52 അഭിപ്രായങ്ങള്‍

ഋശ്യശൃംഗന്‍.

 
മീനസൂര്യന്‍ കത്തി ജ്വലിക്കുന്ന ഒരു പകലിലാണ്  ഋശ്യശൃംഗന്‍ ആദ്യമായി ദേവദാസിത്തെരുവ് തേടിയിറങ്ങിയത്. ചൂടിന് കാഠിന്യം കൂടുതലായതിനാല്‍ രഥവും സാരഥിയും വേണ്ടി വന്നു. അല്ലെങ്കില്‍ സ്വന്തം കുതിരപ്പുറത്തേറി ചെല്ലാമായിരുന്നു.

ദേവദാസിത്തെരുവിന്റെ കവാടത്തില്‍ രഥത്തില്‍ നിന്നുമിറങ്ങുമ്പോള്‍ ഋശ്യശൃംഗന്‍ ഓര്‍ത്തത് പണ്ട് താന്‍ വൈശാലിയെ തിരക്കി നടന്നപ്പോള്‍ ലോമപാദമഹാരാജാവിന്റെ സാരഥി പറഞ്ഞ വാക്കുകളാണ്.

“കുമാരാ.. അങ്ങിപ്പോള്‍ അംഗരാജ്യത്തിന്റെ അധിപനാണ്. പ്രജകളുടെ ക്ഷേമമന്വേഷിച്ച് എവിടേയും പോകുന്ന ലോമപാദ മഹാരാജാവു പോലും ആ ദാസ്യാത്തെരുവില്‍ പോയിട്ടില്ല. പ്രജകള്‍ക്കത് തെറ്റായ സന്ദേശം നല്‍കുമെന്ന് അദ്ദേഹത്തിനറിയാമായിരുന്നു. ദേവദാസിയായ മാലിനിയോട് അദ്ദേഹത്തിനുണ്ടായിരുന്ന അടുപ്പം എല്ലാവര്‍ക്കും അറിയാമായിരുന്നു എന്നതായിരുന്നു അതിന് പ്രധാന കാരണം. പിന്നീട് മാലിനിയില്‍ തനിക്കുണ്ടായ പുത്രിയാണ് വൈശാലിയെന്നറിഞ്ഞ് അത്യധികം ഹൃദയ വേദനയോടെയാണ് അങ്ങയെ അംഗരാജ്യത്തെത്തിക്കുവാനുള്ള നിയോഗം അവളെ ഏല്പിച്ചത്. മാലിനിയുടെ പുത്രിയായ വൈശാലിയെ കൊട്ടാരമോ, മഹാരാജാവിന്റെ വളര്‍ത്തു പുത്രിയും അങ്ങയുടെ ഭാര്യയുമായ ശാന്തയോ അംഗീകരിക്കാത്തിടത്തോളം കാലം അങ്ങ് വൈശാലിയെ തേടിച്ചെല്ലുന്നതിന് മറ്റര്‍ത്ഥങ്ങളാണ് ജനങ്ങള്‍ നല്‍കുക. കാലം പുരോഗമിക്കുംതോറും നാട്ടു വ്യവസ്ഥകള്‍ക്കും മാറ്റം സംഭവിച്ചു കൊണ്ടിരിക്കുകയാണെന്ന്  ഓര്‍ക്കുന്നത് നന്ന്...”

എത്രനാളായി ഋശ്യശൃംഗന്‍ ആശിക്കുന്നതാണ് ഇങ്ങോട്ടൊന്നു വരുവാന്‍. ആരും അനുവദിച്ചില്ല. മഹാരാജാവിന്റേയും രാജഗുരുവിന്റേയും സാരഥിയുടേയുമൊക്കെ കാലം കഴിഞ്ഞിരിക്കുന്നു. ഇപ്പോള്‍ ചെങ്കോലും കിരീടവും സ്വന്തമായുണ്ട്. മരവുരിയും കമണ്ഡലവും ഉപേക്ഷിച്ച് അംഗദേശത്തെത്തിയത് ഒരു സ്വപ്നം പോലെയാണിന്നും.


സ്വപ്നാടകനെപ്പോലെ നടന്നു നീങ്ങിയ ഋശ്യശൃംഗനു മുന്നില്‍ തെരുവീഥിയില്‍ ആളുകള്‍ ഒതുങ്ങി നിന്നു. കാലം ചുളിവുകള്‍ വീഴ്ത്തിയ ദേവദാസിപ്പെണ്ണുങ്ങളുടെ മുഖത്ത് ചിരി വിരിയുന്നു. അതിലടങ്ങിയിരിക്കുന്നത് പുച്ഛമോ ആദരമോ എന്ന് തിരിച്ചറിയാന്‍ കഴിയുന്നില്ല.


ശാന്തയുടെ ജന്മദേശമായ അയോധ്യയില്‍ അവളുടെ പിതാവായ ദശരഥ മഹാരാജാവ്  നടത്തിയ പുത്രകാമേഷ്ടിയാഗത്തിന് മുഖ്യകാര്‍മ്മികനായി പോയപ്പോള്‍ പോലും ഋശ്യശൃംഗന് ഇത്ര മന:സംഘര്‍ഷം ഉണ്ടായിട്ടില്ല. ഭാര്യാപിതാവിന് ഇനിയും മക്കളുണ്ടാവാന്‍ മരുമകന്‍ തന്നെ യാഗം നടത്തുന്നു. ആദ്യം വിരോധാഭാസമായി തോന്നി. പിന്നീട്, തനിക്കുണ്ടായ ഏകമകളെ മക്കളില്ലാത്ത സൃഹൃത്തിന് ദാനം നല്‍കിയ ദശരഥ മഹാരാജാവിന്റെ ദാനശീലത്തിനു മുന്നില്‍ നമ്രശിരസ്കനായി.


“വന്ദനം മഹാരാജന്‍... അങ്ങെന്താണിങ്ങോട്ടൊക്കെ. ഒരോല കൊടുത്തയച്ചിരുന്നെങ്കില്‍ ആരായാലും അങ്ങെത്തുമായിരുന്നെല്ലോ..?” രാജാവ് നഗ്നനാണെന്ന് വിളിച്ചു പറയുന്ന ചോദ്യം കേട്ട്  ഋശ്യശൃംഗന്‍ ഒന്നു പകച്ചു. ചോദ്യ കര്‍ത്താവിനെ പെട്ടെന്ന് തന്നെ മനസ്സിലായി ഗണികാത്തെരുവിലെ തല മുതിര്‍ന്ന ദേവദാസി.


“ദാ.. ആ കാണുന്നതാണ് വൈശാലിയുടെ വീട്.” ചോദ്യമില്ലാതെ തന്നെ ഉത്തരം കിട്ടി. അവര്‍ ചൂണ്ടികാണിച്ച വീടിനുമുന്നിലേക്കെത്തുമ്പോള്‍  ഋശ്യശൃംഗന്‍ പഴയ മുനികുമാരനായി. താടി രോമങ്ങളില്ലാത്ത, നെഞ്ചില്‍ നീര്‍മാതളങ്ങളുള്ള, കേശഭാരത്താല്‍ നമ്രശിരസ്കയായി നിന്ന, വേറൊരു മുനികുമാരനെന്ന് താന്‍ തെറ്റിദ്ധരിച്ച വൈശാലിയുടെ വീട്ടിലേക്കാണ് കടന്നു ചെല്ലുന്നത്.


അംഗരാജ്യത്തെത്തിയിട്ട് വര്‍ഷങ്ങള്‍ ഏറെയായി. മഹായാഗത്തിനവസാനം മഴ പെയ്യുന്നതിന് തൊട്ടു മുന്‍പു വരെ വൈശാലിയെക്കണ്ടിരുന്നു. പിന്നീട് ഇന്നുവരെ കാണാന്‍ കഴിഞ്ഞിട്ടില്ല. തന്റെ വഴിയില്‍ നിന്ന് അവള്‍ ബോധപൂര്‍വ്വം മാറിനിന്നിട്ടുണ്ടാവാം. തന്റെ വഴി നിശ്ചയിച്ചിരുന്നതും കൊട്ടാരത്തില്‍ നിന്നാണെല്ലോ.


“ആരാദ് കയറി വരൂ..” വീടിനുള്ളില്‍ നിന്ന് അവശയായ ഒരു സ്ത്രീ ശബ്ദം പുറത്തേക്കെത്തി. ഋശ്യശൃംഗന്‍ വീടിനകത്തേക്ക് കയറി. അകത്തളത്തിലെ കട്ടിലില്‍ അസ്ഥിപഞ്ജരം പോലൊരു സ്ത്രീ  ഒറ്റനോട്ടത്തില്‍ പ്രായം അറുപതിനോടടുത്ത് കാണും.


“ഇരിക്കൂ മഹാരാജന്‍.. എനിക്കെഴുന്നേറ്റുനിന്ന് അങ്ങയെ ആദരിക്കണമെന്നുണ്ട്. പക്ഷെ ശരീരം അനുവദിക്കുന്നില്ല..” ഋശ്യശൃംഗന്റെ സിരകളിലൂടെ ഒരു മിന്നല്‍പ്പിണര്‍ പാഞ്ഞു. ദൈവമേ വാത്സ്യായനകലകളില്‍ നിപുണയും വൈശാലിയുടെ മാതാവുമായ മാലിനി ആണോ ഇത്.


“അങ്ങെന്തിനാണീ ഗണികയുടെ വീട് തേടിയെത്തിയത്. ലോമപാദമഹാരാജാവ്  എന്നെ ഏല്‍പ്പിച്ചതുപോലുള്ള ദൌത്യം വല്ലതുമാണെങ്കില്‍ ഞങ്ങളെക്കൊണ്ടിനിയാവില്ല. ശരീരവും മനസ്സും മരവിച്ച് കഴിയുന്നവരാണ് ഞങ്ങള്‍. മാത്രമല്ല ഒരിക്കല്‍ ഉപയോഗം കഴിഞ്ഞ് വലിച്ചെറിയപ്പെട്ട വെറും കറിവേപ്പിലകള്‍.”


ആത്മവിശ്വാസം വീണ്ടെടുത്ത്  ഋശ്യശൃംഗന്‍ പതിയെ പറഞ്ഞു- “ഞാന്‍ ഒരു തെറ്റും ചെയ്തിട്ടില്ല, സാഹചര്യങ്ങള്‍ അങ്ങനെയൊക്കെയായിയെന്നു മാത്രം. എനിക്കൊന്ന് വൈശാലിയെ കാണണമായിരുന്നു...”


ഋശ്യശൃംഗനെ പൂര്‍ത്തിയാക്കാന്‍ അനുവദിക്കാതെ മാലിനി പറഞ്ഞു തുടങ്ങി. “അങ്ങ് പറഞ്ഞ സാഹചര്യങ്ങള്‍ തന്നെയാണ് എന്റേയും ഈ തെരുവിന്റേയുമൊക്കെ പിറവിക്കു കാരണം. പക്ഷേ എന്നേത്തേടി ഒരു പുരുഷനേ വന്നിട്ടുള്ളു. മറ്റൊരു പുരുഷനെത്തേടി ഞാന്‍ പോയിട്ടുമില്ല. ഒരു ദേവദാസിയെന്ന പേരും പേറി ജീവിക്കേണ്ടി വന്നുവെങ്കിലും അന്തസ്സും ആഭിജാത്യവും കൈവെടിഞ്ഞിട്ടില്ല...”

“അമ്മേ.. വീട്ടിലെത്തുന്നവരോട് ആരാണ് എന്താണെന്നൊക്കെ നോക്കാതെ ഇങ്ങനെയൊക്കെ പറയാന്‍ പാടുണ്ടോ..?” ശാന്തമെങ്കിലും  ദൃഢസ്വരത്തിലുള്ള വാക്കുകള്‍ കേട്ട്  ഋശ്യശൃംഗന്‍ തലയുയര്‍ത്തി നോക്കി. മുന്നില്‍ വൈശാലി. കാലം പോറലേല്പിക്കാത്ത ശരീരം. മുഖത്തെ നിഷ്കളങ്കഭാവം ഋഷിതുല്യമായ നിസ്സംഗതയിലേക്ക് വഴി മാറിയിരിക്കുന്നു.


“വൈശാലി... ഞാന്‍...” ഋശ്യശൃംഗനില്‍ നിന്ന് വാക്കുകള്‍ വിറച്ച് വിറച്ച് പുറത്ത് വന്നു.


“വര്‍ഷങ്ങളായി ഈ നാലുചുമരുകള്‍ക്കുള്ളില്‍ വീട്ടു തടങ്കലില്‍ കഴിയുന്ന ഞങ്ങള്‍ രണ്ടു പേര്‍. ഞങ്ങള്‍ക്ക് പരസ്പരം മാത്രമേ അറിയൂ, പുറത്തുള്ളവരെ അറിയില്ല.....”

“അതിന് കാരണക്കാരനാവേണ്ടി വന്നതില്‍ എനിക്ക് ദു:ഖമുണ്ട്... മാപ്പ്.” 


“കുമാരാ അംഗരാജ്യത്തിന്റെ നിലനില്‍പ്പിനായി വലിയൊരു ത്യാഗമാണ് ഞാനും അമ്മയുമൊക്കെ ചെയ്തത് എന്നൊന്നും ഇന്നേവരെ കരുതിയിട്ടില്ല. ചെയ്ത ജോലിക്ക് കിട്ടിയ കൂലി കഠിനമായിപ്പോയെന്നുമാത്രം. ഈ ദേശത്തെ ജനങ്ങള്‍ക്ക് മുഴുവന്‍ ഞങ്ങളെ അസ്പര്‍ശ്യരാക്കിയില്ലേ താങ്കളുടെ കൊട്ടാരം. അന്ന് കൌമാരചാപല്യത്താല്‍ ഞാനും അങ്ങയില്‍ ആകൃഷ്ടയായിരുന്നു. അത് എന്റെ തെറ്റ്. അതിലും വലിയ തെറ്റാണ് അങ്ങിന്നിവിടെയെത്തിയത്. നിയമം നിര്‍മ്മിച്ച് നടപ്പിലാക്കുന്നവര്‍ തന്നെ നിയമലംഘകരാകുന്നത് ചരിത്രത്തിനു പോലും പൊറുക്കാനാവാത്തതാണ്... ദയവു ചെയ്ത് പെട്ടന്നു തന്നെ ഇവിടെ നിന്ന് മടങ്ങിപ്പോകൂ...”


വൈശാലിയുടെ വാക്കുകള്‍ കേട്ട്  ഋശ്യശൃംഗന്‍ ക്ഷുഭിതനായി. “ഞാനാണ് ഭരണാധികാരി, എന്റേതാണ് രാജ്യം. നിയമം സൃഷ്ടിക്കുന്നതും നീതി നടപ്പാക്കുന്നതും ഞാനാണ്. വേണമെങ്കില്‍ എനിക്ക് പിടിച്ചടക്കാനാവും, ഞാനതിന് മുതിരുന്നില്ല. കാരണം പിന്നീടത് ചരിത്രത്തിനൊരു ദുര്‍വ്യാഖ്യാനമാവും. മനസ്സിനെ വര്‍ഷങ്ങളായി നീറ്റുന്ന കുറ്റബോധം ഒന്നുകൊണ്ടുമാത്രമാണ് ഞാനിവിടെ വന്നത് ഇനിവരില്ല....”

“ഇവിടെ വന്നതിലൂടെ അങ്ങ് ശാന്തയെക്കൂടി വഞ്ചിച്ചിരിക്കുകയാണ്...” അതുകൂടി കേട്ടതോടെ ഋശ്യശൃംഗന്‍ പുറത്തേക്കിറങ്ങി.


മീനവെയിലിന്റെ കൊടും ചൂട് പെയ്തിറങ്ങുന്ന തെരുവീഥിയില്‍ വെയില്‍ മഴ നനഞ്ഞ് തന്നെ കാത്തുനില്‍ക്കുന്നതുപോലെ ഒരാള്‍. താടിമുടികള്‍ നീട്ടി വളര്‍ത്തിയ ഭ്രാന്തമായ ശരീരം. കണ്ണുകളില്‍ കനല്‍ എരിയുന്നു. അയാള്‍  ഋശ്യശൃംഗന് മുന്നിലെത്തി പിന്നെ പതിയെ പറഞ്ഞു തുടങ്ങി. “ഗണികാത്തെരുവ് തേടിയിറങ്ങുന്ന ഭരണാധികാരി ഒരു നാടിനും ഭൂഷണമല്ല.... ഹ.. ഹ.. ഹ എന്നെ അറിയില്ലായിരിക്കും... ഞാന്‍ ചന്ദ്രാംഗദന്‍. പഴയ രാജഗുരുവിന്റെ മകന്‍. നമ്മള്‍ തുല്യ ദു:ഖിതരാണല്ലേ.. ഹ.. ഹ.. ഹ അങ്ങനെ പറയാനാവില്ലല്ലോ. വൈശാലിയെ ആദ്യം നഷ്ടപ്പെട്ടത് എനിക്കാണ് പിന്നെയാണെല്ലോ അങ്ങയ്ക്ക് നഷ്ടപ്പെട്ടത്..”


കൂടുതല്‍ കേള്‍ക്കാന്‍ നില്‍ക്കാതെ പുറത്ത് തന്നെ കാത്തുകിടക്കുന്ന രഥത്തിനരികിലേക്ക് ഋശ്യശൃംഗന്‍ കാലത്തിനേക്കാളും വേഗത്തില്‍ പാഞ്ഞു.


------------------------------------------------------------------------------------------------------------------------
ഞാന്‍ വായിച്ച സമാനമായ ചില കഥകള്‍

മഴയുടെ മകൾ...  

ശാന്ത  

വൈശാലി റീലോഡഡ് ! ഒരു സ്കിറ്റ്