28 അഭിപ്രായങ്ങള്‍

പ്രാര്‍ത്ഥിക്കാന്‍ ഓരോരോ കാരണങ്ങള്‍...


ദൈവമേ..... ഇവന് രണ്ടു നേരത്തെ ആഹാരത്തിനെങ്കിലുമുള്ള വഴി കാട്ടിത്തരണേ..’
ഉന്തിയ വയറും കുഴിഞ്ഞ കണ്ണുകളും മെല്ലിച്ച ശരീരവുമുള്ള മകനെ നോക്കി അമ്മ ദൈവത്തെ വിളിച്ചു. അച്ഛനില്ലാത്ത കുട്ടിയാണ് താനൊരുത്തി വേണം ഇവനെ നോക്കാന്‍. 

കാലം ഇന്റെര്‍നെറ്റിനേക്കാള്‍ വേഗത്തില്‍ കടന്നു പോയി.

അമ്മ പല വീടുകളിലായി അടുക്കള പണി ചെയ്ത് മകനെ വളര്‍ത്തി. മകനും അമ്മയുടെ കഷ്ട്പ്പാടുകള്‍ കണ്ടുകൊണ്ട്തന്നെ പഠിച്ച് വലുതായി.


‘അമ്മയ്ക്ക് ഒരു നേരത്തെ ആഹാരവും മരുന്നുകളും നല്‍കാനുള്ള പണമെങ്കിലും കിട്ടുന്ന ജോലി എത്രയും പെട്ടന്ന് തരണേ ദൈവമേ..’
കട്ടിലില്‍ അസ്ഥിപഞ്ജരം പോലെ കിടക്കുന്ന അമ്മയെ നോക്കി മകന്‍ മുകളിലേക്ക് കൈകൂപ്പി. താന്‍ മാത്രമേയുള്ളു അമ്മയ്ക്ക് ബന്ധുവായി. കുട്ടികള്‍ക്ക് ട്യൂഷനെടുത്തും പത്രവിതരണം നടത്തിയുമാണ് കാര്യങ്ങള്‍ ഒരുമാതിരി ഒപ്പിച്ചു പോകുന്നത്.

പരീക്ഷകളും അഭിമുഖങ്ങളും പലതും വിജയിച്ചുവെങ്കിലും, പണം നല്‍കാനും ശുപാര്‍ശ ചെയ്യാനും ആളില്ലാതിരുന്നതിനാല്‍ മകന് ഒരു ജോലി ലഭിച്ചിരുന്നില്ല.

അങ്ങനെയിരിക്കെയാണ് തൊട്ടടുത്ത നഗരത്തില്‍ ഒരു ഐ. ടി. പാര്‍ക്ക് വരുന്നത്. അവിടേക്ക് നിരവധി അന്തര്‍ദേശീയ കമ്പനികളുമെത്തി. അതിലൊന്നില്‍ കഴിവിന്റെ അടിസ്ഥാനത്തില്‍ ഉയര്‍ന്ന ശമ്പളത്തില്‍ മകന് ജോലി ലഭിക്കുകയും ചെയ്തു.

പിന്നീടെല്ലാം പെട്ടെന്നായിരുന്നു. ഒപ്പം ജോലി ചെയ്യുന്ന പെണ്‍കുട്ടിയെ വിവാഹം കഴിച്ചു. ഗ്രാമത്തിലെ നാലു സെന്റ് സ്ഥലവും കുടിലും കിട്ടിയ കാശിന് വിറ്റ് നഗരത്തില്‍ ഫ്ലാറ്റ് വാങ്ങി താമസം തുടങ്ങി. ഉപേക്ഷിക്കാനാവാത്തതിനാല്‍ കട്ടിലുള്‍പ്പടെ അമ്മയേയും ഒപ്പം കൊണ്ടു പോയി. അതിവേഗം ബഹുദൂരം രണ്ടു കുട്ടികളുമായി.

‘ഞങ്ങളെ ഇങ്ങനെയിട്ട് തീ തീറ്റിക്കല്ലേ ദൈവമേ.. അമ്മയെ എത്രയും പെട്ടന്ന് മുകളിലേക്ക് വിളിക്കണേ..’
മരിക്കത്തുമില്ല കട്ടിലൊഴിയത്തുമില്ല എന്ന മട്ടില്‍ കിടക്കുന്ന അമ്മയെ നോക്കി മകനും മരുമകളും കൊച്ചുമക്കളും ഒരുമിച്ച്  ദൈവത്തോട് പ്രാര്‍ത്ഥിച്ചു.

31 അഭിപ്രായങ്ങള്‍

മഴവില്ല്

പ്രണയത്തിന്റെ ആദ്യനാളുകളില്‍ ആരേയോ ഉദ്ധരിച്ച് അവന്‍ അവളോട് പറഞ്ഞു:

“മഴവില്ലിനെ എനിക്ക് കൈ എത്തിപ്പിടിക്കാന്‍ കഴിഞ്ഞാല്‍ ഞാനതില്‍ നിന്റെ പേരെഴുതി തിരികെ മാനത്തു തന്നെ വയ്ക്കും. എന്തിനെന്നല്ലേ, ലോകം അറിയണം നിന്നോടൊപ്പമുള്ള ജീവിതം എനിക്ക് എത്ര നിറമുള്ളതാണെന്ന്‍ ”

ഇന്ന് അവള്‍ അവന്റെ ഭാര്യയും രണ്ട് കുട്ടികളുടെ അമ്മയുമാണ്. പക്ഷെ തുരുമ്പെടുത്ത വില്ലു പോലെ വളഞ്ഞിരിക്കുന്നു അവള്‍.

അവനോ തന്റെ ആവനാഴിയിലെ തുരുമ്പെടുക്കാത്ത അസ്ത്രങ്ങളുമായി പുതിയ പുതിയ മഴവില്ലുകളെത്തേടി നടക്കുന്നു.
-------------------------------------------------------------------------------------------------------------
(ഒന്നിന് രണ്ടു ഫ്രീ.. താഴെയുള്ളവ കൂടി വായിക്കൂ. ഇത് മൂന്നും മംഗളം വാരികയുടെ പല ലക്കങ്ങളിലായി പ്രസിദ്ധീകരിച്ചവയാണ് )
-------------------------------------------------------------------------------------------------------------

അച്ഛനുറങ്ങാത്ത വീട്
അയല്‍ വീട്ടിലെ അച്ഛനില്ലാത്ത പെണ്‍കുട്ടി രാത്രി കാമുകനൊപ്പം ഒളിച്ചോടിപ്പോയതറിഞ്ഞ അയാള്‍ ഭാര്യയോടു പറഞ്ഞു-

‘ഞാനിന്നുമുതല്‍ കിടപ്പ് വരാന്തയിലേക്കു മാറ്റുകയാണ്. നമ്മുടെ പെമ്പിള്ളാരുടെ പിറകേം ഒരോ അവന്മാരു കറങ്ങി നടക്കുന്നുണ്ട്..’

ഭാര്യയും അതിനോടു യോജിച്ചു. മക്കളുടെ വിവാഹം കഴിയുന്നതുവരെ കാവല്‍ കിടന്നാല്‍ മതിയല്ലോ.
വരാന്തയില്‍ കൊതുകുകടികൊണ്ട് ഉറങ്ങാതിരിക്കുന്ന ഭര്‍ത്താവിനെ ഓര്‍ത്ത് ഭാര്യ പതിവിലും നേരത്തെ ഉണര്‍ന്ന് കാപ്പിയുണ്ടാക്കി. 

കാപ്പിയുമായി പുറത്തെത്തിയപ്പോള്‍ വരാന്ത കാലി. അവര്‍ മുറ്റത്തിറങ്ങി നോക്കി. അപ്പോള്‍ അയല്‍ വീട്ടിലെ അടുക്കള വാതില്‍ തുറന്ന് ഉറക്കച്ചടവോടെ ഭര്‍ത്താവ് ഇറങ്ങിവരുന്നുണ്ടായിരുന്നു.
-------------------------------------------------------------------------------------------------------------


ദാമ്പത്യം
രു തിങ്കളാഴ്ചയാണ് അവര്‍ കണ്ടുമുട്ടിയത്. 

ചൊവ്വാഴ്ചയോടെ പ്രണയബദ്ധരും ബുധനാഴ്ച വിവാഹിതരുമായി. 

വ്യാഴാഴ്ച രാവിലെ അലമാരച്ചില്ലുകള്‍ തകരുന്നശബ്ദം കേട്ടും, തലയിണകള്‍ പറന്ന് നടക്കുന്നത് കണ്ടുമാണ് വൃദ്ധരായ മാതാപിതാക്കള്‍ ഉറക്കമുണര്‍ന്നത്. മകനും മരുമകളും ശണ്ഠ കൂടുകയാണ്.

‘ചട്ടീം കലോമല്ലേ തട്ടീം മുട്ടീം കിടക്കും’ അവരാശ്വസിച്ചു. 

പെട്ടീം പ്രമാണവുമായി മരുമകള്‍ സ്വന്തം വീട്ടിലേക്കു പോകുന്നതും പിന്നാലെ പോസ്റ്റുമാന്‍ വക്കീല്‍ നോട്ടീസുമായി വരുന്നതും കണ്ടാണ് വെള്ളിയാഴ്ച അവസാനിച്ചത്.

ശനിയാഴ്ച മകന്‍ വിവാഹമോചിതനായി തിരിച്ചെത്തിയപ്പോഴാണു പഴമനസ്സുകള്‍ക്ക് കാര്യങ്ങളുടെ ഗതിവേഗം പിടികിട്ടിയത്.

ഞായറാഴ്ച മകനു നീണ്ട ദാമ്പത്യത്തിനു ശേഷമുളള വിശ്രമ ദിനമായിരുന്നു.

തിങ്കളാഴ്ച പതിവുപോലെ മകന്‍ ജന്റില്‍മാനായി പുറത്തേക്ക്. അമ്മ വഴിക്കണ്ണുമായി പുതിയ മരുമകളേയും കാത്തിരുന്നു.