Showing posts with label കവിത. Show all posts
Showing posts with label കവിത. Show all posts
15 അഭിപ്രായങ്ങള്‍

പതനം

തു പതനകാലം

ഇടത്തോടി വലത്തോടി
നടുവിലെത്തുമ്പോള്‍
നടുവേ ഓടരുതെന്ന് നിയമം.
ഒന്നുകില്‍ ഇടത്
അല്ലെങ്കില്‍ വലത്.

അയ്യഞ്ചു വര്‍ഷം കൂടുമ്പോള്‍
വശം മാറാം, അതുവരെ
കിതച്ചുകൊണ്ടോടണം
കൊടിയുയര്‍ത്തി, പൊടി പടര്‍ത്തി
അന്തമില്ലാത്ത ഓട്ടം.
ആര്‍ക്കുവേണ്ടിയാണ് നാമോടുന്നത്
നമ്മുടെ അന്തകന്മാര്‍ക്കു വേണ്ടിയോ..?

വയ്യ,
പാപക്കറ പുരണ്ട ചൂണ്ടുവിരല്‍
തിരിഞ്ഞു ചൂണ്ടി തുടങ്ങിയിരിക്കുന്നു,
തെറ്റുകാരന്‍ നീയാണെന്ന്.
ശരിയാണ് ആ വിരല്‍ കൊണ്ട്
ഞാനാണല്ലോ ബട്ടണിലമര്‍ത്തിയത്.

എതിര്‍ക്കരുത്,
എതിര്‍ത്താല്‍ അരാഷ്ട്രീയ വാദി.
എതിര്‍ക്കുന്നത്
അരാഷ്ട്രീയം ഏകാധിപത്യത്തില്‍
ചെന്നവസാനിക്കുമെന്നറിയാഞ്ഞിട്ടല്ല.
ഏകാധിപതികളുടെ ഒരു കൂട്ടമാണല്ലോ
നമ്മേ ഭരിക്കുന്നത്.

അറേബ്യന്‍ വസന്തത്തിന്റെ
ഇടിമുഴക്കങ്ങള്‍ ഭാരതത്തിലും എത്തുമോ?
അവിടെ ഏകാധിപതികള്‍,
ഇവിടെ ജനാധിപതികള്‍.
രണ്ടും ജനങ്ങളുടെ മേലുള്ള ആധിപത്യം.

ഇതു പതനകാലം
ഒന്നുകില്‍ അവരുടെ,
അല്ലെങ്കില്‍ നമ്മുടെ.


2 അഭിപ്രായങ്ങള്‍

അഭിമന്യു

ഞാന്‍ അഭിമന്യു
ആയോധനകലകളില്‍ അഗ്രജന്‍ പാര്‍ത്ഥന്‍ മകന്‍,
പത്മവ്യൂഹത്തിലൊറ്റക്കായി
മരണംവരെ രണം തുടര്‍ന്നോന്‍.

എന്റെ പാതകളില്‍ ഭീതിയില്ലാ‍യിരുന്നു
ഓരോ വ്യൂഹം കടക്കുമ്പോഴും
എന്റെ പിന്നില്‍ ഞാന്‍ മരണം കണ്ടില്ല
പിന്നെയോ...
ധീരത അതൊന്നു മാത്രമേ കണ്ടുള്ളു.

യുദ്ധത്തിലെ ചതി ഞാനറിഞ്ഞില്ല
എങ്കിലും ഉയിരറ്റുപോകും വരെ യുദ്ധം ചെയ്തു.
അല്ലയോ മഹാത്മരെ !
നിങ്ങളില്‍ എത്രപേരുണ്ടെനിക്കു തുല്യര്‍ ?
തുലാസിന്റെ താഴ്ചയില്‍ ഞാന്‍ മാത്രമാവും.

യുദ്ധ തന്ത്രം പഠിക്കണം നിങ്ങള്‍
വ്യൂഹങ്ങള്‍ ഓരോന്നു തകര്‍ക്കുമ്പോഴും
പിന്നിലൊന്നുകൂടിയുണ്ടാകാതിരിക്കാന്‍
‍മനക്കണ്ണു പിന്നിലേക്ക് പോകണം
കൊടിയ വീഴ്ചയിലും തളരരുത്.

ഞാന്‍ അഭിമന്യു,
പത്മവ്യൂഹത്തില്‍ മരണം പുണര്‍ന്നോന്‍.
ഓരോ മരണവും യുദ്ധത്തിന്റെ വേഗതകൂട്ടും.
നിങ്ങളും മരിക്കുക നന്മ്യ്ക്കുവേണ്ടി
മരണം അതാണ് നന്മയുടെ തിരുശേഷിപ്പ്.

3 അഭിപ്രായങ്ങള്‍

യാത്ര


രാത്രി വഴിയില്‍ മഴ വന്നു

ഇനി യാത്ര വയ്യ

ഇവിടെ, ഈ ഇറയത്തൊരല്പം

കനല്‍ കൂട്ടി ചൂടേറ്റിരിക്കാം.


തപ്ത തൃഷ്ണകള്‍,

ഗുപ്ത മോഹങ്ങള്‍

വൃര്‍ത്ഥ ചിന്തകളെല്ലാ-

മെരിഞ്ഞൊടുങ്ങീടട്ടെ.


മൃത്യുപോല്‍ രാത്രിയിത്.

കനല്‍ വെളിച്ചത്തിലേക്ക്

ചിറകടിച്ച് നിശാശലഭമെത്തി,

ഇല്ല, പാഴ് ശ്രുതി വീഴുമീ

ദഗ്ധ തംബുരു മീട്ടുവാന്‍ ഞാനില്ല.


ഞാനും പ്രണയിച്ചിരുന്നു....

ഞാന്‍, കാലം തെറ്റി-

പ്പെയ്യുന്ന ഒരു മഴ

അവള്‍, പ്രണയം

മധുചുരത്തുമ്പോള്‍

മിഴിയളന്നവള്‍.

രാവുണരുമ്പോള്‍

എന്റെ ജാലകത്തിനും

അവളുടെ മിഴികള്‍ക്കും

മദ്ധ്യേ സൂര്യനുദിക്കും.

അതൊരു കാലം.......


വീണ്ടും പുലര്‍ച്ച

മഴമാറി വെയില്‍ വന്നു.

എന്നിലിപ്പോഴും പ്രണയത്തിന്റെ

ഒരു തീപ്പൊരി ബാക്കി നില്‍ക്കുന്നു

അതാര്‍ക്കു വേണ്ടിയാവാം....?

കാത്തുനില്‍ക്കുന്നില്ല.

ഞാനെന്റെ യാത്ര തുടരട്ടെ,

എന്റെ യാത്രയോ അവസാനമില്ലാത്തത്.

1 അഭിപ്രായങ്ങള്‍

രക്തസാക്ഷി


സുഹൃത്തേ,

നീ നിന്റെ മാംസം ഹോമിക്കുക

ഒരു സ്വാതന്ത്ര്യപ്പുലരിക്കുവേണ്ടി.

നീ നിന്റെ ഹൃദയം തകര്‍ക്കുക

ഒരു വിപ്ലവ വീര്യത്തിനു വേണ്ടി।

കഴുമരങ്ങളും വലിയ ചുടുകാടും

നിന്റെചൂടേറ്റുറങ്ങട്ടെ।


സുഹൃത്തേ,

നീ നിന്റെ കൈകളുയര്‍ത്തുക

മാറ്റൊലിമുഴങ്ങട്ടെ വായുവില്‍

നിന്റെ കറുത്തകരുത്ത്

ഞങ്ങളുടെ വെളുപ്പിനുമേല്‍

വിജയം വരിക്കുന്നതും

നിന്റെ രക്തം ആ വിജയത്തിന്

സാക്ഷിയായി മണ്ണില്‍പ്പടരുന്നതും

ഞങ്ങള്‍ സ്വപ്നം കാണുന്നു।


ഒടുവില്‍ നിന്റെ ശിരസ്സറ്റടത്ത്

പ്രതിമയുയരുന്നതും

രക്തപുഷ്പങ്ങള്‍ വര്‍ഷിക്കുന്നതും

ഇന്റെര്‍നെറ്റിലൂടെ നീ സ്വര്‍ഗ്ഗത്തിരുന്നു കാണുക

( നാകമോ അതോ നരകമോ നിനക്ക് ?)

നിന്റെ പാതകളളന്ന്

ഞങ്ങള്‍ മന്ത്രിപദത്തിലേക്ക്

അടിവച്ചടിവെച്ചു കയറുന്നതും

ഇങ്ക്വിലാബ് മുഴക്കുന്നതും

നീ കാണണം.


എന്തെന്നാല്‍ ഇന്ന് കറുപ്പും വെളുപ്പുമില്ല

ധിക്കാരം കാട്ടാന്‍ ഏവര്‍ക്കും അധികാരം

സുഹൃത്തേ നിനക്ക്

ശതകോടി വിപ്ലവാഭിവാദ്യങ്ങള്‍