വൈശാലി
ലോമപാദ മഹാരാജാവ് ശയ്യയില്‍ തിരിഞ്ഞും മറിഞ്ഞും കിടന്നു. സന്തോഷം ഉറക്കത്തെ തടഞ്ഞു നിര്‍ത്തുന്നു. നാട്ടിലെ ദേവദാസികളോടും അവരുടെ കഴിവിനോടും രാജാവിന് പഴയതിലുമേറെ ബഹുമാനം തോന്നി. വിഭാണ്ഡകന്റെ കണ്ണുവെട്ടിച്ച് ഋശ്യശൃംഗനെ കൊട്ടാരത്തിലെത്തിക്കാന്‍ അവരിലൊരാള്‍ക്ക് കഴിഞ്ഞിരിക്കുന്നു.
ഇരുള് വീണിട്ടും നിരത്തുകളില്‍ ജനങ്ങള്‍ മഴനനഞ്ഞു തുള്ളിച്ചാടുകയാണ്. കൊടുംവേനലിന് അറുതി വരുത്തി തോരാതെ പെയ്യുന്ന മഴയില്‍ അവര്‍ തങ്ങളുടെ ദാഹവും ചൂടും ശമിപ്പിച്ചു.
ജനങ്ങളും രാജാവും മഴയുടെ കുളിര് ആസ്വദിക്കുമ്പോള്‍ മണിയറയിലെ പട്ടുമെത്തയില്‍ ഉഷ്ണത്തിന്റെ തീക്ഷ്ണതയിലേക്കുയരുന്ന രണ്ടുപേര്‍ ഉണ്ടായിരുന്നു. ലോമപാദ മഹാരാജാവിന്റെ പുത്രി ശാന്തയും, കൊടുംതപസ്വിയായ വിഭാണ്ഡകന്റെ പുത്രന് ഋശ്യശൃംഗനും. പട്ടുമെത്തയുടെ സുഖവും സ്ത്രീ ശരീരത്തിന്റെ മാര്‍ദ്ദവവും മുനികുമാരന്റെ സിരകളെ ചൂടുപിടിപ്പിച്ചു. ഉഷ്ണമാപിനിയില്‍ രസം ഉയരും മുന്‍പേ ശാന്തയുടെ കരവലയങ്ങള്‍ വിടര്‍ത്തി ഋശ്യശൃംഗന് എഴുന്നേറ്റിരുന്നു.
“വൈശാലി.... വൈശാലിയെവിടെ?“
പെട്ടന്നോര്‍ത്തിട്ടെന്നവണ്ണം ഋശ്യശൃംഗന് ചോദിച്ചു.
അതു ശ്രദ്ധിക്കാതെ ശാന്ത പറഞ്ഞു-
“കുമാരാ.. അങ്ങ് മഴയുടെ സംഗീതം കേള്‍ക്കുന്നില്ലേ... ഇത് നമുക്കുവേണ്ടി പെയ്യുന്നതാണ്. അങ്ങയുടെ വരവോടുകൂടി വരണ്ടു കിടന്ന അംഗരാജ്യത്തെ ഭൂമിക്കുമേല്‍ മഴപെയ്തിറങ്ങുകയാണ്. അതുപോലെ അങ്ങും....”
തോഴിമാര് പറഞ്ഞു പഠിപ്പിച്ച വാക്കുകള്‍ ഉരുവിടുമ്പോഴും അവളുടെ മുഖത്ത് വികാരങ്ങള്‍ വലിഞ്ഞു മുറുകുന്നത് ഋശ്യശൃംഗന് നിര്‍വികാരനായി നോക്കിയിരുന്നു. ഋശ്യശൃംഗനെ ശാന്ത തന്റെ ശരീരത്തോടെ പതിയെ വലിച്ചടുപ്പിച്ചു. തോഴിമാര് ദേവദാസികളില്‍ നിന്നും ചോദിച്ചു മനസ്സിലാക്കി തന്നെ പഠിപ്പിച്ച കലകള്‍ ഓരോന്നായി ശാന്ത പുറത്തെടുത്തു. അപ്പോള്‍ ശാന്തയില്‍ ഋശ്യശൃംഗന് കണ്ടത് വൈശാലിയുടെ മുഖമായിരുന്നു.
വികാരങ്ങള്‍ വേലിയിറങ്ങിക്കഴിഞ്ഞപ്പോള്‍ ഋശ്യശൃംഗന് ശാന്തക്കരുകില്‍ തളര്‍ന്നുറങ്ങിപ്പോയി.
ഈറനുടുത്ത പിറ്റേപ്പുലര്‍ച്ചയില്‍ ആലസ്യംപൂണ്ട് കിടക്കുമ്പോഴാണ് ഋശ്യശൃംഗനില്‍ വൈശാലിയേക്കുറിച്ചുള്ള മധുരസ്മരണകള് വീണ്ടുമെത്തിയത്. ആര്‍ഷാഭിവാദ്യം തന്റെ ധര്‍മ്മത്തില്‍ പതിവില്ല എന്നു പറഞ്ഞ്, മനോമോഹനമായ ഒരു പന്താട്ടത്തിലൂടെ തന്റെ മനസ്സില്‍ പൌരുഷമുണര്‍ത്തി ഈ അംഗരാജ്യത്തോളം തന്നെ കൊണ്ടെത്തിച്ച അവള് ആരാണ്.
ഋശ്യശൃംഗന്റെ മനസ്സും ശരീരവും ആ പകല്‍ മുഴുവന്‍ വൈശാലിയെത്തേടിയലഞ്ഞു. കൊട്ടാരത്തിലൊരിടത്തും അവളെ കണ്ടെത്താനായില്ല.
അന്നു രാത്രി ശയ്യാഗൃഹത്തിലെ നിശബ്ദതയെ ഭഞ്ജിച്ചുകൊണ്ട് ഋശ്യശൃംഗന് ശാന്തയോട് ചോദിച്ചു-
“ഹേ.. കുമാരി അവള് ആരാണ് എന്നെയിവിടെത്തിച്ച ആ നര്‍ത്തകി?”
“അങ്ങ് ആരേയാണുദ്ദേശിക്കുന്നത് വൈശാലിയെയാണോ...?”
“അതെ..”
“അവള് ഒരു ദേവദാസിപ്പുരയിലെ പെണ്‍കുട്ടിയാണ്. വേശ്യാവൃത്തി കുലത്തൊഴിലായ ഒരു കുടുംബത്തിലെയംഗം...”
ശാന്തയുടെ വാക്കുകളില്‍ വെറുപ്പുകലര്‍ന്നിരുന്നു.
“വേശ്യാവൃത്തിയോ അതെന്തു തൊഴിലാണ്?”
ഋശ്യശൃംഗന് അതൊരു പുതിയ അറിവായിരുന്നു. തലേരാത്രിമുതല്‍ തനിക്കു ലഭിച്ചു തുടങ്ങിയ പുതിയ അറിവുകളുടെ കൂട്ടത്തില്‍ ഒന്ന്.
ശാന്ത വേശ്യാവൃത്തിയെന്തെന്ന് വിശദീകരിച്ചു-
“അങ്ങയെപ്പോലെ പിതാക്കന്മാരുടെ ശിക്ഷണത്തിലും കടുത്ത ഗൃഹാന്തരീക്ഷങ്ങളിലും വളര്‍ന്നു വരുന്നവരെ കാമത്തിന്റെ ലോകം കാട്ടുവാനും രതിയുടെ പാഠങ്ങള്‍ പഠിപ്പിക്കുവാനും ശരീരം സ്വയം പലര്‍ക്കും സമര്‍പ്പിക്കുന്നവര്‍..ആവശ്യം കഴിഞ്ഞാല്‍ ഉപേക്ഷിക്കപ്പെടേണ്ടവര്‍.”
ശാന്ത പറഞ്ഞ രാജനീതിയോട് പൊരുത്തപ്പെടാനാകാതെ ഋശ്യശൃംഗന് ചോദിച്ചു-
“വൈശാലി.... വൈശാലിയും മറ്റുപലര്‍ക്കും സമര്‍പ്പിക്കപ്പെട്ടവളാണോ....?”
“ഇതുവരെയല്ല... ഇനി ആയിക്കോളും”
ശാന്തയുടെ ആ വാക്കുകള്‍ ഋശ്യശൃംഗന്റെ മനസ്സിനെ മുറിപ്പെടുത്തി.
ഒരു ജനസമൂഹത്തിന്റെ നന്മയ്ക്കുവേണ്ടി കൊടുംകാട്ടിലെത്തി തന്റെ അച്ഛനായ വിഭാണ്ഡകന്റെ കണ്ണു വെട്ടിച്ച് തന്നെ അംഗരാജ്യത്തെത്തിക്കുന്ന ദൌത്യം ഏറ്റെടുത്തവള്‍. ആദൌത്യം നിര്‍വഹിച്ച് വൈശാലി പോയിട്ടുണ്ടാവാം, അവള്‍ക്ക് അതില്‍ കവിഞ്ഞ് മറ്റുലക്ഷ്യങ്ങളൊന്നും ഉണ്ടായിരുന്നിരിക്കില്ല.
ഋശ്യശൃംഗന്റെ മനസ്സില്‍ വൈശാലിയുടെ അംഗചലനങ്ങളും, മധുരഭാഷണങ്ങളും നിറഞ്ഞു. പിന്നീട് ഒരു വേശ്യയെന്നോര്‍ത്ത് മറക്കുവാന്‍ ശ്രമിച്ചുകൊണ്ട് ശാന്തയുടെ ചൂടിലേക്ക് മുനികുമാരന് ചാഞ്ഞു.
ജനങ്ങളുടെ ആഹ്ലാദാരവങ്ങള്‍ക്കിടയില്‍ ഒരു കരിമ്പിന് ചണ്ടിപോലെ ചവിട്ടിയരയ്ക്കപ്പെട്ട വൈശാലിയെ കാലത്തിന്റെ കുത്തൊഴുക്കില്‍ ഏതൊരു പുരുഷനേയുംപോലെ ഋശ്യശൃംഗനും മറന്നു.
19 അഭിപ്രായങ്ങള്‍:
വൈശാലിയെ കാലത്തിന്റെ കുത്തൊഴുക്കില്‍ ഏതൊരു പുരുഷനേയുംപോലെ ഋശ്യശൃംഗനും മറന്നു.
മാഷേ...
വൈശാലി ലോമപാദരാജാവിന്റെ തന്നെ മകളാണെന്നും, പിന്നീട് ഋശ്യശൃംഗന് വൈശാലിയിലേക്ക് തന്നെ എത്തിച്ചേര്‍ന്നെന്നും കേട്ടിട്ടുണ്ട്. അതിലെന്തെങ്കിലും സത്യമുണ്ടോ ?
തീര്‍ച്ചയായും വൈശാലി ലോമപാദന്റെ മകള്‍ തന്നെയാണ്.... ഭരതന്റെ “വൈശാലി” ഒന്നുകൂടി കണ്ടു നോക്കൂ
ശരിയാണ് ആ സിനിമയില്‍ നിന്ന് തന്നെയാണ് വൈശാലി ലോമപാദരാജാവിന്റെ മകളാണെന്ന വിവരം കിട്ടിയത്. പക്ഷെ എന്റെ രണ്ടാമത്തെ ചോദ്യത്തിന് ഉത്തരം ആ സിനിമയിലും ഇല്ല, മനോജും തന്നില്ല.
മനോജ് നന്നായിട്ടുണ്ട് ഭാഷയും എഴുത്തിന്റെ ശൈലിയും. വൈശാലിയെ അവസ്മരണീയമാക്കുന്ന ഒരു പോസ്റ്റ്.
വളരെ നന്നായിയിരിക്കുന്നു മനോജ്. വൈശാലി എന്ന സിനിമ ഇപ്പോഴും മനസ്സിലുണ്ട്.
നിരക്ഷരന് പറഞ്ഞതില്‍ സത്യമുണ്ടോ..?അങ്ങനെയാകട്ടെ എന്നാണു എന്റേയും ആഗ്രഹം. കാരണം വൈശാലി അത് അര്‍ഹിക്കുന്നുണ്ട്.
മാഷേ.. നന്നായി ഇതിനെ വേറെ ഒരു ...വേര്‍ഷന്‍ ..ഞാന്‍ എഴുതിയിട്ടുണ്ട് ,,വായിക്കുമല്ലോ ?
മുല്ലയാണ് പറഞ്ഞത് ...ഇവിടെ ഉണ്ടെന്നു
പ്രദീപ് പൈമയുടെ പോസ്റ്റ് വഴിയാണ് ഇവിടെ എത്തിയത്... വൈശാലി സിനിമ കണ്ടു കഴിഞ്ഞപ്പോള്‍ സങ്കടായെങ്കിലും പിന്നീട് ഋശ്യശൃംഗന് വൈശാലിയിലേക്ക് തന്നെ എത്തിച്ചേര്‍ന്നിരിക്കും എന്ന് ഒരു പ്രതീക്ഷ ഉണ്ടായിരുന്നു, നിരക്ഷരന് പറഞ്ഞപോലെ അങ്ങനെ കേട്ടിട്ടും ഉണ്ട്. പക്ഷെ ഇതുവായിച്ചതോടെ ആ പ്രതീക്ഷ പോയി ! അതോ ഈ കഥ വെറും ഊഹം മാത്രമാണോ ? ഏതായാലും എഴുത്ത് ഇഷ്ടായി മനോജ്..
വൈശാലി വായിച്ചു...
നന്നായിരിക്കുന്നു.. ഋശ്യശൃംഗന് വൈശാലിയിലേക്ക് മടങ്ങിയെതിയോ എന്നത് ചോദ്യമായി അവശേഷിക്കുന്നു.... ഭരതന്റെ സിനിമയിലും എം. ടി യുടെ തിരക്കഥയിലും മറിച്ചൊരു ഉത്തരം തന്നിട്ടില്ല...
കാഴ്ചക്കാരന്റെ യുക്തിയ്ക്ക് വിട്ടു കൊടുത്തതാവണം...
കാലത്തിന്റെ കുത്തൊഴുക്കില്‍ വൈശാലിയെ ഏതൊരു പുരുഷനെയും പോലെ ഋഷ്യശൃംഗനും മറന്നു എന്ന വരി നന്നായിട്ടുണ്ട്.
എല്ലാവര്ക്കും നന്ദി....
പലയിടത്തും തിരഞ്ഞിട്ടും ഋശ്യശൃംഗന് വൈശാലിയിലേക്ക് തന്നെ എത്തിയോ എന്നുള്ളതിന് ഉത്തരം ലഭിച്ചില്ല.
അതെന്തു തന്നെയായാലും എന്റെ ഭാവനയില്‍ തോന്നിയതൊന്ന് ഞാന്‍ ഉടന്‍ തന്നെ പോസ്റ്റു ചെയ്യുന്നുണ്ട്..
വൈശാലി എന്ന സിനിമ ഓര്‍മയില്‍ വന്നു . നല്ല പോലെ എഴുതി . തുടരുക. കുറച്ചു കൂടെ റിസര്‍ച്ച് ഇത്തരം വിഷയങ്ങള്‍ കൈകാര്യം ചെയ്യുമ്പൊ ആവാം എന്ന് തോന്നുന്നു ..ഭാവുകങ്ങള്‍
വൈശാലി ഒരുപാടുതവണ കണ്ടിരുന്നു ഭരതന്റെ,അവര്‍ പറയാന്‍ ബാക്കിവച്ചത് മനോജു പറഞ്ഞു ..അവതരണം നന്നായിരിക്കുന്നു നാളൊരു മെസ്സേജുംഉണ്ട്.കാലത്തിന്റെ കുത്തൊഴിക്കില്‍ മുമ്പ് ചെയ്താ കാര്യങ്ങലല്ലം മനസ്സില്‍ നിന്നുംമായ്ച്ചുകളയും അല്ലങ്കില്‍ കാലം മായ്ച്ചു കലയിക്കും അതാണ് മറവി ..അപ്പോള്‍ ശരി വീണ്ടും കാണാം എന്റെ ബ്ലോഗ്ഗില്വെച്ച് ഹി ഹി ഹി
വളരെ നന്നായിട്ടുണ്ട്.ഇനിയും എഴുതുക
സുഹൃത്തെ..... എഴുത്ത് നന്നായിട്ടുണ്ട്...
എഴുതുക ഇനിയും.... ആശംസകള്‍...
വൈശാലിയെ കാലത്തിന്റെ കുത്തൊഴുക്കില്‍ ഏതൊരു പുരുഷനേയുംപോലെ ഋശ്യശൃംഗനും മറന്നു.
വീണ്ടും എത്രയോ വൈശാലിമാര്‍ ബലി കൊടുക്കപെട്ടിടുണ്ടാകാം , അഥവാ ഇന്നും ബലി കഴിക്കപ്പെടുന്നു.
അവസാന വാചകം മനസ്സില്‍ തട്ടി,
- സ്നേഹപൂര്‍വ്വം അവന്തിക
വൈശാലി ഒരു നൊമ്പരം ആണ്. അത് അങ്ങനെ ആയതുകൊണ്ട് തന്നെയല്ലേ ഹൃദ്യമായതും?
എന്തായാലും ഒരു സുഖപര്യാവസായി ആകാഞ്ഞത് നന്നായി. അഭിനന്ദനങ്ങള്‍..
വൈശാലിയുടെ ആഖ്യാനം നന്നായിട്ടുണ്ട്.
വൈശാലി എന്ന സിനിമയുടെ തുടർച്ച പോലെ അനുഭവപ്പെട്ടു.
വൈശാലി സിനിമ കണ്ടിട്ടില്ല, പക്ഷെ കഥ കേട്ടിട്ടുണ്ട്. പുരാണത്തിലും ഋഷ്യശ്രു൦ഗന് വൈശാലിയിലേക്ക് തിരിച്ചെത്തിയതായി അറിവില്ല, ഈ എഴുത്ത് ഇഷ്ടായി, ഭാഷയും...
Post a Comment