ഷെയര്‍


പതിവിലും വൈകിവന്ന മകനു വേണ്ടി അമ്മ വാതില്‍ തുറന്നുകൊടുത്തു।

സാധാരണ മരുമകളാണത് ചെയ്യാറ്। കോളിംഗ് ബെല്‍ തുടര്‍ച്ചയായി ശബ്ദിക്കുന്നതു കേട്ടാണ് അമ്മതന്നെ എഴുന്നേറ്റു വന്നത്.

തന്റെ മുഖത്ത് നോക്കാതെ വേഗം സ്വന്തം കിടപ്പുമുറിയിലേക്ക് പോകാന്‍ തുടങ്ങിയ മകനോട് അമ്മ വൈകിയതിനു കാരണം ചോദിച്ചു।

‘ഒരു ഷെയറില്‍ ജീവിതം ഒതുങ്ങില്ലല്ലോ...’

ഉത്തരം ഒറ്റവാക്കില്‍ ഒതുക്കി മകന്‍ മുറിയില്‍ കയറി വാതിലടച്ചു।

മുഖത്തടിയേറ്റതുപോലെ അമ്മ ഒരു നിമിഷം നിന്നുപോയി।

വീട് ഭാഗം വച്ചത് അടുത്തിടയാണ്। വീടും അതുനില്‍ക്കുന്ന സ്ഥലവും തന്റെ പേരില്‍ ബാങ്കില്‍ കിടന്ന പണവും മാത്രമേ മകന് നല്‍കിയുള്ളു. ബാക്കിയുള്ളതെല്ലാം രണ്ടു പെണ്‍ മക്കള്‍ക്കുമായി നല്‍കി അന്നേ തോന്നിയതാണ് വയസ്സുകാലത്ത് തന്നെ സംരക്ഷിക്കേണ്ട മകന് നല്‍കിയ ഷെയര്‍ കുറഞ്ഞു പോയെന്ന്. അന്നു തുടങ്ങിയതാണ് മകന്റെ ഈ താമസിച്ചുള്ള വരവ്. അമ്മ വേദനയോടെ ഓര്‍ത്തു.

പിറ്റേന്ന് രാവിലെ മരുമകളുടെ പെരുംതേനീച്ച കുത്തിയതുപോലുള്ള മുഖം കണ്ട അമ്മ പറഞ്ഞു-

‘നിങ്ങള്‍ക്ക് നല്‍കിയ ഷെയര്‍ കുറഞ്ഞു പോയെന്ന് അമ്മക്കറിയാം। പക്ഷെ അവന്റെ പെങ്ങമ്മാര്‍ക്കു നല്‍കിയ വസ്തുവകകളേക്കാള്‍ വലുതായിരുന്നു എന്റെ പേരില്‍ ബാങ്കിലുണ്ടായിരുന്നത്...’

മരുമകളുടെ മറുപടി പെട്ടന്നായിരുന്നു.

‘ബാങ്കില്‍ കിടന്ന പണത്തിലും ഭേദം പെട്ടന്ന് വില്‍ക്കാനാവാത്ത വസ്തുക്കളായിരുന്നു। ആ പണം കിട്ടിയതു മുതലാണ് ഏട്ടന്‍ മദ്യപാനം തുടങ്ങിയത്. ഇന്നലെ താമസ്സിച്ചുവന്നതിന് കാരണം പറഞ്ഞത് എന്താണെന്നമ്മക്കറിയാമോ....ഇതുവരെ ബാറില്‍ ചെന്നാല്‍ ഒരു ഷെയറിനു മാത്രമേ കൂടീട്ടുള്ളു ഒരു ഷെയര്‍കൊണ്ട് എന്താവാനാ.... ഒരു ഷെയറില്‍ ജീവിതം ഒതുങ്ങില്ലല്ലോ.......അതുകൊണ്ട് രണ്ട് കുപ്പിക്ക് ഇന്നലെ ഷെയറിട്ടത്രെ.....’

മരുമകള്‍ പറഞ്ഞത് കേട്ട് അമ്മ തരിച്ചുനിന്നുപോയി.

btemplates

2 അഭിപ്രായങ്ങള്‍:

പ്രയാസി said...

മരുമകളുടെ ഉത്തരം കേട്ടു ചിരിക്കാനും..
അമ്മയുടെ നില്‍‌പോര്‍ത്തു ചിരിക്കാതിരിക്കാനും തോന്നുന്നു..
എന്തായാലും കൊള്ളാം..:)

നിരക്ഷരൻ said...

പണം കൂടുന്നതനുസരിച്ച് കുപ്പിയില്‍ ഷെയറും കൂടുന്നു. അവസാനം ഒരു ഷെയറുമില്ലാത്ത ഒരു അവസ്ഥയിലേക്കും എത്തിച്ചേരുന്നു.

Post a Comment