19 അഭിപ്രായങ്ങള്‍

വൈശാലി


അംഗരാജ്യത്തിനുമേല്‍ മഴ മേഘങ്ങളുടെ അനുഗ്രഹവര്‍ഷം തുടരുകയാണ്....


ലോമപാദ മഹാരാജാവ് ശയ്യയില്‍ തിരിഞ്ഞും മറിഞ്ഞും കിടന്നു. സന്തോഷം ഉറക്കത്തെ തടഞ്ഞു നിര്‍ത്തുന്നു. നാട്ടിലെ ദേവദാസികളോടും അവരുടെ കഴിവിനോടും രാജാവിന് പഴയതിലുമേറെ ബഹുമാനം തോന്നി. വിഭാണ്ഡകന്റെ കണ്ണുവെട്ടിച്ച് ഋശ്യശൃംഗനെ കൊട്ടാരത്തിലെത്തിക്കാന്‍ അവരിലൊരാള്‍ക്ക് കഴിഞ്ഞിരിക്കുന്നു.


ഇരുള്‍ വീണിട്ടും നിരത്തുകളില്‍ ജനങ്ങള്‍ മഴനനഞ്ഞു തുള്ളിച്ചാടുകയാണ്. കൊടുംവേനലിന് അറുതി വരുത്തി തോരാതെ പെയ്യുന്ന മഴയില്‍ അവര്‍ തങ്ങളുടെ ദാഹവും ചൂടും ശമിപ്പിച്ചു.   
     
ജനങ്ങളും രാജാവും മഴയുടെ കുളിര്‍ ആസ്വദിക്കുമ്പോള്‍ മണിയറയിലെ പട്ടുമെത്തയില്‍ ഉഷ്ണത്തിന്റെ തീക്ഷ്ണതയിലേക്കുയരുന്ന രണ്ടുപേര്‍ ഉണ്ടായിരുന്നു. ലോമപാദ മഹാരാജാവിന്റെ പുത്രി ശാന്തയും, കൊടുംതപസ്വിയായ വിഭാണ്ഡകന്റെ പുത്രന്‍ ഋശ്യശൃംഗനും. പട്ടുമെത്തയുടെ സുഖവും സ്ത്രീ ശരീരത്തിന്റെ മാര്‍ദ്ദവവും മുനികുമാരന്റെ സിരകളെ ചൂടുപിടിപ്പിച്ചു. ഉഷ്ണമാപിനിയില്‍ രസം ഉയരും മുന്‍പേ ശാന്തയുടെ കരവലയങ്ങള്‍ വിടര്‍ത്തി ഋശ്യശൃംഗന്‍ എഴുന്നേറ്റിരുന്നു. 
               
“വൈശാലി.... വൈശാലിയെവിടെ?“
               
പെട്ടന്നോര്‍ത്തിട്ടെന്നവണ്ണം ഋശ്യശൃംഗന്‍ ചോദിച്ചു.
                
അതു ശ്രദ്ധിക്കാതെ ശാന്ത പറഞ്ഞു-
            
“കുമാരാ.. അങ്ങ് മഴയുടെ സംഗീതം കേള്‍ക്കുന്നില്ലേ... ഇത് നമുക്കുവേണ്ടി പെയ്യുന്നതാണ്. അങ്ങയുടെ വരവോടുകൂടി വരണ്ടു കിടന്ന അംഗരാജ്യത്തെ ഭൂമിക്കുമേല്‍ മഴപെയ്തിറങ്ങുകയാണ്. അതുപോലെ അങ്ങും....”
             
തോഴിമാര്‍ പറഞ്ഞു പഠിപ്പിച്ച വാക്കുകള്‍ ഉരുവിടുമ്പോഴും അവളുടെ മുഖത്ത് വികാരങ്ങള്‍ വലിഞ്ഞു മുറുകുന്നത് ഋശ്യശൃംഗന്‍ നിര്‍വികാരനായി നോക്കിയിരുന്നു. ഋശ്യശൃംഗനെ ശാന്ത തന്റെ ശരീരത്തോടെ പതിയെ വലിച്ചടുപ്പിച്ചു. തോഴിമാര്‍ ദേവദാസികളില്‍ നിന്നും ചോദിച്ചു മനസ്സിലാക്കി തന്നെ പഠിപ്പിച്ച കലകള്‍ ഓരോന്നായി ശാന്ത പുറത്തെടുത്തു. അപ്പോള്‍ ശാന്തയില്‍ ഋശ്യശൃംഗന്‍ കണ്ടത് വൈശാലിയുടെ മുഖമായിരുന്നു.
    
വികാരങ്ങള്‍ വേലിയിറങ്ങിക്കഴിഞ്ഞപ്പോള്‍ ഋശ്യശൃംഗന്‍ ശാന്തക്കരുകില്‍ തളര്‍ന്നുറങ്ങിപ്പോയി.
   
ഈറനുടുത്ത പിറ്റേപ്പുലര്‍ച്ചയില്‍ ആലസ്യംപൂണ്ട് കിടക്കുമ്പോഴാണ് ഋശ്യശൃംഗനില്‍ വൈശാലിയേക്കുറിച്ചുള്ള മധുരസ്മരണകള്‍ വീണ്ടുമെത്തിയത്. ആര്‍ഷാഭിവാദ്യം തന്റെ ധര്‍മ്മത്തില്‍ പതിവില്ല എന്നു പറഞ്ഞ്, മനോമോഹനമായ ഒരു പന്താട്ടത്തിലൂടെ തന്റെ മനസ്സില്‍ പൌരുഷമുണര്‍ത്തി ഈ അംഗരാജ്യത്തോളം തന്നെ കൊണ്ടെത്തിച്ച അവള്‍ ആരാണ്.
      
ഋശ്യശൃംഗന്റെ മനസ്സും ശരീരവും ആ പകല്‍ മുഴുവന്‍ വൈശാലിയെത്തേടിയലഞ്ഞു. കൊട്ടാരത്തിലൊരിടത്തും അവളെ കണ്ടെത്താനായില്ല.
               
അന്നു രാത്രി ശയ്യാഗൃഹത്തിലെ നിശബ്ദതയെ ഭഞ്ജിച്ചുകൊണ്ട് ഋശ്യശൃംഗന്‍ ശാന്തയോട് ചോദിച്ചു-
               
“ഹേ.. കുമാരി അവള്‍ ആരാണ് എന്നെയിവിടെത്തിച്ച ആ നര്‍ത്തകി?”
                 
“അങ്ങ് ആരേയാണുദ്ദേശിക്കുന്നത് വൈശാലിയെയാണോ...?”
                
  “അതെ..”
              
“അവള്‍ ഒരു ദേവദാസിപ്പുരയിലെ പെണ്‍കുട്ടിയാണ്. വേശ്യാവൃത്തി കുലത്തൊഴിലായ ഒരു കുടുംബത്തിലെയംഗം...”
                   
ശാന്തയുടെ വാക്കുകളില്‍ വെറുപ്പുകലര്‍ന്നിരുന്നു.
                  
“വേശ്യാവൃത്തിയോ അതെന്തു തൊഴിലാണ്?”
            
ഋശ്യശൃംഗന് അതൊരു പുതിയ അറിവായിരുന്നു. തലേരാത്രിമുതല്‍ തനിക്കു ലഭിച്ചു തുടങ്ങിയ പുതിയ അറിവുകളുടെ കൂട്ടത്തില്‍ ഒന്ന്.
                     
ശാന്ത വേശ്യാവൃത്തിയെന്തെന്ന് വിശദീകരിച്ചു-
                    
“അങ്ങയെപ്പോലെ പിതാക്കന്മാരുടെ ശിക്ഷണത്തിലും കടുത്ത ഗൃഹാന്തരീക്ഷങ്ങളിലും വളര്‍ന്നു വരുന്നവരെ കാമത്തിന്റെ ലോകം കാട്ടുവാനും രതിയുടെ പാഠങ്ങള്‍ പഠിപ്പിക്കുവാനും ശരീരം സ്വയം പലര്‍ക്കും സമര്‍പ്പിക്കുന്നവര്‍..ആവശ്യം കഴിഞ്ഞാല്‍ ഉപേക്ഷിക്കപ്പെടേണ്ടവര്‍.”
                     
ശാന്ത പറഞ്ഞ രാജനീതിയോട് പൊരുത്തപ്പെടാനാകാതെ ഋശ്യശൃംഗന്‍ ചോദിച്ചു-
“വൈശാലി.... വൈശാലിയും മറ്റുപലര്‍ക്കും സമര്‍പ്പിക്കപ്പെട്ടവളാണോ....?”
                     
“ഇതുവരെയല്ല... ഇനി ആയിക്കോളും”
 ശാന്തയുടെ ആ വാക്കുകള്‍ ഋശ്യശൃംഗന്റെ മനസ്സിനെ മുറിപ്പെടുത്തി.
         
ഒരു ജനസമൂഹത്തിന്റെ നന്മയ്ക്കുവേണ്ടി കൊടുംകാട്ടിലെത്തി തന്റെ അച്ഛനായ വിഭാണ്ഡകന്റെ കണ്ണു വെട്ടിച്ച് തന്നെ അംഗരാജ്യത്തെത്തിക്കുന്ന ദൌത്യം ഏറ്റെടുത്തവള്‍. ആദൌത്യം നിര്‍വഹിച്ച് വൈശാലി പോയിട്ടുണ്ടാവാം, അവള്‍ക്ക് അതില്‍ കവിഞ്ഞ് മറ്റുലക്ഷ്യങ്ങളൊന്നും ഉണ്ടായിരുന്നിരിക്കില്ല.
              
ഋശ്യശൃംഗന്റെ മനസ്സില്‍ വൈശാലിയുടെ അംഗചലനങ്ങളും, മധുരഭാഷണങ്ങളും നിറഞ്ഞു. പിന്നീട് ഒരു വേശ്യയെന്നോര്‍ത്ത് മറക്കുവാന്‍ ശ്രമിച്ചുകൊണ്ട് ശാന്തയുടെ ചൂടിലേക്ക് മുനികുമാരന്‍ ചാഞ്ഞു.
                
ജനങ്ങളുടെ ആഹ്ലാദാരവങ്ങള്‍ക്കിടയില്‍ ഒരു കരിമ്പിന്‍ ചണ്ടിപോലെ ചവിട്ടിയരയ്ക്കപ്പെട്ട വൈശാലിയെ കാലത്തിന്റെ കുത്തൊഴുക്കില്‍ ഏതൊരു പുരുഷനേയുംപോലെ ഋശ്യശൃംഗനും മറന്നു.


2 അഭിപ്രായങ്ങള്‍

അഭിമന്യു

ഞാന്‍ അഭിമന്യു
ആയോധനകലകളില്‍ അഗ്രജന്‍ പാര്‍ത്ഥന്‍ മകന്‍,
പത്മവ്യൂഹത്തിലൊറ്റക്കായി
മരണംവരെ രണം തുടര്‍ന്നോന്‍.

എന്റെ പാതകളില്‍ ഭീതിയില്ലാ‍യിരുന്നു
ഓരോ വ്യൂഹം കടക്കുമ്പോഴും
എന്റെ പിന്നില്‍ ഞാന്‍ മരണം കണ്ടില്ല
പിന്നെയോ...
ധീരത അതൊന്നു മാത്രമേ കണ്ടുള്ളു.

യുദ്ധത്തിലെ ചതി ഞാനറിഞ്ഞില്ല
എങ്കിലും ഉയിരറ്റുപോകും വരെ യുദ്ധം ചെയ്തു.
അല്ലയോ മഹാത്മരെ !
നിങ്ങളില്‍ എത്രപേരുണ്ടെനിക്കു തുല്യര്‍ ?
തുലാസിന്റെ താഴ്ചയില്‍ ഞാന്‍ മാത്രമാവും.

യുദ്ധ തന്ത്രം പഠിക്കണം നിങ്ങള്‍
വ്യൂഹങ്ങള്‍ ഓരോന്നു തകര്‍ക്കുമ്പോഴും
പിന്നിലൊന്നുകൂടിയുണ്ടാകാതിരിക്കാന്‍
‍മനക്കണ്ണു പിന്നിലേക്ക് പോകണം
കൊടിയ വീഴ്ചയിലും തളരരുത്.

ഞാന്‍ അഭിമന്യു,
പത്മവ്യൂഹത്തില്‍ മരണം പുണര്‍ന്നോന്‍.
ഓരോ മരണവും യുദ്ധത്തിന്റെ വേഗതകൂട്ടും.
നിങ്ങളും മരിക്കുക നന്മ്യ്ക്കുവേണ്ടി
മരണം അതാണ് നന്മയുടെ തിരുശേഷിപ്പ്.