28 അഭിപ്രായങ്ങള്‍

പ്രാര്‍ത്ഥിക്കാന്‍ ഓരോരോ കാരണങ്ങള്‍...


ദൈവമേ..... ഇവന് രണ്ടു നേരത്തെ ആഹാരത്തിനെങ്കിലുമുള്ള വഴി കാട്ടിത്തരണേ..’
ഉന്തിയ വയറും കുഴിഞ്ഞ കണ്ണുകളും മെല്ലിച്ച ശരീരവുമുള്ള മകനെ നോക്കി അമ്മ ദൈവത്തെ വിളിച്ചു. അച്ഛനില്ലാത്ത കുട്ടിയാണ് താനൊരുത്തി വേണം ഇവനെ നോക്കാന്‍. 

കാലം ഇന്റെര്‍നെറ്റിനേക്കാള്‍ വേഗത്തില്‍ കടന്നു പോയി.

അമ്മ പല വീടുകളിലായി അടുക്കള പണി ചെയ്ത് മകനെ വളര്‍ത്തി. മകനും അമ്മയുടെ കഷ്ട്പ്പാടുകള്‍ കണ്ടുകൊണ്ട്തന്നെ പഠിച്ച് വലുതായി.


‘അമ്മയ്ക്ക് ഒരു നേരത്തെ ആഹാരവും മരുന്നുകളും നല്‍കാനുള്ള പണമെങ്കിലും കിട്ടുന്ന ജോലി എത്രയും പെട്ടന്ന് തരണേ ദൈവമേ..’
കട്ടിലില്‍ അസ്ഥിപഞ്ജരം പോലെ കിടക്കുന്ന അമ്മയെ നോക്കി മകന്‍ മുകളിലേക്ക് കൈകൂപ്പി. താന്‍ മാത്രമേയുള്ളു അമ്മയ്ക്ക് ബന്ധുവായി. കുട്ടികള്‍ക്ക് ട്യൂഷനെടുത്തും പത്രവിതരണം നടത്തിയുമാണ് കാര്യങ്ങള്‍ ഒരുമാതിരി ഒപ്പിച്ചു പോകുന്നത്.

പരീക്ഷകളും അഭിമുഖങ്ങളും പലതും വിജയിച്ചുവെങ്കിലും, പണം നല്‍കാനും ശുപാര്‍ശ ചെയ്യാനും ആളില്ലാതിരുന്നതിനാല്‍ മകന് ഒരു ജോലി ലഭിച്ചിരുന്നില്ല.

അങ്ങനെയിരിക്കെയാണ് തൊട്ടടുത്ത നഗരത്തില്‍ ഒരു ഐ. ടി. പാര്‍ക്ക് വരുന്നത്. അവിടേക്ക് നിരവധി അന്തര്‍ദേശീയ കമ്പനികളുമെത്തി. അതിലൊന്നില്‍ കഴിവിന്റെ അടിസ്ഥാനത്തില്‍ ഉയര്‍ന്ന ശമ്പളത്തില്‍ മകന് ജോലി ലഭിക്കുകയും ചെയ്തു.

പിന്നീടെല്ലാം പെട്ടെന്നായിരുന്നു. ഒപ്പം ജോലി ചെയ്യുന്ന പെണ്‍കുട്ടിയെ വിവാഹം കഴിച്ചു. ഗ്രാമത്തിലെ നാലു സെന്റ് സ്ഥലവും കുടിലും കിട്ടിയ കാശിന് വിറ്റ് നഗരത്തില്‍ ഫ്ലാറ്റ് വാങ്ങി താമസം തുടങ്ങി. ഉപേക്ഷിക്കാനാവാത്തതിനാല്‍ കട്ടിലുള്‍പ്പടെ അമ്മയേയും ഒപ്പം കൊണ്ടു പോയി. അതിവേഗം ബഹുദൂരം രണ്ടു കുട്ടികളുമായി.

‘ഞങ്ങളെ ഇങ്ങനെയിട്ട് തീ തീറ്റിക്കല്ലേ ദൈവമേ.. അമ്മയെ എത്രയും പെട്ടന്ന് മുകളിലേക്ക് വിളിക്കണേ..’
മരിക്കത്തുമില്ല കട്ടിലൊഴിയത്തുമില്ല എന്ന മട്ടില്‍ കിടക്കുന്ന അമ്മയെ നോക്കി മകനും മരുമകളും കൊച്ചുമക്കളും ഒരുമിച്ച്  ദൈവത്തോട് പ്രാര്‍ത്ഥിച്ചു.

31 അഭിപ്രായങ്ങള്‍

മഴവില്ല്

പ്രണയത്തിന്റെ ആദ്യനാളുകളില്‍ ആരേയോ ഉദ്ധരിച്ച് അവന്‍ അവളോട് പറഞ്ഞു:

“മഴവില്ലിനെ എനിക്ക് കൈ എത്തിപ്പിടിക്കാന്‍ കഴിഞ്ഞാല്‍ ഞാനതില്‍ നിന്റെ പേരെഴുതി തിരികെ മാനത്തു തന്നെ വയ്ക്കും. എന്തിനെന്നല്ലേ, ലോകം അറിയണം നിന്നോടൊപ്പമുള്ള ജീവിതം എനിക്ക് എത്ര നിറമുള്ളതാണെന്ന്‍ ”

ഇന്ന് അവള്‍ അവന്റെ ഭാര്യയും രണ്ട് കുട്ടികളുടെ അമ്മയുമാണ്. പക്ഷെ തുരുമ്പെടുത്ത വില്ലു പോലെ വളഞ്ഞിരിക്കുന്നു അവള്‍.

അവനോ തന്റെ ആവനാഴിയിലെ തുരുമ്പെടുക്കാത്ത അസ്ത്രങ്ങളുമായി പുതിയ പുതിയ മഴവില്ലുകളെത്തേടി നടക്കുന്നു.
-------------------------------------------------------------------------------------------------------------
(ഒന്നിന് രണ്ടു ഫ്രീ.. താഴെയുള്ളവ കൂടി വായിക്കൂ. ഇത് മൂന്നും മംഗളം വാരികയുടെ പല ലക്കങ്ങളിലായി പ്രസിദ്ധീകരിച്ചവയാണ് )
-------------------------------------------------------------------------------------------------------------

അച്ഛനുറങ്ങാത്ത വീട്
അയല്‍ വീട്ടിലെ അച്ഛനില്ലാത്ത പെണ്‍കുട്ടി രാത്രി കാമുകനൊപ്പം ഒളിച്ചോടിപ്പോയതറിഞ്ഞ അയാള്‍ ഭാര്യയോടു പറഞ്ഞു-

‘ഞാനിന്നുമുതല്‍ കിടപ്പ് വരാന്തയിലേക്കു മാറ്റുകയാണ്. നമ്മുടെ പെമ്പിള്ളാരുടെ പിറകേം ഒരോ അവന്മാരു കറങ്ങി നടക്കുന്നുണ്ട്..’

ഭാര്യയും അതിനോടു യോജിച്ചു. മക്കളുടെ വിവാഹം കഴിയുന്നതുവരെ കാവല്‍ കിടന്നാല്‍ മതിയല്ലോ.
വരാന്തയില്‍ കൊതുകുകടികൊണ്ട് ഉറങ്ങാതിരിക്കുന്ന ഭര്‍ത്താവിനെ ഓര്‍ത്ത് ഭാര്യ പതിവിലും നേരത്തെ ഉണര്‍ന്ന് കാപ്പിയുണ്ടാക്കി. 

കാപ്പിയുമായി പുറത്തെത്തിയപ്പോള്‍ വരാന്ത കാലി. അവര്‍ മുറ്റത്തിറങ്ങി നോക്കി. അപ്പോള്‍ അയല്‍ വീട്ടിലെ അടുക്കള വാതില്‍ തുറന്ന് ഉറക്കച്ചടവോടെ ഭര്‍ത്താവ് ഇറങ്ങിവരുന്നുണ്ടായിരുന്നു.
-------------------------------------------------------------------------------------------------------------


ദാമ്പത്യം
രു തിങ്കളാഴ്ചയാണ് അവര്‍ കണ്ടുമുട്ടിയത്. 

ചൊവ്വാഴ്ചയോടെ പ്രണയബദ്ധരും ബുധനാഴ്ച വിവാഹിതരുമായി. 

വ്യാഴാഴ്ച രാവിലെ അലമാരച്ചില്ലുകള്‍ തകരുന്നശബ്ദം കേട്ടും, തലയിണകള്‍ പറന്ന് നടക്കുന്നത് കണ്ടുമാണ് വൃദ്ധരായ മാതാപിതാക്കള്‍ ഉറക്കമുണര്‍ന്നത്. മകനും മരുമകളും ശണ്ഠ കൂടുകയാണ്.

‘ചട്ടീം കലോമല്ലേ തട്ടീം മുട്ടീം കിടക്കും’ അവരാശ്വസിച്ചു. 

പെട്ടീം പ്രമാണവുമായി മരുമകള്‍ സ്വന്തം വീട്ടിലേക്കു പോകുന്നതും പിന്നാലെ പോസ്റ്റുമാന്‍ വക്കീല്‍ നോട്ടീസുമായി വരുന്നതും കണ്ടാണ് വെള്ളിയാഴ്ച അവസാനിച്ചത്.

ശനിയാഴ്ച മകന്‍ വിവാഹമോചിതനായി തിരിച്ചെത്തിയപ്പോഴാണു പഴമനസ്സുകള്‍ക്ക് കാര്യങ്ങളുടെ ഗതിവേഗം പിടികിട്ടിയത്.

ഞായറാഴ്ച മകനു നീണ്ട ദാമ്പത്യത്തിനു ശേഷമുളള വിശ്രമ ദിനമായിരുന്നു.

തിങ്കളാഴ്ച പതിവുപോലെ മകന്‍ ജന്റില്‍മാനായി പുറത്തേക്ക്. അമ്മ വഴിക്കണ്ണുമായി പുതിയ മരുമകളേയും കാത്തിരുന്നു.




16 അഭിപ്രായങ്ങള്‍

നിരത്തുകള്‍ അവസാനിക്കുന്നത്..

നിമൃതികളില്ലാത്ത മഴ തിമര്‍ത്തു പെയ്യുകയാണ്. പാറക്കഷണങ്ങള്‍ വീഴും പോലെ മഴത്തുള്ളികള്‍ ഓടിന് പുറത്ത് വീണ് ശബ്ദമുണ്ടാക്കി. വീശിയടിച്ചുകൊണ്ടിരുന്ന കാറ്റിനെ വകവെയ്ക്കാതെ അയാള്‍ ജനല്‍ തുറന്നിട്ടു. വെളിയിലെ കൂരിരുട്ടിലേക്ക് നോക്കിനില്‍ക്കുമ്പോള്‍ അയാളില്‍ അയാളറിയാതെ തന്നെ വികാരങ്ങള്‍ നുരയിടുകയായിരുന്നു.

തിരികെ വീണ്ടും കട്ടിലില്‍ തണുത്ത കാറ്റുമേറ്റിരിക്കുമ്പോള്‍ വികാരം വിചാരങ്ങള്‍ക്ക് വഴി മാറി. അല്ലെങ്കില്‍ത്തന്നെ ഒരു സൈനികന്റെ മനസ്സില്‍ വികാരങ്ങള്‍ക്ക് സ്ഥാനമില്ലെന്നാണെല്ലോ പറയാറ്.

‘ലേഖേ... ലേഖേ .. ഒന്നെഴുന്നേറ്റേ... ‘സുഖനിദ്രയിലായിരുന്ന ഭാര്യയെ അയാള്‍ വിളിച്ചുണര്‍ത്തി. ഉറക്കച്ചടവോടെ അവളെഴുന്നേറ്റ് അയാളെ നോക്കി. എന്താണ് സംഭവിച്ചതെന്ന് അവള്‍ക്ക് മനസ്സിലായില്ല.


‘അടുത്താഴ്ച എന്റെ ലീവ് തീരുകയല്ലേ... അമ്മയെ ഈ അവസ്ഥയില്‍ കണ്ടുകൊണ്ട് എങ്ങനെ ഞാന്‍ തിരിച്ചുപോകും.’

 അയാള്‍ക്ക് പട്ടാളത്തിലാണ് ജോലി. അമ്മയ്ക്ക് അസുഖം കൂടുതലാണെന്നുള്ള ഭാര്യയുടെ ടെലഗ്രാം കിട്ടിയാണ് നാട്ടില്‍ വന്നത്.

‘കൂടിയാല്‍ ഒരാഴ്ചയെന്നല്ലേ ഡോക്ടര്‍ പറഞ്ഞത് ചേട്ടന്റെ ലീവ് തീരും മുന്നേ...’ ലേഖ അര്‍ദ്ധോക്തിയില്‍ നിര്‍ത്തി.

‘സാവിത്രിയമ്മ അടുക്കല്‍ തന്നയില്ലേ...’

‘ഉവ്വ്... ഒരുമാസമായി അവര്‍ വീട്ടില്‍ പോയിട്ട്. അസുഖം കൂടിയതീപ്പിന്നെ അമ്മേടടുക്കേന്ന് മാറീട്ടില്ല..’ അതുപറഞ്ഞിട്ട് അവള്‍ വീണ്ടും കിടക്കുവാന്‍ ഭാവിച്ചു.

ഒരുമാസം കൊണ്ടവള്‍ നന്നേ ക്ഷീണിച്ചിരിക്കുന്നു. സാവിത്രിയമ്മ അടുക്കളയില്‍ നിന്ന് അമ്മയുടെ അടുത്തേക്ക് മാറിയതുമുതല്‍ വീട്ടുജോലികളും, കുട്ടിയെനോക്കലും പശു, കോഴി തുടങ്ങിയ സഹജീവികളെ തീറ്റിപ്പോറ്റലും എല്ലാം  ഒറ്റയ്ക്ക് ചെയ്യണം. എന്തിന് അയാള്‍ വന്നിട്ട് ഒരാഴ്ചയായിട്ടുകൂടി അവള്‍ക്ക് അല്പനേരം അയാളോടൊന്ന് അടുത്തിരിക്കാന്‍ കൂടി സമയം കിട്ടിയിട്ടില്ല. യാന്ത്രികമായിപ്പായുന്ന ഒരുനാഗരിക വാഹനം പോലെയായി അവളുടെ ജീവിതം. ഓരോനിരത്തും അവസാനിക്കുന്നത് മറ്റൊരു നിരത്തില്‍. അല്ലെങ്കില്‍ ഒരിക്കലും അവസാനിക്കാത്ത നിരത്തുപോലെ. അപകടങ്ങള്‍ ഉണ്ടാവാതെ ശ്രദ്ധിച്ച് വാഹനം ഓടിക്കുവാന്‍ അവള്‍ എന്നേ പഠിച്ചുകഴിഞ്ഞു. അയാള്‍ക്ക് ഭാര്യയോട് പറഞ്ഞറിയിക്കാനാവാത്ത സഹതാപം തോന്നി. അവളുടെ കണ്ണുകള്‍ക്ക് ചുറ്റും കറുപ്പ് ഒരുനിസ്സഹായതപോലെ വ്യാപിച്ചിരിക്കുന്നു. അവളും മറ്റെല്ലാവരേയും പോലെ തന്നെ മാറ്റങ്ങളുടെ ശക്തമായ ഒഴുക്കില്‍പ്പെട്ടിരിക്കുന്നു.

‘പുറത്ത് നല്ല മഴ പെയ്യണൊണ്ടല്ലേ...?’ തന്റെ മുഖത്തേക്ക് തന്നെ നോക്കിയിരിക്കുന്ന അയാളോട് അവള്‍ ചോദിച്ചു.


‘ഉവ്വ്, സുഖകരമായ മഴ...’

‘ഉം.. നശിച്ച മഴ. വരാന്തയിലെല്ലാം വെള്ളം കയറിക്കാണും.’ അവള്‍ പിറുപിറുത്തു.

ഒരിടവേളയില്‍ ദുര്‍ബലമായ മഴ വീണ്ടും ശക്തമായി. ആ മഴ ഭാര്യയിലും ഭര്‍ത്താവിലും വ്യത്യസ്ത വികാരങ്ങളാണുണര്‍ത്തിയത്. അയാളപ്പോഴും കട്ടിലില്‍ത്തന്നെ ഇരിക്കുകയായിരുന്നു. അവളാകട്ടെ വീണ്ടും ഉറക്കത്തെ പുണരുവാന്‍ കണ്ണുമടച്ചു കിടന്നു.


‘മോനുറങ്ങിയോ....’അയാളുടെ ചോദ്യത്തിന് അവളില്‍ നിന്ന് മറുപടിയുണ്ടായില്ല.

‘ഇത്രയും ദിവസമായിട്ടും എന്നോടവന്‍ അടുത്തില്ലല്ലോ...’

‘സുധേട്ടനെ ആദ്യമായി കാണുകയല്ലേ. പതുക്കയേ അവന്റെ പേടി മാറുകയുള്ളു..’ ഒരു വശത്തേക്ക് ചരിഞ്ഞു കിടന്നുകൊണ്ട് അവള്‍ പറഞ്ഞു.

ശ്വാസം പിടിച്ചും വാശിപിടിച്ചും കരയുന്ന ഒരു കുട്ടിയേപ്പോലെ ഏറിയും കുറഞ്ഞും പെയ്യുകയാണ് മഴ. രാത്രിയില്‍ പെയ്യുന്ന മഴ അയാള്‍ക്ക് എന്നും ആവേശമായിരുന്നു. മാനത്ത് മഴക്കാറുകള്‍ ഉരുണ്ടുകൂടുമ്പോള്‍ കുട്ടിക്കാലത്തയാള്‍ മയിലിനെപ്പോലെ സന്തോഷവാനാകും.


‘നനയല്ലേ കുട്ടാ പനിപിടിക്കും’ചാറ്റല്‍ മഴയിലേക്ക് ഓടിയിറങ്ങുമ്പോള്‍ അമ്മ സ്നേഹത്തോടെ ശാസിക്കും. ചേച്ചിയുടെ നോട്ട് ബുക്കിലെ താളുകള്‍ കീറിയെടുത്ത് വള്ളമുണ്ടാക്കി കെട്ടിക്കിടക്കുന്ന മഴവെള്ളത്തിലിടുമ്പോള്‍ അച്ഛന്‍ വഴക്കുപറയും. കുട്ടിക്കാലവും നടുമുറ്റത്ത് കെട്ടിക്കിടക്കുന്ന മഴവെള്ളത്തില്‍ ഓടിക്കളിക്കുന്ന കുട്ടിയുമെല്ലാം അയാളില്‍ ഒരു നിമിഷം ഓടിയെത്തി.

മഴയുടെ തണുപ്പ് അസ്ഥികളിലേക്ക് അരിച്ചിറങ്ങാന്‍ തുടങ്ങിയപ്പോള്‍ അയാള്‍ ഇരിപ്പ് മതിയാക്കി അവള്‍ക്കരികിലേക്ക് ചേര്‍ന്നു കിടന്നു. അയാളുടെ ചുടുനിശ്വാസം അവളുടെ നഗ്നമായ കഴുത്തില്‍ തട്ടി അയാളുടെ മുഖത്തേക്ക് തന്നെ വന്നു. അവളുടെ ദേഹത്തെ വിയര്‍പ്പിന്റെ മണം ഒരു പ്രലോഭനമായി അയാളില്‍ വളര്‍ന്നു. അയാള്‍ ഭാര്യയെ തന്നിലേക്ക് വലിച്ചടുപ്പിച്ചു. തന്റെ കൈവിരലുകള്‍ ശരീരത്തിലൂടെ ഇഴഞ്ഞു നടന്നിട്ടും അവളില്‍ നിന്ന് പ്രതികരണമൊന്നുമുണ്ടാകാതിരുന്നപ്പോള്‍ ഒരു ഓര്‍മ്മപ്പെടുത്തല്‍ പോലെ അയാള്‍ പറഞ്ഞു- ‘ഇതു പോലെ മഴ പെയ്യുന്നതായിരുന്നു നമ്മുടെ ആദ്യ രാത്രിയും...’

ഓര്‍മ്മപ്പെടുത്തലുകള്‍ക്ക് ജീവിതത്തില്‍ ‍പ്രസക്തിയുള്ളതിനാലാവാം അവള്‍ അയാള്‍ക്കഭിമുഖമായി തിരിഞ്ഞു കിടന്നു. ചുമര്‍ഘടികാരത്തില്‍ മണി പന്ത്രണ്ട് അടിച്ചു. സെക്കന്റ് സൂചി പിന്നെയും അതിവേഗം മുന്നോട്ടോടി. മഴയുടെ ആരവവും ശ്വാസനിശ്വാസങ്ങളുമല്ലാതെ മറ്റൊന്നും കേള്‍ക്കുവാനില്ല. ഭിത്തിയില്‍ തൂക്കിയിട്ടിരുന്ന കുതിരകളുടെ ചിത്രം കാറ്റടിച്ച് ആടിക്കൊണ്ടിരുന്നു. വീടിന് പുറത്ത് മഴത്തുള്ളികള്‍ ഭൂമിയെപ്പുണരുകയാണ്. വസന്താരംഭത്തിന്റെ ഇടിമുഴക്കങ്ങളും കാറ്റും അവരുടെ സമാഗമത്തിന് അരങ്ങൊരുക്കുന്നു. സൂര്യനെ ചുറ്റുന്ന പ്രയാണത്തിനിടയിലും ഈ സമാഗമത്തിന് കാത്തിരിക്കുകയാണ് ഭൂമി, വീണ്ടും ഒരു വസന്തത്തിനായ്.


പെട്ടന്ന് ആഞ്ഞുവീശിയ കാറ്റില്‍ വല്ലാത്ത് ശബ്ദത്തോടെ ജനല്‍ അടഞ്ഞു തുറന്നു. തൊട്ടിലില്‍ കിടന്നുറങ്ങുകയായിരുന്ന കുട്ടി ഉണര്‍ന്ന് ഭയപ്പാടോടെ കരയാന്‍ തുടങ്ങി. അയാളുടെ നെറ്റിയില്‍ വിയര്‍പ്പുകണങ്ങള്‍ ഉരുണ്ടുകൂടാന്‍ തുടങ്ങിയിരുന്നതേയുള്ളു. വാതിലില്‍ ആരോ മുട്ടുന്നു. പ്രതികരണം ഉണ്ടാവാത്തതിനാലാവാം മുട്ടലിന്റെ ശക്തിക്കുടിക്കൂടി വന്നു. അയാളാറിയാതെ തന്നെ എഴുന്നേറ്റുപോയി ഒപ്പം അവളും.


വാതില്‍ തുറന്നു നോക്കുമ്പോള്‍ കത്തിച്ചുപിടിച്ച വിളക്കുമായി സാവിത്രിയമ്മ. ലേഖ വാതലിന് മറഞ്ഞു നിന്ന് അഴിഞ്ഞുപോയ വസ്ത്രങ്ങളെടുത്തു ധരിച്ചു. ദൈന്യത തളം കെട്ടിയ സാവിത്രിയമ്മയുടെ മുഖത്തുനിന്നും വാക്കുകള്‍ വിറച്ച് വിറച്ച് പുറത്ത്ചാടി.

‘അമ്മ... അമ്മ.... പോയി...’

കാലാതിവര്‍ത്തിയായ മഴ അപ്പോഴും പെയ്തുകൊണ്ടേയിരുന്നു.
------------------------------------------------------------------------------------------------------------------------------

സമാന്തര മാസികകളുടെ പുഷ്കലകാലമായിരുന്ന തൊണ്ണൂറുകളില്‍ തൃശ്ശൂരിലെ ചക്കരപ്പാടത്തുനിന്നും ശ്രീ. റഷീദ് ചക്കരപ്പാടത്തിന്റെ പത്രാധിപത്യത്തില്‍ ഇറങ്ങിയിരുന്ന ‘വിജ്ഞാനവീഥി’ മാസികയുടെ 1998 ജൂലയ് ലക്കത്തില്‍ പ്രസിദ്ധീകരിച്ചതാണ് ഈ കഥ. പിന്നീട് അവനവന്‍ പ്രസാധകനായിമാറിയ ബ്ലോഗേനകളുടെ ആരംഭകാലത്ത് 2007 ഡിസംബറില്‍ ‘പെയ്തൊഴിയാതെ ഒരു മഴ’ എന്ന പേരില്‍ ഇതേ ബ്ലോഗില്‍ അവതരിപ്പിച്ചു. അന്ന് ബ്ലോഗ് പ്രൊമോഷനേക്കുറിച്ച് അറിവില്ലാതിരുന്നത് കൊണ്ടും, സമയക്കുറവ് കൊണ്ടും എന്റെ ബ്ലോഗിന്റെ തട്ടിന്‍ പുറത്ത് ഇത് പൊടിപിടിച്ചു കിടന്നു. എല്ലാവരുടേയും വായനക്കായി ഒരു റീ പോസ്റ്റ്. ഇത് വായിച്ച് അഭിപ്രായം എഴുതുന്നത് എനിക്കും നിങ്ങള്‍ക്കും അത് വായിക്കുന്ന മറ്റുള്ളവര്‍ക്കും ഒരു പക്ഷേ പ്രചോദനമായി ഭവിച്ചേക്കാം.

15 അഭിപ്രായങ്ങള്‍

പതനം

തു പതനകാലം

ഇടത്തോടി വലത്തോടി
നടുവിലെത്തുമ്പോള്‍
നടുവേ ഓടരുതെന്ന് നിയമം.
ഒന്നുകില്‍ ഇടത്
അല്ലെങ്കില്‍ വലത്.

അയ്യഞ്ചു വര്‍ഷം കൂടുമ്പോള്‍
വശം മാറാം, അതുവരെ
കിതച്ചുകൊണ്ടോടണം
കൊടിയുയര്‍ത്തി, പൊടി പടര്‍ത്തി
അന്തമില്ലാത്ത ഓട്ടം.
ആര്‍ക്കുവേണ്ടിയാണ് നാമോടുന്നത്
നമ്മുടെ അന്തകന്മാര്‍ക്കു വേണ്ടിയോ..?

വയ്യ,
പാപക്കറ പുരണ്ട ചൂണ്ടുവിരല്‍
തിരിഞ്ഞു ചൂണ്ടി തുടങ്ങിയിരിക്കുന്നു,
തെറ്റുകാരന്‍ നീയാണെന്ന്.
ശരിയാണ് ആ വിരല്‍ കൊണ്ട്
ഞാനാണല്ലോ ബട്ടണിലമര്‍ത്തിയത്.

എതിര്‍ക്കരുത്,
എതിര്‍ത്താല്‍ അരാഷ്ട്രീയ വാദി.
എതിര്‍ക്കുന്നത്
അരാഷ്ട്രീയം ഏകാധിപത്യത്തില്‍
ചെന്നവസാനിക്കുമെന്നറിയാഞ്ഞിട്ടല്ല.
ഏകാധിപതികളുടെ ഒരു കൂട്ടമാണല്ലോ
നമ്മേ ഭരിക്കുന്നത്.

അറേബ്യന്‍ വസന്തത്തിന്റെ
ഇടിമുഴക്കങ്ങള്‍ ഭാരതത്തിലും എത്തുമോ?
അവിടെ ഏകാധിപതികള്‍,
ഇവിടെ ജനാധിപതികള്‍.
രണ്ടും ജനങ്ങളുടെ മേലുള്ള ആധിപത്യം.

ഇതു പതനകാലം
ഒന്നുകില്‍ അവരുടെ,
അല്ലെങ്കില്‍ നമ്മുടെ.