മഴവില്ല്

പ്രണയത്തിന്റെ ആദ്യനാളുകളില്‍ ആരേയോ ഉദ്ധരിച്ച് അവന്‍ അവളോട് പറഞ്ഞു:

“മഴവില്ലിനെ എനിക്ക് കൈ എത്തിപ്പിടിക്കാന്‍ കഴിഞ്ഞാല്‍ ഞാനതില്‍ നിന്റെ പേരെഴുതി തിരികെ മാനത്തു തന്നെ വയ്ക്കും. എന്തിനെന്നല്ലേ, ലോകം അറിയണം നിന്നോടൊപ്പമുള്ള ജീവിതം എനിക്ക് എത്ര നിറമുള്ളതാണെന്ന്‍ ”

ഇന്ന് അവള്‍ അവന്റെ ഭാര്യയും രണ്ട് കുട്ടികളുടെ അമ്മയുമാണ്. പക്ഷെ തുരുമ്പെടുത്ത വില്ലു പോലെ വളഞ്ഞിരിക്കുന്നു അവള്‍.

അവനോ തന്റെ ആവനാഴിയിലെ തുരുമ്പെടുക്കാത്ത അസ്ത്രങ്ങളുമായി പുതിയ പുതിയ മഴവില്ലുകളെത്തേടി നടക്കുന്നു.
-------------------------------------------------------------------------------------------------------------
(ഒന്നിന് രണ്ടു ഫ്രീ.. താഴെയുള്ളവ കൂടി വായിക്കൂ. ഇത് മൂന്നും മംഗളം വാരികയുടെ പല ലക്കങ്ങളിലായി പ്രസിദ്ധീകരിച്ചവയാണ് )
-------------------------------------------------------------------------------------------------------------

അച്ഛനുറങ്ങാത്ത വീട്
അയല്‍ വീട്ടിലെ അച്ഛനില്ലാത്ത പെണ്‍കുട്ടി രാത്രി കാമുകനൊപ്പം ഒളിച്ചോടിപ്പോയതറിഞ്ഞ അയാള്‍ ഭാര്യയോടു പറഞ്ഞു-

‘ഞാനിന്നുമുതല്‍ കിടപ്പ് വരാന്തയിലേക്കു മാറ്റുകയാണ്. നമ്മുടെ പെമ്പിള്ളാരുടെ പിറകേം ഒരോ അവന്മാരു കറങ്ങി നടക്കുന്നുണ്ട്..’

ഭാര്യയും അതിനോടു യോജിച്ചു. മക്കളുടെ വിവാഹം കഴിയുന്നതുവരെ കാവല്‍ കിടന്നാല്‍ മതിയല്ലോ.
വരാന്തയില്‍ കൊതുകുകടികൊണ്ട് ഉറങ്ങാതിരിക്കുന്ന ഭര്‍ത്താവിനെ ഓര്‍ത്ത് ഭാര്യ പതിവിലും നേരത്തെ ഉണര്‍ന്ന് കാപ്പിയുണ്ടാക്കി. 

കാപ്പിയുമായി പുറത്തെത്തിയപ്പോള്‍ വരാന്ത കാലി. അവര്‍ മുറ്റത്തിറങ്ങി നോക്കി. അപ്പോള്‍ അയല്‍ വീട്ടിലെ അടുക്കള വാതില്‍ തുറന്ന് ഉറക്കച്ചടവോടെ ഭര്‍ത്താവ് ഇറങ്ങിവരുന്നുണ്ടായിരുന്നു.
-------------------------------------------------------------------------------------------------------------


ദാമ്പത്യം
രു തിങ്കളാഴ്ചയാണ് അവര്‍ കണ്ടുമുട്ടിയത്. 

ചൊവ്വാഴ്ചയോടെ പ്രണയബദ്ധരും ബുധനാഴ്ച വിവാഹിതരുമായി. 

വ്യാഴാഴ്ച രാവിലെ അലമാരച്ചില്ലുകള്‍ തകരുന്നശബ്ദം കേട്ടും, തലയിണകള്‍ പറന്ന് നടക്കുന്നത് കണ്ടുമാണ് വൃദ്ധരായ മാതാപിതാക്കള്‍ ഉറക്കമുണര്‍ന്നത്. മകനും മരുമകളും ശണ്ഠ കൂടുകയാണ്.

‘ചട്ടീം കലോമല്ലേ തട്ടീം മുട്ടീം കിടക്കും’ അവരാശ്വസിച്ചു. 

പെട്ടീം പ്രമാണവുമായി മരുമകള്‍ സ്വന്തം വീട്ടിലേക്കു പോകുന്നതും പിന്നാലെ പോസ്റ്റുമാന്‍ വക്കീല്‍ നോട്ടീസുമായി വരുന്നതും കണ്ടാണ് വെള്ളിയാഴ്ച അവസാനിച്ചത്.

ശനിയാഴ്ച മകന്‍ വിവാഹമോചിതനായി തിരിച്ചെത്തിയപ്പോഴാണു പഴമനസ്സുകള്‍ക്ക് കാര്യങ്ങളുടെ ഗതിവേഗം പിടികിട്ടിയത്.

ഞായറാഴ്ച മകനു നീണ്ട ദാമ്പത്യത്തിനു ശേഷമുളള വിശ്രമ ദിനമായിരുന്നു.

തിങ്കളാഴ്ച പതിവുപോലെ മകന്‍ ജന്റില്‍മാനായി പുറത്തേക്ക്. അമ്മ വഴിക്കണ്ണുമായി പുതിയ മരുമകളേയും കാത്തിരുന്നു.




btemplates

31 അഭിപ്രായങ്ങള്‍:

Kalavallabhan said...

അടിപൊളി

മനോജ് കെ.ഭാസ്കര്‍ said...

നന്ദി കലാവല്ലഭാ... നന്ദി

khaadu.. said...

കുഞ്ഞു കഥകള്‍ എല്ലാം അസ്സലായിട്ടുണ്ട് ട്ടാ...

അഭിനന്ദനങ്ങള്‍..

എ ജെ said...

കാലിക പ്രസക്തിയുള്ള, അര്‍ത്ഥസമ്പുഷ്ടമായ വരികള്‍.

പൈമ said...

ലോകം അറിയണം നിന്നോടൊപ്പമുള്ള ജീവിതം എനിക്ക് എത്ര നിറമുള്ളതാണെന്ന്‍ ”

കൊള്ളാമല്ലോ ..മനോജ്‌ .കലക്കി ആദ്യതെതാണ് ഏറ്റവും നല്ലത്
ഒരു ബിഗ്‌ ഹായ് പിടിച്ചോ ?

റിനി ശബരി said...

മനോജ് കലക്കീ ..
ചെറു വരികളില്‍ പതിച്ചു നല്‍കിയത്
ഇന്നിന്റേ മുഴുവന്‍ ദാമ്പത്യ നേരുകളാണ്..
ശൈലീ നന്നേ പിടിച്ചേട്ടൊ ..
ഒരു പുതു മഴയുടേ സുഖമറിയുന്നു ..
അതു ചുമ്മാ പെയ്തു പൊകുകയല്ല
അകവും പുറവും നനക്കുന്നുണ്ട്
ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍ ...
എന്നും വായിക്കും ഞാന്‍ കാണും ഉറപ്പ് .. കേട്ടൊ ..

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

വര്‍ത്തമാനകാലത്തിലെ ചില വേദനാജനകമായ ചിത്രങ്ങള്‍ മനോഹരമായി വരച്ചു കാണിച്ചു.

മനോജ് കെ.ഭാസ്കര്‍ said...

khaadu.. ,എ ജെ, Pradeep paima, റിനി ശബരി, ആറങ്ങോട്ടുകര മുഹമ്മദ്‌ എല്ലാവര്‍ക്കും നമോവാകം.

ഒരു വിളിപ്പാടകലെ said...

നന്നായിട്ടുണ്ട് കുഞ്ഞുകഥകള്‍ .

surajazhiyakam said...

Small is beautiful.
കൂടുതല്‍ എന്തുപറയാനാ, നര്‍മ്മം ക്ഷ പിടിച്ചു.

Yasmin NK said...

അഭിനന്ദനങ്ങള്‍...

മനോജ് കെ.ഭാസ്കര്‍ said...

ഒരു വിളിപ്പാടകലെ,
surajazhiyakam,
മുല്ല
നന്ദി. വീണ്ടും വരിക.

വേണുഗോപാല്‍ said...

മൂന്ന് നുറുങ്ങു കഥകളും സൂപ്പര്‍ ....
ഇത്തിരി വരികളില്‍ ഒത്തിരി കാര്യം...
തീര്‍ച്ചയായും എഴുത്തുകാരന്‍ അഭിനന്ദനം അര്‍ഹിക്കുന്നു

Naushu said...

നല്ല കഥകള്‍
മൂന്നും നന്നായിട്ടുണ്ട് !

- സോണി - said...

കുഞ്ഞുകഥകള്‍...
മൂന്നും നല്ലത്.
പക്ഷെ ഇതിലെല്ലാം പുരുഷനിന്ദ ആണല്ലോ?

ഷാജു അത്താണിക്കല്‍ said...

ഹൊ ചിന്തനീയം
നല്ല കഥകളും

K@nn(())raan*خلي ولي said...

ഇതില്‍ 'അച്ഛനുറങ്ങാത്ത വീട്' കലക്കി.
ബാക്കിയുള്ളവ കലകലക്കി!
ഇനിയും എഴുതൂ മനോ.
പോസ്റ്റ്‌ ഇട്ടാല്‍ മെയില്‍വഴി അറിയിക്കൂ.
വരാം.

പൊട്ടന്‍ said...

നല്ല സ്പാര്‍ക്കുകളെ വലിച്ചു നീട്ടാതെ അസ്സലായി തന്നു. എല്ലാം നല്ലത്

മനോജ് കെ.ഭാസ്കര്‍ said...

@ വേണുഗോപാല്‍
@ നൌഷാദ് കെ.വി
@ ഷാജു അത്താണിക്കല്‍
@ കണ്ണൂരാന്‍
@ പൊട്ടന്‍ എല്ലവര്‍ക്കും നന്ദി.
@ സോണി.. സ്തീ നിന്ദയാണെങ്കില്‍ നിങ്ങളെല്ലാവരും കൂടെ എന്നെ വെച്ചേക്കുമോ...

ഇസ്മയില്‍ അത്തോളി said...

ധിം തരി കിട തോം..............പൊടി പാറിയല്ലോ മിനിക്കഥകള്‍........
ഇത് പോലെ ഇനിയും പോരട്ടെ ധാരാളം.................ആശംസകള്‍...........

ഇസ്മയില്‍ അത്തോളി said...
This comment has been removed by the author.
ജയരാജ്‌മുരുക്കുംപുഴ said...

valare assalayittundu...... aashamsakal......

Jefu Jailaf said...

സൂപ്പര്‍ എന്ന് പറഞ്ഞാല്‍ കുറഞ്ഞു പോകും.. ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍...

ഗീത said...

ഈ കാച്ചിക്കുറുക്കിയ കഥകൾ അടിപൊളിയായിട്ടുണ്ട്. അഭിനന്ദനങ്ങൾ.

മാനവധ്വനി said...
This comment has been removed by the author.
മാനവധ്വനി said...
This comment has been removed by the author.
മാനവധ്വനി said...

മൂന്നു കഥകളും നന്നായിരിക്കുന്നു.. അർത്ഥവത്തായ രചനകൾ..

അഭിനന്ദനങ്ങള്‍...

Mohiyudheen MP said...

നന്നായിട്ടുണ്ട് കുഞ്ഞുകഥകള്‍ .

മനോജ് കെ.ഭാസ്കര്‍ said...

@ ഇസ്മയില്‍ അത്തോളി
@ jayarajmurukkumpuzha
@ Jefu Jailaf
@ ഗീത
@ മാനവധ്വനി
@ Mohiyudheen MP
ഇവിടെ എത്തിയതിനും വായിച്ച് അഭിപ്രായം എഴുതിയതിനും എല്ലാവര്‍ക്കും നന്ദി.

Unknown said...

വായന ഹൃദ്യമാകുമ്പോള്‍ എങ്ങനെ അഭിനന്ദനം അറിയിക്കാതിരിക്കും.

Nassar Ambazhekel said...

മൂന്നും ഓരോ നെല്ലിക്കപോലെ. കിണർവെള്ളമില്ലാതെ മധുരിക്കുന്നുമുണ്ട്.

Post a Comment