ഋശ്യശൃംഗന്‍.

 
മീനസൂര്യന്‍ കത്തി ജ്വലിക്കുന്ന ഒരു പകലിലാണ്  ഋശ്യശൃംഗന്‍ ആദ്യമായി ദേവദാസിത്തെരുവ് തേടിയിറങ്ങിയത്. ചൂടിന് കാഠിന്യം കൂടുതലായതിനാല്‍ രഥവും സാരഥിയും വേണ്ടി വന്നു. അല്ലെങ്കില്‍ സ്വന്തം കുതിരപ്പുറത്തേറി ചെല്ലാമായിരുന്നു.

ദേവദാസിത്തെരുവിന്റെ കവാടത്തില്‍ രഥത്തില്‍ നിന്നുമിറങ്ങുമ്പോള്‍ ഋശ്യശൃംഗന്‍ ഓര്‍ത്തത് പണ്ട് താന്‍ വൈശാലിയെ തിരക്കി നടന്നപ്പോള്‍ ലോമപാദമഹാരാജാവിന്റെ സാരഥി പറഞ്ഞ വാക്കുകളാണ്.

“കുമാരാ.. അങ്ങിപ്പോള്‍ അംഗരാജ്യത്തിന്റെ അധിപനാണ്. പ്രജകളുടെ ക്ഷേമമന്വേഷിച്ച് എവിടേയും പോകുന്ന ലോമപാദ മഹാരാജാവു പോലും ആ ദാസ്യാത്തെരുവില്‍ പോയിട്ടില്ല. പ്രജകള്‍ക്കത് തെറ്റായ സന്ദേശം നല്‍കുമെന്ന് അദ്ദേഹത്തിനറിയാമായിരുന്നു. ദേവദാസിയായ മാലിനിയോട് അദ്ദേഹത്തിനുണ്ടായിരുന്ന അടുപ്പം എല്ലാവര്‍ക്കും അറിയാമായിരുന്നു എന്നതായിരുന്നു അതിന് പ്രധാന കാരണം. പിന്നീട് മാലിനിയില്‍ തനിക്കുണ്ടായ പുത്രിയാണ് വൈശാലിയെന്നറിഞ്ഞ് അത്യധികം ഹൃദയ വേദനയോടെയാണ് അങ്ങയെ അംഗരാജ്യത്തെത്തിക്കുവാനുള്ള നിയോഗം അവളെ ഏല്പിച്ചത്. മാലിനിയുടെ പുത്രിയായ വൈശാലിയെ കൊട്ടാരമോ, മഹാരാജാവിന്റെ വളര്‍ത്തു പുത്രിയും അങ്ങയുടെ ഭാര്യയുമായ ശാന്തയോ അംഗീകരിക്കാത്തിടത്തോളം കാലം അങ്ങ് വൈശാലിയെ തേടിച്ചെല്ലുന്നതിന് മറ്റര്‍ത്ഥങ്ങളാണ് ജനങ്ങള്‍ നല്‍കുക. കാലം പുരോഗമിക്കുംതോറും നാട്ടു വ്യവസ്ഥകള്‍ക്കും മാറ്റം സംഭവിച്ചു കൊണ്ടിരിക്കുകയാണെന്ന്  ഓര്‍ക്കുന്നത് നന്ന്...”

എത്രനാളായി ഋശ്യശൃംഗന്‍ ആശിക്കുന്നതാണ് ഇങ്ങോട്ടൊന്നു വരുവാന്‍. ആരും അനുവദിച്ചില്ല. മഹാരാജാവിന്റേയും രാജഗുരുവിന്റേയും സാരഥിയുടേയുമൊക്കെ കാലം കഴിഞ്ഞിരിക്കുന്നു. ഇപ്പോള്‍ ചെങ്കോലും കിരീടവും സ്വന്തമായുണ്ട്. മരവുരിയും കമണ്ഡലവും ഉപേക്ഷിച്ച് അംഗദേശത്തെത്തിയത് ഒരു സ്വപ്നം പോലെയാണിന്നും.


സ്വപ്നാടകനെപ്പോലെ നടന്നു നീങ്ങിയ ഋശ്യശൃംഗനു മുന്നില്‍ തെരുവീഥിയില്‍ ആളുകള്‍ ഒതുങ്ങി നിന്നു. കാലം ചുളിവുകള്‍ വീഴ്ത്തിയ ദേവദാസിപ്പെണ്ണുങ്ങളുടെ മുഖത്ത് ചിരി വിരിയുന്നു. അതിലടങ്ങിയിരിക്കുന്നത് പുച്ഛമോ ആദരമോ എന്ന് തിരിച്ചറിയാന്‍ കഴിയുന്നില്ല.


ശാന്തയുടെ ജന്മദേശമായ അയോധ്യയില്‍ അവളുടെ പിതാവായ ദശരഥ മഹാരാജാവ്  നടത്തിയ പുത്രകാമേഷ്ടിയാഗത്തിന് മുഖ്യകാര്‍മ്മികനായി പോയപ്പോള്‍ പോലും ഋശ്യശൃംഗന് ഇത്ര മന:സംഘര്‍ഷം ഉണ്ടായിട്ടില്ല. ഭാര്യാപിതാവിന് ഇനിയും മക്കളുണ്ടാവാന്‍ മരുമകന്‍ തന്നെ യാഗം നടത്തുന്നു. ആദ്യം വിരോധാഭാസമായി തോന്നി. പിന്നീട്, തനിക്കുണ്ടായ ഏകമകളെ മക്കളില്ലാത്ത സൃഹൃത്തിന് ദാനം നല്‍കിയ ദശരഥ മഹാരാജാവിന്റെ ദാനശീലത്തിനു മുന്നില്‍ നമ്രശിരസ്കനായി.


“വന്ദനം മഹാരാജന്‍... അങ്ങെന്താണിങ്ങോട്ടൊക്കെ. ഒരോല കൊടുത്തയച്ചിരുന്നെങ്കില്‍ ആരായാലും അങ്ങെത്തുമായിരുന്നെല്ലോ..?” രാജാവ് നഗ്നനാണെന്ന് വിളിച്ചു പറയുന്ന ചോദ്യം കേട്ട്  ഋശ്യശൃംഗന്‍ ഒന്നു പകച്ചു. ചോദ്യ കര്‍ത്താവിനെ പെട്ടെന്ന് തന്നെ മനസ്സിലായി ഗണികാത്തെരുവിലെ തല മുതിര്‍ന്ന ദേവദാസി.


“ദാ.. ആ കാണുന്നതാണ് വൈശാലിയുടെ വീട്.” ചോദ്യമില്ലാതെ തന്നെ ഉത്തരം കിട്ടി. അവര്‍ ചൂണ്ടികാണിച്ച വീടിനുമുന്നിലേക്കെത്തുമ്പോള്‍  ഋശ്യശൃംഗന്‍ പഴയ മുനികുമാരനായി. താടി രോമങ്ങളില്ലാത്ത, നെഞ്ചില്‍ നീര്‍മാതളങ്ങളുള്ള, കേശഭാരത്താല്‍ നമ്രശിരസ്കയായി നിന്ന, വേറൊരു മുനികുമാരനെന്ന് താന്‍ തെറ്റിദ്ധരിച്ച വൈശാലിയുടെ വീട്ടിലേക്കാണ് കടന്നു ചെല്ലുന്നത്.


അംഗരാജ്യത്തെത്തിയിട്ട് വര്‍ഷങ്ങള്‍ ഏറെയായി. മഹായാഗത്തിനവസാനം മഴ പെയ്യുന്നതിന് തൊട്ടു മുന്‍പു വരെ വൈശാലിയെക്കണ്ടിരുന്നു. പിന്നീട് ഇന്നുവരെ കാണാന്‍ കഴിഞ്ഞിട്ടില്ല. തന്റെ വഴിയില്‍ നിന്ന് അവള്‍ ബോധപൂര്‍വ്വം മാറിനിന്നിട്ടുണ്ടാവാം. തന്റെ വഴി നിശ്ചയിച്ചിരുന്നതും കൊട്ടാരത്തില്‍ നിന്നാണെല്ലോ.


“ആരാദ് കയറി വരൂ..” വീടിനുള്ളില്‍ നിന്ന് അവശയായ ഒരു സ്ത്രീ ശബ്ദം പുറത്തേക്കെത്തി. ഋശ്യശൃംഗന്‍ വീടിനകത്തേക്ക് കയറി. അകത്തളത്തിലെ കട്ടിലില്‍ അസ്ഥിപഞ്ജരം പോലൊരു സ്ത്രീ  ഒറ്റനോട്ടത്തില്‍ പ്രായം അറുപതിനോടടുത്ത് കാണും.


“ഇരിക്കൂ മഹാരാജന്‍.. എനിക്കെഴുന്നേറ്റുനിന്ന് അങ്ങയെ ആദരിക്കണമെന്നുണ്ട്. പക്ഷെ ശരീരം അനുവദിക്കുന്നില്ല..” ഋശ്യശൃംഗന്റെ സിരകളിലൂടെ ഒരു മിന്നല്‍പ്പിണര്‍ പാഞ്ഞു. ദൈവമേ വാത്സ്യായനകലകളില്‍ നിപുണയും വൈശാലിയുടെ മാതാവുമായ മാലിനി ആണോ ഇത്.


“അങ്ങെന്തിനാണീ ഗണികയുടെ വീട് തേടിയെത്തിയത്. ലോമപാദമഹാരാജാവ്  എന്നെ ഏല്‍പ്പിച്ചതുപോലുള്ള ദൌത്യം വല്ലതുമാണെങ്കില്‍ ഞങ്ങളെക്കൊണ്ടിനിയാവില്ല. ശരീരവും മനസ്സും മരവിച്ച് കഴിയുന്നവരാണ് ഞങ്ങള്‍. മാത്രമല്ല ഒരിക്കല്‍ ഉപയോഗം കഴിഞ്ഞ് വലിച്ചെറിയപ്പെട്ട വെറും കറിവേപ്പിലകള്‍.”


ആത്മവിശ്വാസം വീണ്ടെടുത്ത്  ഋശ്യശൃംഗന്‍ പതിയെ പറഞ്ഞു- “ഞാന്‍ ഒരു തെറ്റും ചെയ്തിട്ടില്ല, സാഹചര്യങ്ങള്‍ അങ്ങനെയൊക്കെയായിയെന്നു മാത്രം. എനിക്കൊന്ന് വൈശാലിയെ കാണണമായിരുന്നു...”


ഋശ്യശൃംഗനെ പൂര്‍ത്തിയാക്കാന്‍ അനുവദിക്കാതെ മാലിനി പറഞ്ഞു തുടങ്ങി. “അങ്ങ് പറഞ്ഞ സാഹചര്യങ്ങള്‍ തന്നെയാണ് എന്റേയും ഈ തെരുവിന്റേയുമൊക്കെ പിറവിക്കു കാരണം. പക്ഷേ എന്നേത്തേടി ഒരു പുരുഷനേ വന്നിട്ടുള്ളു. മറ്റൊരു പുരുഷനെത്തേടി ഞാന്‍ പോയിട്ടുമില്ല. ഒരു ദേവദാസിയെന്ന പേരും പേറി ജീവിക്കേണ്ടി വന്നുവെങ്കിലും അന്തസ്സും ആഭിജാത്യവും കൈവെടിഞ്ഞിട്ടില്ല...”

“അമ്മേ.. വീട്ടിലെത്തുന്നവരോട് ആരാണ് എന്താണെന്നൊക്കെ നോക്കാതെ ഇങ്ങനെയൊക്കെ പറയാന്‍ പാടുണ്ടോ..?” ശാന്തമെങ്കിലും  ദൃഢസ്വരത്തിലുള്ള വാക്കുകള്‍ കേട്ട്  ഋശ്യശൃംഗന്‍ തലയുയര്‍ത്തി നോക്കി. മുന്നില്‍ വൈശാലി. കാലം പോറലേല്പിക്കാത്ത ശരീരം. മുഖത്തെ നിഷ്കളങ്കഭാവം ഋഷിതുല്യമായ നിസ്സംഗതയിലേക്ക് വഴി മാറിയിരിക്കുന്നു.


“വൈശാലി... ഞാന്‍...” ഋശ്യശൃംഗനില്‍ നിന്ന് വാക്കുകള്‍ വിറച്ച് വിറച്ച് പുറത്ത് വന്നു.


“വര്‍ഷങ്ങളായി ഈ നാലുചുമരുകള്‍ക്കുള്ളില്‍ വീട്ടു തടങ്കലില്‍ കഴിയുന്ന ഞങ്ങള്‍ രണ്ടു പേര്‍. ഞങ്ങള്‍ക്ക് പരസ്പരം മാത്രമേ അറിയൂ, പുറത്തുള്ളവരെ അറിയില്ല.....”

“അതിന് കാരണക്കാരനാവേണ്ടി വന്നതില്‍ എനിക്ക് ദു:ഖമുണ്ട്... മാപ്പ്.” 


“കുമാരാ അംഗരാജ്യത്തിന്റെ നിലനില്‍പ്പിനായി വലിയൊരു ത്യാഗമാണ് ഞാനും അമ്മയുമൊക്കെ ചെയ്തത് എന്നൊന്നും ഇന്നേവരെ കരുതിയിട്ടില്ല. ചെയ്ത ജോലിക്ക് കിട്ടിയ കൂലി കഠിനമായിപ്പോയെന്നുമാത്രം. ഈ ദേശത്തെ ജനങ്ങള്‍ക്ക് മുഴുവന്‍ ഞങ്ങളെ അസ്പര്‍ശ്യരാക്കിയില്ലേ താങ്കളുടെ കൊട്ടാരം. അന്ന് കൌമാരചാപല്യത്താല്‍ ഞാനും അങ്ങയില്‍ ആകൃഷ്ടയായിരുന്നു. അത് എന്റെ തെറ്റ്. അതിലും വലിയ തെറ്റാണ് അങ്ങിന്നിവിടെയെത്തിയത്. നിയമം നിര്‍മ്മിച്ച് നടപ്പിലാക്കുന്നവര്‍ തന്നെ നിയമലംഘകരാകുന്നത് ചരിത്രത്തിനു പോലും പൊറുക്കാനാവാത്തതാണ്... ദയവു ചെയ്ത് പെട്ടന്നു തന്നെ ഇവിടെ നിന്ന് മടങ്ങിപ്പോകൂ...”


വൈശാലിയുടെ വാക്കുകള്‍ കേട്ട്  ഋശ്യശൃംഗന്‍ ക്ഷുഭിതനായി. “ഞാനാണ് ഭരണാധികാരി, എന്റേതാണ് രാജ്യം. നിയമം സൃഷ്ടിക്കുന്നതും നീതി നടപ്പാക്കുന്നതും ഞാനാണ്. വേണമെങ്കില്‍ എനിക്ക് പിടിച്ചടക്കാനാവും, ഞാനതിന് മുതിരുന്നില്ല. കാരണം പിന്നീടത് ചരിത്രത്തിനൊരു ദുര്‍വ്യാഖ്യാനമാവും. മനസ്സിനെ വര്‍ഷങ്ങളായി നീറ്റുന്ന കുറ്റബോധം ഒന്നുകൊണ്ടുമാത്രമാണ് ഞാനിവിടെ വന്നത് ഇനിവരില്ല....”

“ഇവിടെ വന്നതിലൂടെ അങ്ങ് ശാന്തയെക്കൂടി വഞ്ചിച്ചിരിക്കുകയാണ്...” അതുകൂടി കേട്ടതോടെ ഋശ്യശൃംഗന്‍ പുറത്തേക്കിറങ്ങി.


മീനവെയിലിന്റെ കൊടും ചൂട് പെയ്തിറങ്ങുന്ന തെരുവീഥിയില്‍ വെയില്‍ മഴ നനഞ്ഞ് തന്നെ കാത്തുനില്‍ക്കുന്നതുപോലെ ഒരാള്‍. താടിമുടികള്‍ നീട്ടി വളര്‍ത്തിയ ഭ്രാന്തമായ ശരീരം. കണ്ണുകളില്‍ കനല്‍ എരിയുന്നു. അയാള്‍  ഋശ്യശൃംഗന് മുന്നിലെത്തി പിന്നെ പതിയെ പറഞ്ഞു തുടങ്ങി. “ഗണികാത്തെരുവ് തേടിയിറങ്ങുന്ന ഭരണാധികാരി ഒരു നാടിനും ഭൂഷണമല്ല.... ഹ.. ഹ.. ഹ എന്നെ അറിയില്ലായിരിക്കും... ഞാന്‍ ചന്ദ്രാംഗദന്‍. പഴയ രാജഗുരുവിന്റെ മകന്‍. നമ്മള്‍ തുല്യ ദു:ഖിതരാണല്ലേ.. ഹ.. ഹ.. ഹ അങ്ങനെ പറയാനാവില്ലല്ലോ. വൈശാലിയെ ആദ്യം നഷ്ടപ്പെട്ടത് എനിക്കാണ് പിന്നെയാണെല്ലോ അങ്ങയ്ക്ക് നഷ്ടപ്പെട്ടത്..”


കൂടുതല്‍ കേള്‍ക്കാന്‍ നില്‍ക്കാതെ പുറത്ത് തന്നെ കാത്തുകിടക്കുന്ന രഥത്തിനരികിലേക്ക് ഋശ്യശൃംഗന്‍ കാലത്തിനേക്കാളും വേഗത്തില്‍ പാഞ്ഞു.


------------------------------------------------------------------------------------------------------------------------
ഞാന്‍ വായിച്ച സമാനമായ ചില കഥകള്‍

മഴയുടെ മകൾ...  

ശാന്ത  

വൈശാലി റീലോഡഡ് ! ഒരു സ്കിറ്റ്

btemplates

52 അഭിപ്രായങ്ങള്‍:

പ്രയാണ്‍ said...

ഗണികാത്തെരുവ് തേടിയിറങ്ങുന്ന ഭരണാധികാരി ഒരു നാടിനും ഭൂഷണമല്ല.... .............
നന്നായി പറഞ്ഞിരിക്കുന്നു. ആശംസകള്‍ .

റിനി ശബരി said...

മനോജ് .. ഈ വരികളില്‍ നേരിന്റെ നോവുണ്ടാകം
പക്ഷേ അന്നു കണ്ടു പൊയ വൈശാലീ തന്നൊരു
വേവിന്റെ കണിക ഉണ്ടായിരുന്നു , അതിന്നു
എങ്ങൊ മാഞ്ഞു പൊയീ .. അവരുടെ അതിജീവനം
സത്യത്തില്‍ എന്നേ തൃപ്തിപെടുത്തിയിരിക്കുന്നു ..
കാലത്തിന്റേ മഴ പെയ്ത്തില്‍ കുത്തിയൊലിച്ചു പൊയ പ്രണയചിന്തകള്‍ക്ക് , മീനചൂടിന്റേ വേവിലൊരു തിരിഞ്ഞ് നോട്ടം നല്‍കിയ പ്രീയ സുഹൃത്തേ ,നന്നായിരിക്കുന്നു.
ഭഷക്കൊരു ചാരുതയുണ്ട് ,കഥപറയുന്ന ദിക്കിലേക്ക്
മിഴികളേ കൊന്റു പൊകാനുള്ള കഴിവും ..
സ്നേഹം നിറഞ്ഞ പുതുവല്‍സരാശംകള്‍ ..

Pradeep Kumar said...

വൈശാലിയും വായിച്ചു...

പറഞ്ഞുവരുന്ന ആശയത്തിന് അനുയോജ്യമായ ആ ഭാഷയാണ് ഇവിടുത്തെ മുഖ്യ ആകര്‍ഷണം എന്ന് എനിക്കു തോന്നുന്നു.... പുരാണേതിഹാസങ്ങളിലെ അര്‍ത്ഥവത്തായ മൗനങ്ങളെ പുതിയ കാലത്തില്‍ നിന്നുകൊണ്ട് വാചാലമാക്കാന്‍ ശ്രമിക്കുമ്പോള്‍ അവശ്യം വേണ്ട പരിസരനിര്‍മിതി ഈ ഭാഷയിലൂടെ താങ്കള്‍ക്ക് സാദ്ധ്യമാവുന്നു....അഭിനന്ദനങ്ങള്‍.. അതുകൊണ്ടു തന്നെ ബ്ലോഗുകളില്‍ വരുന്ന മികച്ച രചനകളുടെ കൂട്ടത്തിലേക്ക് താങ്കളുടെ ഈ രണ്ടു കഥകളും ചേര്‍ത്തു വെക്കാനാവും എന്ന് എന്നാണ് എന്റെ അഭിപ്രായം.....

കഥാപാത്രങ്ങള്‍ക്ക് അനുയോജ്യമായ പേരുകള്‍ നല്‍കുവാന്‍ കഥാകൃത്തിന് പരിപൂര്‍ണ സ്വാതന്ത്ര്യമുണ്ട്... പക്ഷേ പുരാണ സന്ദര്‍ഭങ്ങളെ കഥയിലേക്കു കൊണ്ടുവരുമ്പോള്‍ ഈ സ്വാതന്ത്ര്യത്തിന് ചില പരിമിതികള്‍ ഉണ്ടാകുന്നു എന്നു തോന്നുന്നു... അംഗരാജ്യത്ത് മഴ പെയ്യിക്കാനായി വിഭാണ്ഢകപുത്രനെ വശീകരിച്ചു കൊണ്ടുവന്ന ദേവദാസിത്തരുണിയുടെ പേര് വൈശാലി എന്നാണെന്ന് മഹാഭാരതം പറയുന്നുണ്ടോ.... എനിക്കറിയില്ല... അങ്ങിനെ ഇല്ലെങ്കില്‍ ഭരതന്റെ ഒരു സിനിമക്ക് വേണ്ടി ഉപയോഗിച്ച കഥാപാത്രങ്ങളുടെ പേരുകള്‍ നാം തുടര്‍ച്ചയായി ഉപയോഗിക്കുന്നതില്‍ ചെറിയ അനൗചിത്യമില്ലെ...

എന്റെ അറിവില്ലായ്മ പൊറുക്കുമല്ലോ...

പൈമ said...

കേട്ടറിഞ്ഞ കഥാപാത്രങ്ങൾ...അവരുടെ ഭാവി ജിവിതം നമ്മൾ ഒരിക്കലും ആലോച്ചിക്കാറില്ല.എന്നാൽ ഇതു പൊലെ ചില രൂപങ്ങൾ തൂലിക തുബിലേക്ക് നല്ല ഒഴുക്കൊടെ വന്നു ചേരും..വൈശാലി അതുപൊലെ എഴുതാൻ ഒരു പാടു സാധ്യതയുള്ള കഥാ പാത്രമാണു.ഇത്തരം ഒരു കാഴ്ചപ്പാട് നല്ലതു..മനൊജ് അതു നന്നായി എഴുതുകയും ചെയ്തു.പുരാണങ്ങൾ എഴുതുംബൊൽ മിക്കവാറും ആ കാലത്തീന്റെ സ്വഭാവം കധയിൽ വരാറില്ല..ആ കധയെ നമ്മൾ നമ്മളിലൊട്ട് കൊണ്ടുവന്ന് അവതരിപ്പിക്കും.ശരിക്കും നമ്മൾ അങ്ങൊട്ടു പൊവുകയണു ചെയ്യെണ്ടതു..ആ അബദം എനിക്കും അതു പറ്റിയിരുന്നു ശാന്തയിൽ....

പിന്നെ മറ്റൊരു കാര്യം വൈശാലിയുടെ അമ്മ മരണപ്പെട്ടതായി ഞാൻ കേട്ടിട്ടുണ്ട്.
ചിലർ പുരാണങ്ങളെ കുറിച്ച് എഴുതാന്‍ ശ്രമിക്കരുത് മനോജേ ..കാരണം ഒരു ചട്ട കൂടില്‍ മാത്രം നമ്മള്‍ ഒതുങ്ങി പോകും ..
മനോജിന്റെ തൂലികയില്‍ പുതു വര്ഷം നല്ലരോ രചനയാണ് ഭൂലോഖതിനു തന്നിരിക്കുന്നത് ....കുടുതല്‍ കാലികമായ രചനകള്‍ ഇനിയും അതില്‍ നിന്നും ഉണ്ടാവട്ടെ എന്ന് ആശംസിക്കുന്നു ..നല്ല പുതുവര്‍ഷവും ..

എരമല്ലുര്‍ സനില്‍ കുമാര്‍ said...

മനോജ് വൈശാലിയുടെ തുടര്‍ച്ച ഋശ്യശൃംഗനിലേയ്ക്ക് എത്തിയതില്‍ സന്തോഷം!ഭാവന അഭിനന്ദനീയം!!

പട്ടേപ്പാടം റാംജി said...

മഴയുടെ മകള്‍ പോലെ മറ്റൊരന്വേഷണം അല്ലെ? ലളിതമായി പറഞ്ഞിരിക്കുന്നു. അന്വേഷണവും അതിന്റെ ഉത്തരങ്ങളും ഇഷ്ടപ്പെട്ടു.

പുതുവത്സരാശംസകള്‍.

Nassar Ambazhekel said...

പുരാണത്തിന്റെ രാജരഥ്യയിൽ നിന്നും വെട്ടിത്തെളിച്ച ഈ ഇടവഴി, ശാന്തമായ ഒരു സായാഹ്ന സവാരിക്കു കോപ്പൊരുക്കി. അഭിനന്ദനങ്ങൾ.

പൊട്ടന്‍ said...

പ്രദീപ്‌ മാഷിന്റെ അഭിപ്രായത്തോട് നൂറു ശതമാനം യോജിക്കുന്നു.

Harinath said...

എല്ലാവരും ഏതോ ആദർശത്തെ ഉയർത്തിപ്പിടിക്കുന്നു. എന്നാൽ അത് പാലിക്കപ്പെടുന്നും ഇല്ല. സമകാലീനസമൂഹത്തെ പുരാണപശ്ചാത്തലഥ്റ്റിൽ അവതരിപ്പിച്ചതുപോലൊരു കഥ.

ബാഹ്യമായ കാര്യങ്ങളെ തടഞ്ഞാൽ ധർമ്മം പാലിക്കപ്പെടുമെന്നുകരുതി അജ്ഞാനത്തിന്റെ പുതപ്പുകൊണ്ടുമൂടി പുത്രനെ വളർത്തി എന്നത് വിഭാണ്ഡക മഹർഷി ചെയ്ത തെറ്റ്. ധർമ്മമെന്ന് കരുതുന്നവ ലംഘിക്കപ്പെട്ടുമ്പോൾ മനസാക്ഷിക്ക് വിരുദ്ധമായ ചെയ്തികളിലൂടെയാലും അത്തരം ലംഘനങ്ങളെ മറച്ചുവയ്ക്കണമെന്ന സന്ദേശം നൽകിയത് രാജഗുരു ചെയ്ത തെറ്റ്. ഇതാണ്‌ ‘വൈശാലി’ നൽകുന്ന പാഠം.

Satheesan OP said...

നല്ല ഭാഷ ...എഴുത്തിഷ്ടായി ...ആശംസകള്‍ ..

Kalavallabhan said...

പുതുവത്സരാശംസകൾ

Mohiyudheen MP said...

വളരെ തന്‍മയത്തത്തോടെ എഴുതി

വര്‍ഷിണി* വിനോദിനി said...

പുരാണങ്ങളെ കുറിച്ച് വലിയ അറിവില്ല, എന്നാല്‍ ഇച്ചിരി ഉണ്ട് താനും....
ഉള്ള അറിവ് വെച്ച് ഇഷ്ടായി ഈ കഥ പറച്ചില്‍....ആശംസകള്‍...!

ദീപ എന്ന ആതിര said...

കൊള്ളാം സുഹൃത്തേ ....ആശംസകള്‍

മനോജ് കെ.ഭാസ്കര്‍ said...

ഇതുവരെ വായിച്ചവര്‍ക്കും അഭിപ്രായം പറഞ്ഞവര്‍ക്കും നന്ദി.....

എല്ലാവര്‍ക്കുമായി ഒരു പൊതുമറുപടി.

വൈശാലി എന്നു കേള്‍ക്കുമ്പോഴേ എല്ലാവരും എം.ടിയേയും ഭരതനേയുമാണ് ഓര്‍ക്കുന്നത്. അതിനും എത്രയോ വര്‍ഷങ്ങള്‍ക്കു മുന്‍പാണ് കുട്ടികൃഷ്ണമാരാര്‍ ‘ഭാരതപര്യടനം’എഴുതിയത്. അതില്‍ നിന്നാണ് എനിക്ക് വൈശാലിയെ കിട്ടിയത്.
മഹാഭാരതത്തിലെ നിരവധി ഉപകഥകളിലൊന്നിലെ അപ്രധാനമായ കഥാപാത്രമാണ് വൈശാലി. രണ്ട് ഇതിഹാസങ്ങളിലുമായി വരുന്ന അപൂര്‍വ്വം ചില കഥാപാത്രങ്ങളില്‍ പെട്ടവരാണ് വിഭാണ്ഡകനും, ഋശ്യശൃംഗനനും. വൈശാലി മഹാഭാരതത്തിലൊതുങ്ങുമ്പോള്‍ ശാന്ത രാമായണത്തില്‍ ഒതുങ്ങുന്നു. കുട്ടികൃഷ്ണമാരാര്‍ ആ വൈശാലിയെ തേച്ചു മിനുക്കി എടുത്തു. എം. ടി അതിനൊരു ചലചിത്ര ഭാഷ്യം നല്‍കി. ഞാന്‍ എന്റെ വൈശാലിയെയും ഋശ്യശൃംഗനേയും ഇന്നത്തെ പ്രവര്‍ത്തികളുമായി കൂട്ടിയിണക്കി പഴയ ഭാഷയില്‍ എഴുതി.അതിനാണ് കാലാവസ്ഥപോലും മാറ്റിനോക്കിയതും, പുരാണത്തെ കൂട്ടുപിടിച്ചതും. ഇതിന് പുരാണങ്ങളുമായി പുലബന്ധം പോലുമില്ല.

ചന്ദ്രാംഗദനെ എം.ടി യില്‍ നീന്നുതന്നെയാണ് ഞാന്‍ കടമെടുത്തത്.

ഈ പരീക്ഷണം എത്രത്തോളം വിജയിച്ചുവെന്നെനിക്കറിയില്ല.....
പരാജയപ്പെട്ടുവെങ്കില്‍ ക്ഷമിക്കുക......

khaadu.. said...

പുരാണങ്ങളെ കുറിച്ച് അറിയില്ല... അത് കൊണ്ട് തന്നെ അഭിപ്രായത്തിനു മുതിരുന്നില്ല...

വായിച്ചു... ഇഷ്ടപ്പെട്ടു...

സ്നേഹാശംസകള്‍...

മാനവധ്വനി said...

ഉദ്യമം കൊള്ളാം...
വൈശാലിയെ ഇത്രവരെ എത്തിച്ചു അല്ലേ?.. കൊള്ളാം നടക്കട്ടേ... മോശമായില്ല എന്നേ പറയാനൊക്കൂ.. കാരണം വൈശാലി എന്ന സിനിമ ആളുകളിൽ അത്രെയേറേ സ്വാധീനിച്ചിരിക്കണം.. ഒരു വേശ്യയെ സമീപിക്കുന്ന ആളുകൾ പരമാവധി ഉപയോഗിച്ച ശേഷം കറിവേപ്പില പോലെ അവരെ വലിച്ചെറിയുകയാണ്‌ സാധാരണ ചെയ്യുന്നത്.

നന്നായി പറഞ്ഞിരിക്കുന്നു താങ്കൾ.....എങ്കിലും തീവ്രത കുറച്ചു കൂടി ഉൾക്കൊള്ളണം....കുറച്ചു കൂടി നന്നാക്കണം എന്നു സാരം..... താങ്കളിൽ നിന്നും കൂടുതൽ ഉത്തമമായ രചനകൾ പ്രതീക്ഷിക്കുന്നു.. പുതു വർഷം അതിനൊരു നിമിത്തമാകട്ടേ... സ്നേഹപൂർവ്വം!

kochumol(കുങ്കുമം) said...

പുരാണങ്ങളെ കുറിച്ച് വലിയ അറിവില്ല..വൈശാലീ സിനിമയില്‍ കൂടെ ഉള്ള അറിവേ ഉള്ളൂ ...അതുകൊണ്ട് വായിച്ചപ്പോള്‍ കുറെ കൂടി അറിയാന്‍ സാധിച്ചു ..നല്ല കഥ ..ഇഷ്ടായി ...

Unknown said...

നന്നായിട്ടുണ്ട്...

Pheonix said...

വായിച്ചു, ഇഷ്ടപ്പെട്ടു.

സേതുലക്ഷ്മി said...

മനോജ്‌ വളരെ ഗൌരവമായി വിഷയത്തെ സമീപിച്ചു. അത് വളരെ നന്നായി.പ്രദീപ്‌ പറഞ്ഞ അഭിപ്രായത്തോട് ഞാനും യോജിക്കുന്നു.

Blessy said...

Nalla ezhuthu.... Aasamsakal...

വേണുഗോപാല്‍ said...

മനോജിന്റെ കഥ... ചില പുതിയ രീതികളിലൂടെ ...
മുനികുമാരന്‍ രാജാധികാരം കയ്യാളിയതിനു ശേഷം
ദാസിത്തെരുവിലെ ഈ അന്വേക്ഷണം ...
കഴിഞ്ഞ സംഭവങ്ങളില്‍ അദ്ധേഹത്തിന്റെ നിസ്സഹായത ..
വൈശാലിയും മാതാവും നേരിട്ട വഞ്ചന ... അതിന്റെ ദൈന്യത
എല്ലാം ഭംഗിയായി ഒരിക്കല്‍ കൂടി അനാവരണം ചെയ്തു .
നവ വത്സരാശംസകള്‍

Anonymous said...
This comment has been removed by the author.
Anonymous said...

Click here to enter a Maagical world

Yasmin NK said...

വളരെ നന്നായിട്ടുണ്ട്. ഭാവുകങ്ങള്‍...

ഇലഞ്ഞിപൂക്കള്‍ said...

ഒരുപാടറിവൊന്നുമില്ല പുരാണങ്ങളില്‍..,, എന്നാലുമിത് വായിച്ചപ്പോള്‍ വൈശാലി സിനിമയിലൂടെയും വായിച്ചറിഞ്ഞതുമായ അറിവുകളിലൂടെ എളുപ്പം ആസ്വദിക്കാന്‍ കഴിഞ്ഞു.. വളരെ നല്ല ശൈലി..

Radhakrishnan Kollemcode said...

നല്ല ആഖ്യാന ശൈലി ...ആശംസകള്‍..

മനോജ് കെ.ഭാസ്കര്‍ said...

എല്ലാവര്‍ക്കും നന്ദി....

BINDU said...

കഥ വളരെ നന്നായിട്ടുണ്ട്......
പുരാണങ്ങളെ പറ്റി അധികമൊന്നും അറിവില്ല....
എങ്കിലും ഭരതന്റെ വൈശാലി കണ്ടതിനു ശേഷം മാലതിയും, വൈശാലിയും ഒരു നേര്‍ത്ത നോവായി മനസ്സില്‍ കിടന്നിരുന്നു...ദുന്ദുഭി നാദങ്ങളുടെയും,ഹര്ഷാരവങ്ങളുടെയും.ഇടയില്‍ ......പുതു മഴയില്‍ മതിമറന്നു നൃത്തം വയ്ക്കുന്ന ആളുകളുടെയും ....ആനന്ദ തിമിര്‍പ്പില്‍ ഇവരുടെ ജീവിതം തന്നെ ചതഞ്ഞമര്‍ന്നു പോയി എന്നാണു കരുതിയിരുന്നത്..

എന്തായാലും ഒരു തുടര്‍ കഥ നന്നായി......................
ആശംസകള്‍..............

നോക്കുകുത്തി said...

പരീക്ഷണം പരാജയമായി എന്ന് തോന്നുന്നില്ല. മനോഹരമായിട്ടുണ്ട്. തനിയാവര്‍ത്തനങ്ങള്‍ തലമുറകളില്‍ അവശേഷിപ്പിച്ചു കൊണ്ട് മരണമില്ലാതെ വൈശാലി..

ജയരാജ്‌മുരുക്കുംപുഴ said...

valare manoharamayi paranju..... bhavukangal..............

TPShukooR said...

പുരാണത്തിലേക്ക് ഒരു എത്തിനോട്ടം പോലെ തോന്നി. എഴുത്ത് ഭംഗിയായിട്ടുണ്ട്.

സ്വപ്നസഖി said...

ആദ്യമായാണിവിടെ... നല്ല ഭാഷ, വായിക്കാന്‍ സുഖമുള്ള ഒഴുക്കുള്ള വരികള്‍ .... ഒരുപാടു എഴുതാന്‍ കഴിയട്ടെ എന്നാശംസിക്കുന്നു..ഒപ്പം പുതുവത്സരാശംസകളും. ഇനിയും വരാം....

Satheesh Haripad said...

നല്ലൊരു കഥ അത് ആവശ്യപ്പെടുന്ന ഒഴുക്കോടെതന്നെ എഴുതിയിരിക്കുന്നു.

ആശംസകളോടെ മറ്റൊരു ഹരിഗീതപുരത്തുകാരൻ.
satheeshharipad.blogspot.com

Jayesh/ജയേഷ് said...

ഒരു പാട് വളര്‍ത്താന്‍ കഴിയുന്ന തീം ആണ്‌.. മോശമില്ലാതെ എഴുതി..പിന്നെ ഒരോന്നും എഴുത്തുകാരന്റെ മനസ്സല്ലേ...നന്നായിട്ടുണ്ട്...

മനോജ് കെ.ഭാസ്കര്‍ said...

ഇതുവരെ വായിച്ചവര്‍ക്കും അഭിപ്രായം പറഞ്ഞവര്‍ക്കും നന്ദി.....

anupama said...

പ്രിയപ്പെട്ട മനോജ്‌,
ഹൃദ്യമായ നവവത്സരാശംസകള്‍...!
സുപ്രഭാതം...!
പണ്ട് കണ്ട വൈശാലി സിനിമ ഓര്‍ത്തു...!മനസ്സിനെ വല്ലാതെ പിടിച്ചുലച്ച ഒരു സിനിമയായിരുന്നു!
മനോജ്‌, ഭംഗിയായി എഴുതി,കേട്ടോ!അഭിനന്ദനങ്ങള്‍!
സസ്നേഹം,
അനു

Njanentelokam said...

പതിവില്‍ നിന്നും വ്യത്യസ്തമായി എന്ത് കാണുന്നതും സന്തോഷം ...........
അത് കൊണ്ട് ഇതും ആസ്വദിക്കാന്‍ സാധിക്കുന്നു.

ഇ.എ.സജിം തട്ടത്തുമല said...

പകുതി വായിച്ചു നിർത്തിയിരിക്കുന്നു.ബാക്കി പിന്നീട് വായിക്കും. ആശംസകൾ!

K@nn(())raan*خلي ولي said...

ഇത്രേം നല്ലൊരു കഥ വായിക്കാന്‍ വൈകിയതില്‍ മനംനൊന്ത് ഞാന്‍തന്നെ എന്റെ മുട്ടുകാല്‍ തല്ലിയൊടിക്കുന്നു. പ്ലീസ്. എന്നെ തടയരുത്!

മനൂ, എത്ര ഭംഗിയായി അവതരിപ്പിച്ചിരിക്കുന്നു! ഇനിയും വരും.

സ്നേഹത്തോടെ, കല്ലിവല്ലി ആശ്രമത്തില്‍ നിന്നും ഋശ്യശൃംഗാര കണ്ണൂരാനന്ദ മഹാരാജാവ്.

അമ്മൂട്ടി said...

വളരെ നന്നായിട്ടുണ്ട്...
valare visualize aayi thonni...
good good good

ഭാനു കളരിക്കല്‍ said...

വൈശാലിയുടെയും ഋശ്യശ്രുന്ഗന്റെയും കഥയുടെ ഈ തുടര്‍ച്ച ഇഷ്ടപ്പെട്ടു. ആദ്യമായാണിവിടെ. നന്ദി. മറ്റു കഥകളും വായിക്കട്ടെ.

Unknown said...

നന്നായിടുണ്ട്...കഥയില്‍ ഒരു വെത്യസ്തത ഉണ്ട് ..ആശംസകള്‍ .....

ജയരാജ്‌മുരുക്കുംപുഴ said...

puthiya post..... PRITHVIRAJINE PRANAYICHA PENKUTTY ... vayikkane.................

ഉഷശ്രീ (കിലുക്കാംപെട്ടി) said...

ഇങ്ങനെയൊരു ബ്ലോഗ് അറിയാൻ വൈകിയതിൽ വല്ലാത്ത്വിഷമം തോന്നുന്നു മനോജേ. അസ്സ്ലായിരിക്കുന്നു എഴുത്തു.നീ എഴുതിയത് എല്ലാം ഞാൻ വായിക്കും. എന്റെ കധപ്പെട്ടിയിൽക്കൂടെ എന്നെ ഇവിടെ എത്തച്ചതന് നന്ദി.

വൈശാലിയുടെ ബാക്കി .... നന്നായിരിക്കുന്നു.പലമനസ്സുകളിലും ഉള്ള മഹത്വം.

ഓ:ടോ: പുതിയ പോസ്റ്റുകൾ അറിയിക്കണം. ഓടിവന്നു വായിക്കാം അഭിപ്രായം പറയാൻ വലിയ അറിവില്ലങ്കിലും പറയാം..എല്ലാ ആശംസകളും

മണ്ടൂസന്‍ said...

മനോജേട്ടാ ഇവിടെ വരാനും ഇത് വായിക്കാനും വൈകിയതിൽ ഞാൻ അതിയായി ഖേദിക്കുന്നു. ഇന്നല്യോ മിനിഞ്ഞാന്നോ ഞാൻ 'വൈശാലി' സിനിമ കണ്ടേയുള്ളൂ. അപ്പോളിത് വായിക്കുമ്പൊൾ കഥാപാത്രങ്ങൾ ആരാ എന്താ ന്ന് ആലോചിക്കേണ്ടി വന്നില്ല. അപാരം ട്ടോ ഈ 'വൈശാലി' കഥ. ആശംസകൾ.

അനശ്വര said...

വ്യത്യസ്തത എല്ലാവരും ഇഷ്ടപ്പെടുന്നതാണല്ലൊ. എനിക്കും ഈ ചെയ്ഞ്ച് ഇഷ്ടപ്പെട്ടു. കഥയില്‍ പണ്ട് പറയാന്‍ മറന്നത് കൂട്ടി ചേര്‍ത്തത് നന്നായിട്ടുണ്ട്..

Kattil Abdul Nissar said...

കഥ വായിച്ചു.
സൈക്കിള്‍ സവാരി പോലെയാണ് കഥാ രചന. ഒന്ന് കൈ വഴക്കം വന്നാല്‍ പിന്നെ നമ്മള്‍ അറിയാതെ ഒരു സുഖ യാത്രാനുഭവം ഉണ്ടാകും. നിരന്തരം നല്ല രചനകള്‍ വായിക്കുക, എന്റെ കൂടി കാര്യമാണ് പറഞ്ഞത്.

കുഞ്ഞൂസ് (Kunjuss) said...

വൈശാലിയുടെ ഈ തുടര്‍ച്ച ഇഷ്ടമായീ... കഥകള്‍ പോസ്റ്റ്‌ ചെയ്യുമ്പോള്‍ ലിങ്ക് അയക്കുമല്ലോ...

മനോജ് ഹരിഗീതപുരം said...

ഈ ഹരിപ്പാട് കാരന്റെ ആശംസകൾ

ശരത്കാല മഴ said...

ഒത്തിരി വൈകിയാണ് ഇവിടെഎത്തിയത്, എന്നാലും നല്ല എഴുത്ത് ശൈലി , ഈ വരികളിൽആത്മാവുണ്ട് , ഒത്തിരി ഇഷ്ട്ടായി, ആശംസകൾ !!!!

Post a Comment