍മ്മോഹം...’

യാത്ര


രാത്രി വഴിയില്‍ മഴ വന്നു

ഇനി യാത്ര വയ്യ

ഇവിടെ, ഈ ഇറയത്തൊരല്പം

കനല്‍ കൂട്ടി ചൂടേറ്റിരിക്കാം.


തപ്ത തൃഷ്ണകള്‍,

ഗുപ്ത മോഹങ്ങള്‍

വൃര്‍ത്ഥ ചിന്തകളെല്ലാ-

മെരിഞ്ഞൊടുങ്ങീടട്ടെ.


മൃത്യുപോല്‍ രാത്രിയിത്.

കനല്‍ വെളിച്ചത്തിലേക്ക്

ചിറകടിച്ച് നിശാശലഭമെത്തി,

ഇല്ല, പാഴ് ശ്രുതി വീഴുമീ

ദഗ്ധ തംബുരു മീട്ടുവാന്‍ ഞാനില്ല.


ഞാനും പ്രണയിച്ചിരുന്നു....

ഞാന്‍, കാലം തെറ്റി-

പ്പെയ്യുന്ന ഒരു മഴ

അവള്‍, പ്രണയം

മധുചുരത്തുമ്പോള്‍

മിഴിയളന്നവള്‍.

രാവുണരുമ്പോള്‍

എന്റെ ജാലകത്തിനും

അവളുടെ മിഴികള്‍ക്കും

മദ്ധ്യേ സൂര്യനുദിക്കും.

അതൊരു കാലം.......


വീണ്ടും പുലര്‍ച്ച

മഴമാറി വെയില്‍ വന്നു.

എന്നിലിപ്പോഴും പ്രണയത്തിന്റെ

ഒരു തീപ്പൊരി ബാക്കി നില്‍ക്കുന്നു

അതാര്‍ക്കു വേണ്ടിയാവാം....?

കാത്തുനില്‍ക്കുന്നില്ല.

ഞാനെന്റെ യാത്ര തുടരട്ടെ,

എന്റെ യാത്രയോ അവസാനമില്ലാത്തത്.

ഷെയര്‍


പതിവിലും വൈകിവന്ന മകനു വേണ്ടി അമ്മ വാതില്‍ തുറന്നുകൊടുത്തു।

സാധാരണ മരുമകളാണത് ചെയ്യാറ്। കോളിംഗ് ബെല്‍ തുടര്‍ച്ചയായി ശബ്ദിക്കുന്നതു കേട്ടാണ് അമ്മതന്നെ എഴുന്നേറ്റു വന്നത്.

തന്റെ മുഖത്ത് നോക്കാതെ വേഗം സ്വന്തം കിടപ്പുമുറിയിലേക്ക് പോകാന്‍ തുടങ്ങിയ മകനോട് അമ്മ വൈകിയതിനു കാരണം ചോദിച്ചു।

‘ഒരു ഷെയറില്‍ ജീവിതം ഒതുങ്ങില്ലല്ലോ...’

ഉത്തരം ഒറ്റവാക്കില്‍ ഒതുക്കി മകന്‍ മുറിയില്‍ കയറി വാതിലടച്ചു।

മുഖത്തടിയേറ്റതുപോലെ അമ്മ ഒരു നിമിഷം നിന്നുപോയി।

വീട് ഭാഗം വച്ചത് അടുത്തിടയാണ്। വീടും അതുനില്‍ക്കുന്ന സ്ഥലവും തന്റെ പേരില്‍ ബാങ്കില്‍ കിടന്ന പണവും മാത്രമേ മകന് നല്‍കിയുള്ളു. ബാക്കിയുള്ളതെല്ലാം രണ്ടു പെണ്‍ മക്കള്‍ക്കുമായി നല്‍കി അന്നേ തോന്നിയതാണ് വയസ്സുകാലത്ത് തന്നെ സംരക്ഷിക്കേണ്ട മകന് നല്‍കിയ ഷെയര്‍ കുറഞ്ഞു പോയെന്ന്. അന്നു തുടങ്ങിയതാണ് മകന്റെ ഈ താമസിച്ചുള്ള വരവ്. അമ്മ വേദനയോടെ ഓര്‍ത്തു.

പിറ്റേന്ന് രാവിലെ മരുമകളുടെ പെരുംതേനീച്ച കുത്തിയതുപോലുള്ള മുഖം കണ്ട അമ്മ പറഞ്ഞു-

‘നിങ്ങള്‍ക്ക് നല്‍കിയ ഷെയര്‍ കുറഞ്ഞു പോയെന്ന് അമ്മക്കറിയാം। പക്ഷെ അവന്റെ പെങ്ങമ്മാര്‍ക്കു നല്‍കിയ വസ്തുവകകളേക്കാള്‍ വലുതായിരുന്നു എന്റെ പേരില്‍ ബാങ്കിലുണ്ടായിരുന്നത്...’

മരുമകളുടെ മറുപടി പെട്ടന്നായിരുന്നു.

‘ബാങ്കില്‍ കിടന്ന പണത്തിലും ഭേദം പെട്ടന്ന് വില്‍ക്കാനാവാത്ത വസ്തുക്കളായിരുന്നു। ആ പണം കിട്ടിയതു മുതലാണ് ഏട്ടന്‍ മദ്യപാനം തുടങ്ങിയത്. ഇന്നലെ താമസ്സിച്ചുവന്നതിന് കാരണം പറഞ്ഞത് എന്താണെന്നമ്മക്കറിയാമോ....ഇതുവരെ ബാറില്‍ ചെന്നാല്‍ ഒരു ഷെയറിനു മാത്രമേ കൂടീട്ടുള്ളു ഒരു ഷെയര്‍കൊണ്ട് എന്താവാനാ.... ഒരു ഷെയറില്‍ ജീവിതം ഒതുങ്ങില്ലല്ലോ.......അതുകൊണ്ട് രണ്ട് കുപ്പിക്ക് ഇന്നലെ ഷെയറിട്ടത്രെ.....’

മരുമകള്‍ പറഞ്ഞത് കേട്ട് അമ്മ തരിച്ചുനിന്നുപോയി.

1 അഭിപ്രായങ്ങള്‍

രക്തസാക്ഷി


സുഹൃത്തേ,

നീ നിന്റെ മാംസം ഹോമിക്കുക

ഒരു സ്വാതന്ത്ര്യപ്പുലരിക്കുവേണ്ടി.

നീ നിന്റെ ഹൃദയം തകര്‍ക്കുക

ഒരു വിപ്ലവ വീര്യത്തിനു വേണ്ടി।

കഴുമരങ്ങളും വലിയ ചുടുകാടും

നിന്റെചൂടേറ്റുറങ്ങട്ടെ।


സുഹൃത്തേ,

നീ നിന്റെ കൈകളുയര്‍ത്തുക

മാറ്റൊലിമുഴങ്ങട്ടെ വായുവില്‍

നിന്റെ കറുത്തകരുത്ത്

ഞങ്ങളുടെ വെളുപ്പിനുമേല്‍

വിജയം വരിക്കുന്നതും

നിന്റെ രക്തം ആ വിജയത്തിന്

സാക്ഷിയായി മണ്ണില്‍പ്പടരുന്നതും

ഞങ്ങള്‍ സ്വപ്നം കാണുന്നു।


ഒടുവില്‍ നിന്റെ ശിരസ്സറ്റടത്ത്

പ്രതിമയുയരുന്നതും

രക്തപുഷ്പങ്ങള്‍ വര്‍ഷിക്കുന്നതും

ഇന്റെര്‍നെറ്റിലൂടെ നീ സ്വര്‍ഗ്ഗത്തിരുന്നു കാണുക

( നാകമോ അതോ നരകമോ നിനക്ക് ?)

നിന്റെ പാതകളളന്ന്

ഞങ്ങള്‍ മന്ത്രിപദത്തിലേക്ക്

അടിവച്ചടിവെച്ചു കയറുന്നതും

ഇങ്ക്വിലാബ് മുഴക്കുന്നതും

നീ കാണണം.


എന്തെന്നാല്‍ ഇന്ന് കറുപ്പും വെളുപ്പുമില്ല

ധിക്കാരം കാട്ടാന്‍ ഏവര്‍ക്കും അധികാരം

സുഹൃത്തേ നിനക്ക്

ശതകോടി വിപ്ലവാഭിവാദ്യങ്ങള്‍




6 അഭിപ്രായങ്ങള്‍

വിചാരണ


ആദ്യം വന്നയാള്‍ വളരെ പെട്ടന്നുതന്നെ പോയി.  അയാള്‍ ഒരു മന്ത്രിയായിരുന്നു. 

രണ്ടാമന്‍ മന്ത്രിക്ക് എസ്കോര്‍ട്ട് വന്ന പോലീസുകാരനും. ഒന്നിനൊന്ന് സൌജന്യം എന്ന പോലെ അയാള്‍ പ്രതിഫലം നല്‍കാതെ കടന്നുകളഞ്ഞു.

മൂന്നാമതു വന്നയാള്‍ പോകുവാന്‍ വളരെ താമസമെടുത്തു. ഇത്രയും മന്ദഗതിക്കാരനായ ഒരാളെ അവള്‍ അന്നേവരെ കണ്ടിരുന്നില്ല. 

വെളിയില്‍ ആളുകള്‍ കാത്തിരിക്കുന്നത് അവളെ വിഷമിപ്പിച്ചു. 

മൂന്നാമന്‍ പലപ്പോഴും മൌനത്തില്‍ വീഴുകയും വിചാരണ നിര്‍ത്തിവയ്ക്കുകയും ചെയ്തു. പുലര്‍കാലമായപ്പോഴാണ് അവള്‍ക്ക് അയാളൊരു ന്യായാധിപനാണെന്ന് മനസ്സിലായത്.

അപ്പോഴും വരാന്തയില്‍ മറ്റുപലരും ഉറക്കം തൂങ്ങിയിരിപ്പുണ്ടായിരുന്നു.........

വിചാരണ കഴിഞ്ഞ് പൊതു സ്വത്തായി മാറുന്ന അവളേയും കാത്ത്.


9 അഭിപ്രായങ്ങള്‍

ചില സമത്വ സുന്ദരകാഴ്ചകള്‍


രംഗം ഒന്ന്

നഗരത്തിലെ നക്ഷത്ര ഹോട്ടലില്‍ സെമിനാര്‍ പൊടിപൊടിക്കുകയാണ്.

വിഷയം: ‘സ്ത്രീകള്‍ക്കുമേലുള്ള പുരുഷാധിപത്യം എങ്ങനെ ചെറുക്കാം’

വരണ്ട ചുണ്ടുകളില്‍ ചായം തേച്ച വൃദ്ധസുന്ദരികള്‍ മൈക്രോഫോണിനെപ്പോലും നാണിപ്പിച്ചുകൊണ്ട് ഘോരഘോരം പ്രസംഗിക്കുന്നു.

കേള്‍വിക്കാരായിരിക്കുന്ന ആധുനിക കാമ്പസ് ബുജി തരുണികള്‍ ഇടയ്ക്കിടെ പ്രോത്സാഹനം എന്നമട്ടില്‍ കൈയ്യടിക്കുന്നുണ്ട്.

രംഗം രണ്ട്

സെമിനാര്‍ അവസാനിച്ചു.

ഒറ്റയ്ക്കും കൂട്ടമായും സംഘാടകരും പങ്കെടുത്തവരും വിടപറയുന്നു.

പുരുഷാധിപത്യം തങ്ങളുടെ ജീവിതത്തിലുണ്ടവില്ലെന്ന് ഉറക്കെ പ്രഖ്യാപിച്ച രണ്ടുപേര്‍ സെമിനാര്‍ സംഘാടകര്‍ ഒരുക്കിക്കൊടുത്ത ഹോട്ടലിലെ സ്യൂട്ട് റൂമില്‍ കയറി വാതിലടച്ചു.

ഒരു വാര്‍ത്തയ്ക്ക് പഴുതുതേടിയെത്തിയ ഉപഗ്രഹ ചാനലുകാരന്‍ താക്കോല്‍ പഴുതുപോലുമില്ലാത്ത അടഞ്ഞ വാതില്‍ നോക്കി ക്യാമറയുമായി നിസ്സംഗനായി നിന്നു.

രംഗം മൂന്ന്

തിരക്കേറിയ നിരത്ത്.

ട്രാഫിക്ക് സിഗ്നല്‍ കാത്തുകിടക്കുന്ന സെമിനാറിലെ മുഖ്യപ്രാസംഗികയുടെ ആഢംബര കാറിനരുകിലേക്ക് തെരുവിന്റെ രണ്ടു സന്തതികള്‍ എത്തുന്നു, ഒരു അമ്മയും കുഞ്ഞും.

രണ്ടു പേരും ഒരുമിച്ചു കൈനീട്ടിയിട്ടും താഴാത്തകാറിന്റെ പവര്‍ വിന്‍ഡോയില്‍ അഴുക്കുപിടിച്ച കുഞ്ഞു വിരലുകള്‍ ഓടി നടന്നു.കറുത്ത ചില്ല് പെട്ടന്ന് താഴ്ന്നു. അകത്തിരുന്ന മുഖ്യപ്രാസംഗിക കത്തുന്ന കണ്ണുകളോടെ തെരുവിന് പരിചിതമല്ലാത്ത ഇംഗ്ലീഷ് തെറികള്‍ വര്‍ഷിച്ചു.ഒരു നാണയതുട്ട് പ്രതീക്ഷിച്ച് അകത്തേക്ക് നീണ്ട കുഞ്ഞുകൈകളില്‍ മുഖ്യപ്രാസംഗികയുടെ വാനിറ്റി ബാഗ് ആഞ്ഞുപതിച്ചു.

രംഗം നാല്

വൃദ്ധ മന്ദിരം.

സെമിനാറിന്റെ മുഖ്യസംഘാടക തന്റെ പ്രായമായ അമ്മായിഅമ്മയെ വൃദ്ധ മന്ദിരത്തിന്റെ പടിക്കെട്ടുകള്‍ കൈപിടിച്ചു കയറ്റുന്നു.

അമ്മായിഅമ്മ ദൈന്യതയോടെ, കാറില്‍ നിസ്സഹായനായി ഇരിക്കുന്ന തന്റെ മകനെ നോക്കുന്നു.

രംഗം അഞ്ച്

നക്ഷത്ര ഹോട്ടലിലെ പുതുവര്‍ഷപാര്‍ട്ടി.

സ്ത്രീയും പുരുഷനും സമത്വസുന്ദരമായി കുടിച്ചുകൂത്താടുന്നു.

സെമിനാറിലെ അദ്ധ്യക്ഷയുടെ ഭര്‍ത്താവ് ബോധം മറഞ്ഞ് നിലത്തു വീണു. ഹോട്ടല്‍ ജീവനക്കാര്‍ അയാളെ പൊക്കിയെടുത്ത് ഏതോ മുറിയിലാക്കി.

അദ്ധ്യക്ഷ അപ്പോഴും സമത്വസുന്ദരലോകത്താണ്.ചുറ്റും കുറെ ചെറുപ്പക്കാരും.



1 അഭിപ്രായങ്ങള്‍

ഭ്രാന്ത്

ഞായറാഴ്ച അതിരാവിലെ അയാള്‍ എഴുന്നേല്‍ക്കും. വരാന്തയില്‍ ചിതറിക്കിടക്കുന്ന പത്രങ്ങളില്‍ നിന്ന് വാര്‍ത്താപേജുകളും മാട്രിമോണിയല്‍ പരസ്യങ്ങളുള്ള പേജുകളും രണ്ടായി വേര്‍തിരിക്കലാണ് ആദ്യജോലി. പുര നിറഞ്ഞുനില്‍ക്കുന്ന ഒരു യുവാവല്ല അയാള്‍. നമുക്കയാളെ അച്ഛന്‍ എന്നുവിളിക്കാം. വിവാഹപ്രായം കഴിഞ്ഞു നില്‍ക്കുന്ന മക്കളുള്ള എതച്ഛനേയും പോലെ ഈ അച്ഛനും ഞായറാഴ്ചകളില്‍ വിവിധ പത്രങ്ങള്‍ വാങ്ങിക്കുന്നു. പത്രങ്ങളിലെ വിവാഹ പംക്തിയാണ് ലക്ഷ്യം. പതിവുപോലെ ഭൂതക്കണ്ണാടിയുമായി അയാള്‍ പത്രങ്ങള്‍ക്കുമുന്നിലിരുന്നു. തേടിയത് കണ്ടെത്തിയപ്പോള്‍ ഉറക്കെ വായിച്ചു‌‌-

‘അമിത ഭക്തിയിലൂടെ 10 വര്‍ഷം മുന്‍പ് മാനസികാസ്വാസ്ത്യം സംഭവിച്ച യുവാവ്. ഇപ്പോള്‍ 3 വര്‍ഷമായി ചികിത്സയുടെ ആവശ്യമില്ല. എം.സി.എ (നെറ്റ്വര്‍ക്ക് എഞ്ചിനിയര്‍). സമ്പന്നകുടുംബം. 38/170,സുമുഖന്‍. മാനസികാസ്വാസ്ത്യമില്ലാത്ത യുവതികളുടെ മാതാപിതാക്കളില്‍നിന്നും ആലോചനകള്‍ ക്ഷണിക്കുന്നു. ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്ക് മുന്‍ഗണന.....’

ആവുന്നത്ര ഉച്ചത്തില്‍ വായിച്ചിട്ടും വീടിനകത്തുനിന്നും പ്രതികരണമൊന്നുമുണ്ടാകാഞ്ഞപ്പോള്‍ അയാള്‍ പരസ്യത്തില്‍ നല്‍കിയിരുന്ന ഫോണ്‍ നമ്പരിലേക്ക് വിളിക്കാനാരംഭിച്ചു. മൂത്തമകള്‍ക്ക് വയസ്സ് മുപ്പതായി. ഈക്കാലയളവിനുള്ളില്‍ അവള്‍ കിട്ടാവുന്ന ബിരുദമൊക്കെ സ്വന്തം പേരിന്റെ വാലായിച്ചേര്‍ത്തു കഴിഞ്ഞു. ഇനിയും വേണമത്രെ. ഇപ്പോള്‍ പഠനം നടത്തുന്നത് വേദാന്തത്തിലണ്. ഓരോവിവാഹാലോചനകള്‍ വരുമ്പോഴും ഓരോ കാരണത്താല്‍ മുടങ്ങിപ്പോകും. ചിലപ്പോള്‍ അവളുടെ ചിന്തകളുമായി ചെറുക്കന്‍ പൊരുത്തപ്പെടുന്നില്ല, മറ്റുചിലപ്പോള്‍ അത്രവല്യചിന്തകളുടെ ഉടമയെ ചെറുക്കന് ഇഷ്ടപ്പെടുന്നില്ല. ഒടുവില്‍ ബ്രോക്കര്‍മാര്‍പ്പോലും ആ വഴി വരാതായപ്പോഴാണ് പത്രങ്ങളെ ആശ്രയിച്ചത്. ഒരു ബ്രോക്കര്‍ അയലത്തുകാരോട് പറഞ്ഞത്രെ തന്തയ്ക്കും മോള്‍ക്കും ഭ്രാന്തണെന്ന്. 

കുറെ ശ്രമങ്ങള്‍ക്കൊടുവില്‍ വിവാഹപരസ്യം നല്‍കിയവരെ ഫോണില്‍ കിട്ടി. അതും പയ്യന്റെ അനിയനെത്തന്നെ.താന്‍ കുറെനേരമായി ഫോണ്‍ ചെയ്യുന്നുവെന്ന് പറഞ്ഞപ്പോള്‍ അവന്‍ ഒരു ക്ഷമാപണത്തോടെ പറഞ്ഞു തുടങ്ങി-

‘ക്ഷമിക്കണം...രാവിലെ മുതല്‍ വിളികളുടെ പ്രവാഹമാണ്. ഇത്ര മികച്ചൊരു പ്രതികരണം പരസ്യം നല്‍കുമ്പോള്‍ ഞങ്ങള്‍ പ്രതീക്ഷിച്ചിരുന്നില്ല. ഇനിയും ഫോണ്‍കോളുകള്‍ വരുന്നുണ്ടെന്നുതോന്നുന്നു. അതുകൊണ്ട് താങ്കള്‍ ഞാന്‍ പറയുന്ന അഡ്രസ്സും, ഇമെയില്‍ ഐഡിയും എഴുതിയെടുക്കുക. എന്നിട്ട് കുട്ടിയുടെ ബയൊഡേറ്റായും, ഫോട്ടോയും അയച്ചുതരിക ഞങ്ങള്‍ അങ്ങോട്ട് ബന്ധപ്പെടാം...’

അയാള്‍ തലയില്‍ കൈവച്ചുപോയി. ഭ്രാന്ത് പിടിച്ചവന്റെ കുടുംബത്തില്‍ നിന്നുപോലും വിവാഹം വേണ്ടെന്നു വയ്ക്കുന്ന നമ്മുടെ സമൂഹം നന്നായോ. വിശ്വസിക്കാനാവുന്നില്ല. തന്നേപ്പോലെ വിവാഹ കമ്പോളത്തില്‍ വിലയിടിഞ്ഞ മക്കളുള്ള അച്ഛന്മാര്‍ ഒത്തിരിയുണ്ടകുമെന്ന് ചിന്തിച്ച് സ്വയം സമാധാനിച്ചു. മകളോട് വിവരം പറഞ്ഞു. ബയൊഡേറ്റാ അവള്‍ തന്നെ തയ്യാറാക്കി അയക്കട്ടെ. അല്ലെങ്കില്‍ ഒടുവില്‍ എന്തെങ്കിലും സംഭവിച്ചാല്‍ കുറ്റം തന്റെ തലയിലിരിക്കും. ഭാര്യ അറിഞ്ഞപ്പോള്‍ അവരുടെ പ്രതികരണം ഇങ്ങനെ ആയിരുന്നു-

‘നിങ്ങളെന്തിനാ അവളെ അതൊക്കെ ഏല്‍പ്പിച്ചത്. നിങ്ങക്ക് ആ അഡ്രസ്സ് തിരക്കി നേരിട്ടുപോകരുതാരുന്നോ. അല്ലേലും നിങ്ങളാ അവളെ വഷളാക്കുന്നത്.’

മകനോട് അഭിപ്രായം ചോദിച്ചിട്ടു കാര്യമില്ല. അവന്റെ ഭാവി കൂടി എല്ലാവരും ചേര്‍ന്ന് തകര്‍ക്കുകയാണെന്ന് പരാതിപ്പെട്ടുതുടങ്ങിയിരിക്കുന്നു. എന്തായാലും മകള്‍ മുന്‍പില്ലാത്ത സന്തോഷത്തില്‍ കമ്പ്യൂട്ടറില്‍ ബയൊഡേറ്റാ തയ്യാറാക്കുന്നതും ഈമെയില്‍ ചെയ്യുന്നതും കണ്ട് അയാളുടെ മനസ്സ് തണുത്തു. പിന്നെയെല്ലാം പെട്ടന്നായിരുന്നു. ചെറുക്കനും പെണ്ണും ഓണ്‍ലൈനില്‍ പെണ്ണുകണ്ടു അല്ലെങ്കില്‍ ആണുകണ്ടു. വിവാഹ ശേഷം യാത്രയാക്കാന്‍ നേരം കണ്ണീര്‍ മറയ്ക്കാന്‍ ശ്രമിച്ചുകൊണ്ട് അച്ഛന്‍ മകളോടു പറഞ്ഞു-

‘ഒരിക്കല്‍ മാനസ്സികനില തകര്‍ന്നവനാണ് അതോര്‍മ്മവേണം എപ്പോഴും. ആരീതിയിലുള്ള പെരുമാറ്റമാവണം അവനോട് നിന്നില്‍ നിന്നുണ്ടാകേണ്ടത്.....’ 

മുപ്പതുവര്‍ഷം ഒപ്പമുണ്ടായിരുന്ന അച്ഛനമ്മമാരെ പിരിയുന്ന വേദനയില്ലാതെ മകള്‍ പറഞ്ഞു-

‘അച്ഛനതൊന്നുമോര്‍ത്ത് വിഷമിക്കണ്ട. വേദാന്ത പഠനം നിര്‍ത്തി ഞാന്‍ ഇനി മന:ശാസ്ത്രത്തില്‍ ഗവേഷണം നടത്തും’

മുഖത്തുണ്ടായ നടുക്കം മറച്ചുകൊണ്ട് അച്ഛന്‍ ദുര്‍ബലമായ സ്വരത്തില്‍ പറഞ്ഞു-

‘എങ്കില്‍ നിന്റെ വേദാന്ത പുസ്തകങ്ങളൊക്കെ എനിക്കുതന്നേരെ ഞാനിനി വേദാന്ത പഠനം നടത്താം....’

3 അഭിപ്രായങ്ങള്‍

പശ

ഒരല്പം പശ വാങ്ങുവാനാണ് സ്റ്റെനോ അമ്മിണിക്കുട്ടി സുപ്രെണ്ട് സാറിന്റെ മുറിയില്‍ കയറിയത്. സുപ്രെണ്ട് സാര്‍ സ്നേഹപൂര്‍വം നല്‍കിയ പശ തങ്ങളുടെ ജീവിതത്തേയും ഒട്ടിച്ചു കളഞ്ഞെന്ന് അമ്മിണിക്കുട്ടിക്ക് പിന്നീടാണ് മനസിലായത്.

അച്ഛനുറങ്ങാത്ത വീട്

അയല്‍ വീട്ടിലെ അച്ഛനില്ലാത്ത പെണ്‍കുട്ടി രാത്രി കാമുകനൊപ്പം ഒളിച്ചോടിപ്പോയതറിഞ്ഞ അയാള്‍ ഭാര്യയോടു പറഞ്ഞു-
‘ഞാനിന്നുമുതല്‍ കിടപ്പ് വരാന്തയിലേക്കു മാറ്റുകയാണ്. നമ്മുടെ പെമ്പിള്ളാരുടെ പിറകേം ഒരോ അവന്മാരു കറങ്ങി നടക്കുന്നുണ്ട്..’
ഭാര്യയും അതിനോടു യോജിച്ചു. മക്കളുടെ വിവാഹം കഴിയുന്നതുവരെ കാവല്‍ കിടന്നാല്‍ മതിയല്ലോ.
വരാന്തയില്‍ കൊതുകുകടികൊണ്ട് ഉറങ്ങാതിരിക്കുന്ന ഭര്‍ത്താവിനെ ഓര്‍ത്ത് ഭാര്യ പതിവിലും നേരത്തെ ഉണര്‍ന്ന് കാപ്പിയുണ്ടാക്കി. 
കാപ്പിയുമായി പുറത്തെത്തിയപ്പോള്‍ വരാന്ത കാലി. അവര്‍ മുറ്റത്തിറങ്ങി നോക്കി. അപ്പോള്‍ അയല്‍ വീട്ടിലെ അടുക്കള വാതില്‍ തുറന്ന് ഉറക്കച്ചടവോടെ ഭര്‍ത്താവ് ഇറങ്ങിവരുന്നുണ്ടായിരുന്നു.

ദാമ്പത്യം


രു തിങ്കളാഴ്ചയാണ് അവര്‍ കണ്ടുമുട്ടിയത്. 
ചൊവ്വാഴ്ചയോടെ പ്രണയബദ്ധരും ബുധനാഴ്ച വിവാഹിതരുമായി. 
വ്യാഴാഴ്ച രാവിലെ അലമാരച്ചില്ലുകള്‍ തകരുന്നശബ്ദം കേട്ടും, തലയിണകള്‍ പറന്ന് നടക്കുന്നത് കണ്ടുമാണ് വൃദ്ധരായ മാതാപിതാക്കള്‍ ഉറക്കമുണര്‍ന്നത്. മകനും മരുമകളും ശണ്ഠ കൂടുകയാണ്.
‘ചട്ടീം കലോമല്ലേ തട്ടീം മുട്ടീം കിടക്കും’ അവരാശ്വസിച്ചു. 
പെട്ടീം പ്രമാണവുമായി മരുമകള്‍ സ്വന്തം വീട്ടിലേക്കു പോകുന്നതും പിന്നാലെ പോസ്റ്റുമാന്‍ വക്കീല്‍ നോട്ടീസുമായി വരുന്നതും കണ്ടാണ് വെള്ളിയാഴ്ച അവസാനിച്ചത്.
ശനിയാഴ്ച മകന്‍ വിവാഹമോചിതനായി തിരിച്ചെത്തിയപ്പോഴാണു പഴമനസ്സുകള്‍ക്ക് കാര്യങ്ങളുടെ ഗതിവേഗം പിടികിട്ടിയത്.
ഞായറാഴ്ച മകനു നീണ്ട ദാമ്പത്യത്തിനു ശേഷമുളള വിശ്രമ ദിനമായിരുന്നു.
തിങ്കളാഴ്ച പതിവുപോലെ മകന്‍ ജന്റില്‍മാനായി പുറത്തേക്ക്. അമ്മ വഴിക്കണ്ണുമായി പുതിയ മരുമകളേയും കാത്തിരുന്നു.
--------------------------------------------------------------------------------------------------------------------------------------------------------------------------------------------

മംഗളം വാരികയുടെ 2004 നവംബര്‍ 29ന്റെ ലക്കത്തില്‍ പ്രസിദ്ധീകരിച്ച മിനിക്കഥ