അങ്ങനെ മന്ദാകിനിയും അമ്മയായി



ഴ തിമര്‍ത്തു പെയ്യുകയാണ്.
മന്ദാകിനി പതിയെ ജനല്‍ തുറന്ന് നോക്കി. രാത്രിയുടെ വന്യതയെ മഴയും കാറ്റും ചേര്‍ന്ന് കീഴ്പ്പെടുത്തുന്നു. മഴ തുടങ്ങിയപ്പോഴെ വഴി വിളക്കുകള്‍ കണ്ണടച്ചുകഴിഞ്ഞു.

ഇല്ല, ഇന്നിനിയാരും പതിഞ്ഞ ശബ്ദവുമായി വാതിലില്‍ മുട്ടില്ല.
അടുത്ത മുറിയില്‍ നിന്ന് ഭര്‍ത്താവിന്റെ കൂര്‍ക്കം വലി മുഴങ്ങി കേള്‍ക്കാം. മൂക്കറ്റം കുടിച്ചു വന്നുകിടന്നുകഴിഞ്ഞാല്‍ പിന്നെ മഴയോ കാറ്റോ ഭാര്യയുടെ ഉഷ്ണമോ അയാള്‍ അറിയാറില്ല. തീവണ്ടി പാഞ്ഞുപോകും പോലെ അസ്വസ്ഥതയുളവാക്കുന്ന അയാളുടെ കൂര്‍ക്കംവലിയേപ്പറ്റി പാതിവഴിയില്‍ യാത്ര അവസാനിപ്പിക്കേണ്ടി വന്ന പല പതിവുകാരും മന്ദാകിനിയോട് പരാതിപറഞ്ഞിട്ടുണ്ട്.

അയാളെ ഭര്‍ത്താവെന്ന് വിളിക്കാമോ, അറിയില്ല. എല്ലാവര്‍ക്കും അയാള്‍ മന്ദാകിനിയുടെ ഭര്‍ത്താവാണ്. കുട്ടികളുണ്ടാകാത്തതിനാല്‍ ആദ്യഭര്‍ത്താവ് ഉപേക്ഷിച്ച് പോയപ്പോള്‍ ഒപ്പം കൂടിയതാണ്. ഇപ്പോള്‍ അയാളെക്കൂടി സംരക്ഷിക്കേണ്ട ചുമതല അവളിലായി. എങ്കിലും മന്ദാകിനി അയാളെ സ്നേഹിക്കുന്നു. പക്ഷെ, വയസ്സ് മുപ്പതായിട്ടും ഉടവ് തട്ടാത്ത മന്ദാകിനിയുടെ ശരീരത്തെ അയാളെക്കാളേറെ മറ്റുള്ളവര്‍ സ്നേഹിക്കുന്നു.

കാറ്റും മഴയും തെല്ല് തളര്‍ന്നപ്പോള്‍ രാത്രിയെ പേടിപ്പിച്ചുകൊണ്ട് ശക്തമായൊരു മിന്നലെത്തി. പിന്നാലെ ഇടിമുഴങ്ങുന്ന ശബ്ദവും.ആ മിന്നല്‍ വെളിച്ചത്തിലാണ് മന്ദാകിനി കണ്ടത് എതിര്‍ വീട്ടിലെ ജനലിനരികില്‍ ഒരു കൌമാരക്കാരന്‍ തന്നെ നോക്കിനില്‍ക്കുന്നത്. അവള്‍ കണ്ടുവോ എന്നു ഭയന്നാകണം അവന്‍ ജനലടച്ചുകളഞ്ഞു.

അയല്‍ വീട്ടിലേത് പുതിയതാമസ്സക്കാരാണ്. ഒരു കിഴവന്‍ വേലക്കാരനേയും തടിച്ച് ഗൌരവം നിറഞ്ഞമുഖമുള്ള ഒരുമദ്ധ്യവയസ്സനേയും മാത്രമേ ഇതുവരെ വീടിന് പുറത്തുകണ്ടിട്ടുള്ളു.ജനലടക്കാതെതന്നെ മന്ദാകിനി വന്ന് കട്ടിലില്‍ കിടന്നു.തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും ഉറക്കം വരുന്നില്ല. എന്തോ ഒരു അസ്വസ്ഥത. പുതുമഴയായതിനാലാവാം ഭൂമിയില്‍ നിന്നും ആവി ഉയരുന്നുണ്ട്. മന്ദാകിനിയുടെ മനസ്സും ശരീരവും ഉഷ്ണംകൊണ്ട് പൊതിഞ്ഞു.അവള്‍ പതിയെ ഭര്‍ത്താവിന്റെ മുറിതുറന്ന് അകത്തു കയറി.

പിറ്റേന്ന് പലതവണ എതിര്‍വീട്ടിലേക്ക് നോട്ടമയച്ചുവെങ്കിലും കിഴവന്‍ വേലക്കാരനേയല്ലാതെ മറ്റാരേയും അവിടെ കണ്ടില്ല. അയാളുടെ തിമിരം ബാധിച്ച കണ്ണുകള്‍ തന്നെ ആര്‍ത്തിയോടെ വിഴുങ്ങുന്നത് അവള്‍ അറിഞ്ഞു. കൂടേക്കൂടെ അങ്ങോട്ട് നോക്കുന്നത് കണ്ട് കിഴവന്‍ തെറ്റിദ്ധരിച്ചുവോ എന്ന് മന്ദാകിനി സംശയിച്ചു.പകലിന് പ്രായമേറിയതോടെ അവള്‍ തന്റെ തൊഴിലിനായി ഒരുങ്ങി.

സിനിമാ ടാക്കീസിലെ പ്രദര്‍ശന സമയം പോലെ മന്ദാകിനിയുടെ വീട്ടിലേക്കുള്ള പ്രവേശന സമയവും ഇടപാടുകാര്‍ക്ക് മന:പാഠമാണ്. അവളുടെ സമയത്തിന് വില അല്പം കൂടുതലാണ്. വൃത്തിയും വെടിപ്പും സുരക്ഷിതത്വവും ഇടപാടുകാര്‍ക്ക് ഉറപ്പുനല്‍കുന്നതോടൊപ്പം അവരിലും അത് നിഷ്കര്‍ഷിക്കുന്നു. കൂട്ടം കൂടിവരുന്നവര്‍ക്കും മദ്യപിച്ച് വരുന്നവര്‍ക്കും മന്ദാകിനിയുടെ വീട്ടില്‍ പ്രവേശനമില്ല. പിന്നെ മറ്റൊന്നുകൂടിയുണ്ട്. ഞായറാഴ്ച അവധി ദിവസമാണ്. ദൈവം പോലും ആറു ദിവസം സൃഷ്ടിനടത്തി ഏഴാം ദിനം വിശ്രമിച്ചുവെന്നത് മന്ദാകിനിയും പ്രമാണമാക്കിയിരിക്കുന്നു.

രാത്രി അന്നത്തെ ആളും പടിയിറങ്ങിയപ്പോള്‍ മന്ദാകിനി കതകടച്ചു പൂട്ടി. ഭര്‍ത്താവിന്റെ യാത്രക്കാരില്ലാത്ത തീവണ്ടി എതോ തുരങ്കത്തില്‍ കൂടി കടന്നു പോകുന്ന കൂര്‍ക്കംവലിശബ്ദം മാത്രം ബാക്കിയായി. അവള്‍ ജനല്‍ തുറന്ന് നോക്കി. മറുവശത്ത് ഒരു ജനല്‍ അടയുന്നതും ഒരു കൌമാര മുഖം ഭീതിയോടെ ഉള്‍വലിയുന്നതും കണ്ടു.

ദിവസങ്ങള്‍ കടന്നുപോയി. ചില ദിവസങ്ങളില്‍ മഴയവളെ ബാധിച്ചു. എങ്കിലും എന്നും അയല്‍ വീട്ടിലെ കൌമാരക്കാരനെ കാണാന്‍ വേണ്ടി ജനല്‍ തുറന്നിട്ടു. ആദ്യത്തെ ഭയം വിട്ടുമാറിയപ്പോള്‍ അവന്‍ പരിചിത ഭാവത്തില്‍ ചിരിച്ചു. അവരുടെ മിഴികള്‍ക്കും ജനലുകള്‍ക്കുമിടയിലെ ഇരുട്ട് പതിയെ വെളിച്ചത്തിന് വഴിമാറി.

ഞായറാഴ്ച....

പകല്‍ ഇടയ്ക്കിടെ അയല്‍ വീട്ടിലെ കൌമാരക്കാരനെ ബാല്‍ക്കണിയിലും മറ്റും കണ്ടു. ആരും കാണാതെ അവള്‍ അവനെ കൈപൊക്കികാണിക്കുകയും ചിരിക്കുകയും ചെയ്തു. ഇതെന്താ ഈപയ്യന്‍ പുറത്തോട്ടൊന്നും ഇറങ്ങാത്തതെന്നോര്‍ത്ത് മന്ദാകിനി അത്ഭുതപ്പെട്ടു. പതിവുപോലെ രാത്രി ജനല്‍ തുറന്നു നോക്കിയപ്പോള്‍ മറുവശത്ത് തന്നെ പ്രതീക്ഷിച്ചെന്നപോലെ പയ്യന്‍ നില്‍ക്കുന്നു. അവള്‍ അവനെ കുറച്ചുനേരം നോക്കിനിന്നു. പിന്നെ ഒരു കൌതുകത്തിന് മെല്ലെ കൈയ്യാട്ടി വിളിച്ചു. അവന്‍ ഭീതിയോടെ വരില്ലയെന്നര്‍ത്ഥത്തില്‍ ചുമലുകള്‍ ഇളക്കി. എന്നിട്ടും കൈമുദ്രകളിലൂടെ അവള്‍ അവന് ധൈര്യംപകര്‍ന്നുനോക്കി. പെട്ടന്ന് ജനല്‍ അടച്ച് അവന്‍ അകത്തേക്ക് മറഞ്ഞു. വീടിനു പുറത്തെ വിളക്കും അണഞ്ഞു.മന്ദാകിനിക്ക് വല്ലാത്ത നിരാശ തോന്നി. എല്ലാവരും തന്റെ പിറകേ വന്നിട്ടേയുള്ളു, ഇതാദ്യമായാണ് ഒരാള്‍ തന്റെ ക്ഷണം നിരസ്സിക്കുന്നത്. അതും ഒരു പയ്യന്‍.

ജനലടച്ച് തിരികെ പോരാന്‍ ഒരുങ്ങുമ്പോഴാണ് കണ്ടത് ഇരുട്ടത്ത് ആരോ പതുങ്ങിവരുന്നു. ആ രൂപം ജനലിനു നേരെ വന്നു. വിശ്വസിക്കാനായില്ല,അതാ കൌമാരക്കാരനായിരുന്നു. അവള്‍ ഓടിപ്പോയി വാതില്‍ തുറന്ന് അവനെ മുറിക്കകത്തേക്ക് കയറ്റി. അവന്‍ വല്ലാതെ കിതയ്ക്കുന്നുണ്ടായിരുന്നു.

“എന്താ കുട്ടന്റെ പേര്.....?” അവള്‍ ചോദിച്ചു.

പേടിയാല്‍ അവനൊന്നും മിണ്ടിയില്ല.

“എന്തായാലും ഞാന്‍ കണ്ണാന്ന് വിളിക്കും കേട്ടോ...”

“ഊം........” അവന്‍ മൂളി.

“കണ്ണന്‍ എന്തിനാ പഠിക്കുന്നത്.....”

“പ്ലസ് ടു....”

അവന്റെ മീശകിളിര്‍ത്തു തുടങ്ങിയ മേല്‍ചുണ്ടിന് താഴെയുള്ള തുടുത്ത കീഴ്ചുണ്ടുകളില്‍ പിടിച്ചുകൊണ്ട് അവള്‍ ചോദിച്ചു.

“ഒരു പുരുഷന് ഇത്ര പേടിയോ......”

അവളുടെ മുഖത്തുനോക്കിനിന്നതല്ലാതെ അവന്‍ ഒന്നും പറഞ്ഞില്ല.

“അതുപോട്ടെ, ആരൊക്കയുണ്ട് കണ്ണന്റെ വീട്ടില്.....?”

“പപ്പാ...സേര്‍വന്റ്സ്...” അവന്‍ പതിയെ പറഞ്ഞു.

“അപ്പോ അമ്മയൊ ?”

“ഞാന്‍ ചെറുതായിരുന്നപ്പോഴെ മമ്മി ഞങ്ങളെ ഉപേക്ഷിച്ചുപോയി...” 

അതുപറഞ്ഞപ്പോള്‍ അവന്റെ ചുണ്ടുകള്‍ വിതുമ്പുകയും കണ്ണുകള്‍ നിറയുകയും ചെയ്തു.

“ഹേയ്... കരയാതെ കണ്ണാ ഞാന്‍ വെറുതെ ചോദിച്ചതാ...” അവനെ അവള്‍ നെഞ്ചോട് ചേര്‍ത്തുപിടിച്ച് തോളില്‍ തട്ടി ആശ്വസിപ്പിച്ചു.

പുറത്ത് ഒരു മഴയ്ക്ക് ആരംഭം കുറിച്ചുകൊണ്ട് കാറ്റ് ആഞ്ഞു വീശി. മന്ദാകിനിയുടെ നെഞ്ചിലെ ചൂടില്‍ നിന്നും ആശ്വാസം കിട്ടിയ അവന്‍ പതിയെ ചോദിച്ചു.

“ഞാന്‍..... ഞാന്‍ എന്തുവിളിക്കണം ?“

“കണ്ണന് ഇഷ്ടമുള്ളത് വിളിച്ചോ...”

അവന്‍ മടിച്ചു മടിച്ചു ചോദിച്ചു.
“ഞാന്‍ അമ്മേന്ന് വിളിച്ചോട്ടെ...”

അതുകേട്ട് മന്ദാകിനിയുടെ കാതുകള്‍ പ്രകമ്പനം കൊണ്ടു. കണ്ണുകള്‍ ഈറനണിഞ്ഞു. ഒരാവേശത്തോടെ വീണ്ടുമവനെ നെഞ്ചോടു ചേര്‍ത്തു. തന്റെ മുലകള്‍ അവനായി പാല്‍ചുരത്താന്‍ തുടിക്കുന്നത് അവള്‍ അറിഞ്ഞു.

“അമ്മേ...’ 

അമ്മയുടെ മാറിലെ ചൂടറിഞ്ഞ അവന്‍ വിളിച്ചു. തന്റെ സ്വപ്നങ്ങളില്‍ കേള്‍ക്കാറുള്ള വിദൂരതയില്‍ നിന്നുള്ള വിളിയല്ല അതെന്ന് തിരിച്ചറിഞ്ഞ മന്ദാകിനി പുളകിതയായി, അവള്‍ വിളി കേട്ടു.

“മോനേ....“മഴയുടെ ആരവം കൂടിവന്നു. അതൊന്നുമറിയാതെ ആ അമ്മയും കുഞ്ഞും തങ്ങളുടെ മാറിലെ ചൂട് പരസ്പരം കൈമാറി അവരുടെ ലോകത്തേക്ക് ഒതുങ്ങി.

btemplates

22 അഭിപ്രായങ്ങള്‍:

simy nazareth said...

bhayankara twist aanallo :-)
katha kollaam.. iniyum poratte.

ഫസല്‍ ബിനാലി.. said...

Avatharanam ghanagambeeram
iniyum pratheekshikkunnu
abhinandanangal...

വേണു venu said...

നല്ല എഴുത്ത്. തുടരുക.:)

ശ്രീ said...

കഥ നന്നാ‍യിരിക്കുന്നു.

:)

നിലാവര്‍ നിസ said...

തീവണ്ടിയുടെ ഇമേജ് നന്നായി... പാലക്കാട്ട് കാന്താരിമുളകിനു സാമാന്യം എരിവുണ്ട്. അതുകൊണ്ട് എരിവും പുളിയുമില്ലാത്ത എന്ന വിശെഷണം തമസ്കരിക്കുന്നു... ആശംസകള്‍..

വലിയവരക്കാരന്‍ said...

നല്ല കഥ
:)

ഗിരീഷ്‌ എ എസ്‌ said...

ഒരുപാടിഷ്ടമായി
അഭിനന്ദനങ്ങള്‍

മഞ്ഞ പ്രതലം വായന പ്രയാസകരമാക്കുന്നു...

Dr. Prasanth Krishna said...
This comment has been removed by the author.
Dr. Prasanth Krishna said...
This comment has been removed by the author.
Dr. Prasanth Krishna said...
This comment has been removed by the author.
ഉഗാണ്ട രണ്ടാമന്‍ said...

കഥ നന്നാ‍യിരിക്കുന്നു...

Dr. Prasanth Krishna said...

കഥ നന്നായിട്ടുണ്ട്. മുന്‍പൊരിക്കല്‍ വായിച്ചിരുന്നു. അന്ന് കമന്റ് ഇട്ടിരുന്നു. അത് ഡിലീറ്റ് ചെയ്ത് ഇത് ഇടുന്നുവന്നു മാത്രം. എവിടക്കയോ പ്രൊജക്ട് ചെയ്യുന്ന ചില വാചകങ്ങള്‍ വായനയുടെ സ്‌മൂത്തിനസ് നഷ്ടപ്പെടുത്തുന്നതുപോലെ. ഇഷ്ടമായി ഈ കഥയും

മാണിക്യം said...

കഥയോ?
മന്ദാകിനിമാര്‍ എത്രയോ!
മാതൃത്വം മനസ്സിലാണ് പ്രസവിച്ചാലും അമ്മയാവാത്ത എത്രയോ ജന്‍മങ്ങള്‍ അവര്‍ക്ക് മുന്നില്‍ മന്ദാകിനി നിറഞ്ഞ അമ്മയാവുന്ന പ്രതീതി

വേണുഗോപാല്‍ said...

നന്നായി എഴുതി മനോജ്‌. പ്രതീക്ഷിക്കാത്ത തരത്തിലുള്ള കഥയുടെ ട്വിസ്റ്റ്‌ ഏറെ ഇഷ്ടായി ...
ആശംസകള്‍

Lipi Ranju said...

അങ്ങനെ അവള്‍ മനസുകൊണ്ടെങ്കിലും ഒരമ്മയായില്ലേ... കഥ ഇഷ്ടായിട്ടോ...

മാനവധ്വനി said...

കഥ നന്നായിട്ടുണ്ട് ... അഭിനന്ദനങ്ങൾ

kochumol(കുങ്കുമം) said...

അങ്ങനെ മന്ദാകിനിക്കും അമ്മയാകാന്‍ സാധിച്ചൂല്ലോ...നന്നായി കഥ പറഞ്ഞു മനോജ്‌ ...

സ്വന്തം സുഹൃത്ത് said...

നല്ല കഥ ആശംസകള്‍ !

Echmukutty said...

katha ishtamai.

khaadu.. said...

ഒരു ബ്ലോഗ്ഗില്‍ നിങ്ങള്‍ കൊടുത്ത ലിങ്ക് കണ്ടു വന്നതാണ്... നന്നായിട്ടുണ്ട് കഥ...

ആശംസകള്‍...

njan sanchaari said...

കൊള്ളാലോ ട്വിസ്റ്റ്‌, നന്നായി എഴുതീട്ടുണ്ട്. ഓള്‍ ദി ബെസ്റ്റ്.

ഭാനു കളരിക്കല്‍ said...

വളരെ നല്ല കഥ.

Post a Comment