ഭ്രാന്ത്

ഞായറാഴ്ച അതിരാവിലെ അയാള്‍ എഴുന്നേല്‍ക്കും. വരാന്തയില്‍ ചിതറിക്കിടക്കുന്ന പത്രങ്ങളില്‍ നിന്ന് വാര്‍ത്താപേജുകളും മാട്രിമോണിയല്‍ പരസ്യങ്ങളുള്ള പേജുകളും രണ്ടായി വേര്‍തിരിക്കലാണ് ആദ്യജോലി. പുര നിറഞ്ഞുനില്‍ക്കുന്ന ഒരു യുവാവല്ല അയാള്‍. നമുക്കയാളെ അച്ഛന്‍ എന്നുവിളിക്കാം. വിവാഹപ്രായം കഴിഞ്ഞു നില്‍ക്കുന്ന മക്കളുള്ള എതച്ഛനേയും പോലെ ഈ അച്ഛനും ഞായറാഴ്ചകളില്‍ വിവിധ പത്രങ്ങള്‍ വാങ്ങിക്കുന്നു. പത്രങ്ങളിലെ വിവാഹ പംക്തിയാണ് ലക്ഷ്യം. പതിവുപോലെ ഭൂതക്കണ്ണാടിയുമായി അയാള്‍ പത്രങ്ങള്‍ക്കുമുന്നിലിരുന്നു. തേടിയത് കണ്ടെത്തിയപ്പോള്‍ ഉറക്കെ വായിച്ചു‌‌-

‘അമിത ഭക്തിയിലൂടെ 10 വര്‍ഷം മുന്‍പ് മാനസികാസ്വാസ്ത്യം സംഭവിച്ച യുവാവ്. ഇപ്പോള്‍ 3 വര്‍ഷമായി ചികിത്സയുടെ ആവശ്യമില്ല. എം.സി.എ (നെറ്റ്വര്‍ക്ക് എഞ്ചിനിയര്‍). സമ്പന്നകുടുംബം. 38/170,സുമുഖന്‍. മാനസികാസ്വാസ്ത്യമില്ലാത്ത യുവതികളുടെ മാതാപിതാക്കളില്‍നിന്നും ആലോചനകള്‍ ക്ഷണിക്കുന്നു. ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്ക് മുന്‍ഗണന.....’

ആവുന്നത്ര ഉച്ചത്തില്‍ വായിച്ചിട്ടും വീടിനകത്തുനിന്നും പ്രതികരണമൊന്നുമുണ്ടാകാഞ്ഞപ്പോള്‍ അയാള്‍ പരസ്യത്തില്‍ നല്‍കിയിരുന്ന ഫോണ്‍ നമ്പരിലേക്ക് വിളിക്കാനാരംഭിച്ചു. മൂത്തമകള്‍ക്ക് വയസ്സ് മുപ്പതായി. ഈക്കാലയളവിനുള്ളില്‍ അവള്‍ കിട്ടാവുന്ന ബിരുദമൊക്കെ സ്വന്തം പേരിന്റെ വാലായിച്ചേര്‍ത്തു കഴിഞ്ഞു. ഇനിയും വേണമത്രെ. ഇപ്പോള്‍ പഠനം നടത്തുന്നത് വേദാന്തത്തിലണ്. ഓരോവിവാഹാലോചനകള്‍ വരുമ്പോഴും ഓരോ കാരണത്താല്‍ മുടങ്ങിപ്പോകും. ചിലപ്പോള്‍ അവളുടെ ചിന്തകളുമായി ചെറുക്കന്‍ പൊരുത്തപ്പെടുന്നില്ല, മറ്റുചിലപ്പോള്‍ അത്രവല്യചിന്തകളുടെ ഉടമയെ ചെറുക്കന് ഇഷ്ടപ്പെടുന്നില്ല. ഒടുവില്‍ ബ്രോക്കര്‍മാര്‍പ്പോലും ആ വഴി വരാതായപ്പോഴാണ് പത്രങ്ങളെ ആശ്രയിച്ചത്. ഒരു ബ്രോക്കര്‍ അയലത്തുകാരോട് പറഞ്ഞത്രെ തന്തയ്ക്കും മോള്‍ക്കും ഭ്രാന്തണെന്ന്. 

കുറെ ശ്രമങ്ങള്‍ക്കൊടുവില്‍ വിവാഹപരസ്യം നല്‍കിയവരെ ഫോണില്‍ കിട്ടി. അതും പയ്യന്റെ അനിയനെത്തന്നെ.താന്‍ കുറെനേരമായി ഫോണ്‍ ചെയ്യുന്നുവെന്ന് പറഞ്ഞപ്പോള്‍ അവന്‍ ഒരു ക്ഷമാപണത്തോടെ പറഞ്ഞു തുടങ്ങി-

‘ക്ഷമിക്കണം...രാവിലെ മുതല്‍ വിളികളുടെ പ്രവാഹമാണ്. ഇത്ര മികച്ചൊരു പ്രതികരണം പരസ്യം നല്‍കുമ്പോള്‍ ഞങ്ങള്‍ പ്രതീക്ഷിച്ചിരുന്നില്ല. ഇനിയും ഫോണ്‍കോളുകള്‍ വരുന്നുണ്ടെന്നുതോന്നുന്നു. അതുകൊണ്ട് താങ്കള്‍ ഞാന്‍ പറയുന്ന അഡ്രസ്സും, ഇമെയില്‍ ഐഡിയും എഴുതിയെടുക്കുക. എന്നിട്ട് കുട്ടിയുടെ ബയൊഡേറ്റായും, ഫോട്ടോയും അയച്ചുതരിക ഞങ്ങള്‍ അങ്ങോട്ട് ബന്ധപ്പെടാം...’

അയാള്‍ തലയില്‍ കൈവച്ചുപോയി. ഭ്രാന്ത് പിടിച്ചവന്റെ കുടുംബത്തില്‍ നിന്നുപോലും വിവാഹം വേണ്ടെന്നു വയ്ക്കുന്ന നമ്മുടെ സമൂഹം നന്നായോ. വിശ്വസിക്കാനാവുന്നില്ല. തന്നേപ്പോലെ വിവാഹ കമ്പോളത്തില്‍ വിലയിടിഞ്ഞ മക്കളുള്ള അച്ഛന്മാര്‍ ഒത്തിരിയുണ്ടകുമെന്ന് ചിന്തിച്ച് സ്വയം സമാധാനിച്ചു. മകളോട് വിവരം പറഞ്ഞു. ബയൊഡേറ്റാ അവള്‍ തന്നെ തയ്യാറാക്കി അയക്കട്ടെ. അല്ലെങ്കില്‍ ഒടുവില്‍ എന്തെങ്കിലും സംഭവിച്ചാല്‍ കുറ്റം തന്റെ തലയിലിരിക്കും. ഭാര്യ അറിഞ്ഞപ്പോള്‍ അവരുടെ പ്രതികരണം ഇങ്ങനെ ആയിരുന്നു-

‘നിങ്ങളെന്തിനാ അവളെ അതൊക്കെ ഏല്‍പ്പിച്ചത്. നിങ്ങക്ക് ആ അഡ്രസ്സ് തിരക്കി നേരിട്ടുപോകരുതാരുന്നോ. അല്ലേലും നിങ്ങളാ അവളെ വഷളാക്കുന്നത്.’

മകനോട് അഭിപ്രായം ചോദിച്ചിട്ടു കാര്യമില്ല. അവന്റെ ഭാവി കൂടി എല്ലാവരും ചേര്‍ന്ന് തകര്‍ക്കുകയാണെന്ന് പരാതിപ്പെട്ടുതുടങ്ങിയിരിക്കുന്നു. എന്തായാലും മകള്‍ മുന്‍പില്ലാത്ത സന്തോഷത്തില്‍ കമ്പ്യൂട്ടറില്‍ ബയൊഡേറ്റാ തയ്യാറാക്കുന്നതും ഈമെയില്‍ ചെയ്യുന്നതും കണ്ട് അയാളുടെ മനസ്സ് തണുത്തു. പിന്നെയെല്ലാം പെട്ടന്നായിരുന്നു. ചെറുക്കനും പെണ്ണും ഓണ്‍ലൈനില്‍ പെണ്ണുകണ്ടു അല്ലെങ്കില്‍ ആണുകണ്ടു. വിവാഹ ശേഷം യാത്രയാക്കാന്‍ നേരം കണ്ണീര്‍ മറയ്ക്കാന്‍ ശ്രമിച്ചുകൊണ്ട് അച്ഛന്‍ മകളോടു പറഞ്ഞു-

‘ഒരിക്കല്‍ മാനസ്സികനില തകര്‍ന്നവനാണ് അതോര്‍മ്മവേണം എപ്പോഴും. ആരീതിയിലുള്ള പെരുമാറ്റമാവണം അവനോട് നിന്നില്‍ നിന്നുണ്ടാകേണ്ടത്.....’ 

മുപ്പതുവര്‍ഷം ഒപ്പമുണ്ടായിരുന്ന അച്ഛനമ്മമാരെ പിരിയുന്ന വേദനയില്ലാതെ മകള്‍ പറഞ്ഞു-

‘അച്ഛനതൊന്നുമോര്‍ത്ത് വിഷമിക്കണ്ട. വേദാന്ത പഠനം നിര്‍ത്തി ഞാന്‍ ഇനി മന:ശാസ്ത്രത്തില്‍ ഗവേഷണം നടത്തും’

മുഖത്തുണ്ടായ നടുക്കം മറച്ചുകൊണ്ട് അച്ഛന്‍ ദുര്‍ബലമായ സ്വരത്തില്‍ പറഞ്ഞു-

‘എങ്കില്‍ നിന്റെ വേദാന്ത പുസ്തകങ്ങളൊക്കെ എനിക്കുതന്നേരെ ഞാനിനി വേദാന്ത പഠനം നടത്താം....’

btemplates

1 അഭിപ്രായങ്ങള്‍:

ബാജി ഓടംവേലി said...

നന്നായിരിക്കുന്നു

Post a Comment