പ്രാര്‍ത്ഥിക്കാന്‍ ഓരോരോ കാരണങ്ങള്‍...
ഉന്തിയ വയറും കുഴിഞ്ഞ കണ്ണുകളും മെല്ലിച്ച ശരീരവുമുള്ള മകനെ നോക്കി അമ്മ ദൈവത്തെ വിളിച്ചു. അച്ഛനില്ലാത്ത കുട്ടിയാണ് താനൊരുത്തി വേണം ഇവനെ നോക്കാന്‍.
കാലം ഇന്റെര്‍നെറ്റിനേക്കാള്‍ വേഗത്തില്‍ കടന്നു പോയി.
അമ്മ പല വീടുകളിലായി അടുക്കള പണി ചെയ്ത് മകനെ വളര്‍ത്തി. മകനും അമ്മയുടെ കഷ്ട്പ്പാടുകള്‍ കണ്ടുകൊണ്ട്തന്നെ പഠിച്ച് വലുതായി.
‘അമ്മയ്ക്ക് ഒരു നേരത്തെ ആഹാരവും മരുന്നുകളും നല്‍കാനുള്ള പണമെങ്കിലും കിട്ടുന്ന ജോലി എത്രയും പെട്ടന്ന് തരണേ ദൈവമേ..’
കട്ടിലില്‍ അസ്ഥിപഞ്ജരം പോലെ കിടക്കുന്ന അമ്മയെ നോക്കി മകന്‍ മുകളിലേക്ക് കൈകൂപ്പി. താന്‍ മാത്രമേയുള്ളു അമ്മയ്ക്ക് ബന്ധുവായി. കുട്ടികള്‍ക്ക് ട്യൂഷനെടുത്തും പത്രവിതരണം നടത്തിയുമാണ് കാര്യങ്ങള്‍ ഒരുമാതിരി ഒപ്പിച്ചു പോകുന്നത്.
പരീക്ഷകളും അഭിമുഖങ്ങളും പലതും വിജയിച്ചുവെങ്കിലും, പണം നല്‍കാനും ശുപാര്‍ശ ചെയ്യാനും ആളില്ലാതിരുന്നതിനാല്‍ മകന് ഒരു ജോലി ലഭിച്ചിരുന്നില്ല.
അങ്ങനെയിരിക്കെയാണ് തൊട്ടടുത്ത നഗരത്തില്‍ ഒരു ഐ. ടി. പാര്‍ക്ക് വരുന്നത്. അവിടേക്ക് നിരവധി അന്തര്‍ദേശീയ കമ്പനികളുമെത്തി. അതിലൊന്നില്‍ കഴിവിന്റെ അടിസ്ഥാനത്തില്‍ ഉയര്‍ന്ന ശമ്പളത്തില്‍ മകന് ജോലി ലഭിക്കുകയും ചെയ്തു.
പിന്നീടെല്ലാം പെട്ടെന്നായിരുന്നു. ഒപ്പം ജോലി ചെയ്യുന്ന പെണ്‍കുട്ടിയെ വിവാഹം കഴിച്ചു. ഗ്രാമത്തിലെ നാലു സെന്റ് സ്ഥലവും കുടിലും കിട്ടിയ കാശിന് വിറ്റ് നഗരത്തില്‍ ഫ്ലാറ്റ് വാങ്ങി താമസം തുടങ്ങി. ഉപേക്ഷിക്കാനാവാത്തതിനാല്‍ കട്ടിലുള്‍പ്പടെ അമ്മയേയും ഒപ്പം കൊണ്ടു പോയി. അതിവേഗം ബഹുദൂരം രണ്ടു കുട്ടികളുമായി.
‘ഞങ്ങളെ ഇങ്ങനെയിട്ട് തീ തീറ്റിക്കല്ലേ ദൈവമേ.. അമ്മയെ എത്രയും പെട്ടന്ന് മുകളിലേക്ക് വിളിക്കണേ..’
മരിക്കത്തുമില്ല കട്ടിലൊഴിയത്തുമില്ല എന്ന മട്ടില്‍ കിടക്കുന്ന അമ്മയെ നോക്കി മകനും മരുമകളും കൊച്ചുമക്കളും ഒരുമിച്ച് ദൈവത്തോട് പ്രാര്‍ത്ഥിച്ചു.
‘ഞങ്ങളെ ഇങ്ങനെയിട്ട് തീ തീറ്റിക്കല്ലേ ദൈവമേ.. അമ്മയെ എത്രയും പെട്ടന്ന് മുകളിലേക്ക് വിളിക്കണേ..’
മരിക്കത്തുമില്ല കട്ടിലൊഴിയത്തുമില്ല എന്ന മട്ടില്‍ കിടക്കുന്ന അമ്മയെ നോക്കി മകനും മരുമകളും കൊച്ചുമക്കളും ഒരുമിച്ച് ദൈവത്തോട് പ്രാര്‍ത്ഥിച്ചു.